1 ദിനവൃത്താന്തം 13:1-10

1 ദിനവൃത്താന്തം 13:1-10 MALOVBSI

ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകല നായകന്മാരോടും ആലോചിച്ചശേഷം യിസ്രായേലിന്റെ സർവസഭയോടും പറഞ്ഞത്: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയയ്ക്കുക. നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. ഈ കാര്യം സകല ജനത്തിനും ബോധിച്ചതുകൊണ്ട് അങ്ങനെതന്നെ ചെയ്യേണമെന്നു സർവസഭയും പറഞ്ഞു. ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു ദാവീദും യിസ്രായേലൊക്കെയും യെഹൂദായോടു ചേർന്ന് കിര്യത്ത്- യെയാരീമെന്ന ബയലയിൽ ചെന്നു. അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്ന് എടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തം ചെയ്തു. അവർ കീദോൻകളത്തിനു സമീപമെത്തിയപ്പോൾ കാള വിരളുകകൊണ്ട് ഉസ്സ പെട്ടകം പിടിപ്പാൻ കൈ നീട്ടി. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.