THUPUAN 2:18-28
THUPUAN 2:18-28 MALCLBSI
തുയത്തൈരയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “അഗ്നിജ്വാലയ്‍ക്കു സമാനമായ കണ്ണുകളും മിന്നിത്തിളങ്ങുന്ന വെള്ളോടിനു തുല്യമായ പാദങ്ങളും ഉള്ള ദൈവസുതൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികളും, സ്നേഹവും, വിശ്വാസവും, ശുശ്രൂഷയും, ക്ഷമയോടുകൂടിയ സഹനവും ഞാൻ അറിയുന്നു. നിന്റെ അവസാനത്തെ പ്രവൃത്തികൾ ആദ്യത്തേതിനെക്കാൾ മെച്ചപ്പെട്ടവയാണ്. എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താൻ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങൾക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്‍ത്രീയെ നീ വച്ചുപുലർത്തുന്നു. അനുതപിക്കുവാൻ ഞാൻ അവൾക്ക് അവസരം നല്‌കി. എങ്കിലും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവാൻ അവൾ കൂട്ടാക്കിയില്ല. ഇതാ ഞാൻ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവർ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കിൽ ഞാൻ അവരെ കൊടിയ ദുരിതത്തിലാക്കും. അവളുടെ മക്കളെ ഞാൻ കൊന്നുകളയും. ഞാൻ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങൾക്കോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാൻ നല്‌കും. “എന്നാൽ മേല്പറഞ്ഞ ഉപദേശം സ്വീകരിക്കാത്തവരും ‘സാത്താന്റെ ഗഹനമായ കാര്യങ്ങൾ’ എന്നു ചിലർ വിശേഷിപ്പിക്കുന്നവ പഠിക്കാത്തവരുമായ, തുയത്തൈരയിലെ ഇതര ജനത്തോടു ഞാൻ പറയുന്നു: വേറൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ വയ്‍ക്കുന്നില്ല; ഞാൻ വരുന്നതുവരെ നിങ്ങൾക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക. ജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജനതകളുടെമേൽ ഞാൻ അധികാരം നല്‌കും. ഇരുമ്പു ചെങ്കോൽകൊണ്ട് അവൻ അവരെ ഭരിക്കും. മൺപാത്രംപോലെ അവർ തകർക്കപ്പെടും. എനിക്കു പിതാവിൽനിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാൻ നല്‌കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”


