SAM 22

22
ഭക്തന്റെ വേദനയും പ്രത്യാശയും
ഗായകസംഘനേതാവിന്; ഉഷസ്സിലെ മാൻപേട എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം
1എന്റെ ദൈവമേ, എന്റെ ദൈവമേ,
അങ്ങെന്നെ കൈവിട്ടതെന്ത്?
എന്നെ സഹായിക്കാതെയും എന്റെ രോദനം കേൾക്കാതെയും
അങ്ങ് മാറി നില്‌ക്കുന്നതെന്ത്?
2എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിക്കുന്നു;
അങ്ങ് ഉത്തരമരുളുന്നില്ല;
രാത്രിയിലും ഞാൻ വിളിച്ചപേക്ഷിക്കുന്നു;
എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
3ഇസ്രായേലിന്റെ സ്തുതികളുടെ സിംഹാസനത്തിൽ ഇരിക്കുന്നവനേ,
അവിടുന്നു പരിശുദ്ധനാകുന്നു.
4ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;
അവർ അവിടുത്തെ ആശ്രയിക്കുകയും;
അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.
5അവർ അങ്ങയോടു നിലവിളിച്ചു,
അവിടുന്ന് അവരെ രക്ഷിച്ചു.
അവർ അങ്ങയിൽ ആശ്രയിച്ചു,
അവർ നിരാശരായില്ല.
6ഞാൻ മനുഷ്യനല്ല, ഒരു കൃമി മാത്രം;
എല്ലാവരുടെയും പരിഹാസവിഷയവും നിന്ദാപാത്രവും.
7കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവർ എന്നെ നോക്കി കൊഞ്ഞനം കാട്ടുകയും തലയാട്ടുകയും ചെയ്യുന്നു.
8“അവൻ സർവേശ്വരനെ ആശ്രയിച്ചല്ലോ,
അവിടുന്ന് അവനെ രക്ഷിക്കട്ടെ!
സർവേശ്വരൻ അവനിൽ പ്രസാദിച്ചല്ലോ,
അവിടുന്ന് അവനെ വിടുവിക്കട്ടെ!”
9അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ പുറത്തുകൊണ്ടുവന്നത് അവിടുന്നാണ്.
മുലകുടിപ്രായത്തിലും എന്നെ സംരക്ഷിച്ചത് അവിടുന്നുതന്നെ.
10പിറന്ന നാൾമുതൽ അവിടുന്നെന്നെ പരിപാലിക്കുന്നു;
എന്റെ അമ്മ എന്നെ പ്രസവിച്ച നാൾമുതൽ അവിടുന്നാണ് എന്റെ ദൈവം.
11ശത്രുക്കൾ എന്നെ സമീപിച്ചിരിക്കുകയാൽ,
അവിടുന്ന് എന്നെ വിട്ട് അകന്നു പോകരുതേ,
സഹായിക്കാൻ മറ്റാരുമില്ലല്ലോ.
12കാളക്കൂറ്റന്മാരെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞു,
ബാശാൻകൂറ്റന്മാരെപ്പോലെ അവർ എന്നെ വലയംചെയ്തു.
13ആർത്തിപിടിച്ചു ഗർജിക്കുന്ന സിംഹംപോലെ,
അവർ എന്റെനേരേ വായ് പിളർന്നു.
14എന്റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു,
എന്റെ അസ്ഥികൾ ഉലഞ്ഞിരിക്കുന്നു.
എന്റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു.
15എന്റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു.
മരണത്തിന്റെ പൂഴിയിൽ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.
16ദുഷ്ടന്മാരുടെ കൂട്ടം നായ്‍ക്കളെപ്പോലെ എന്നെ വളഞ്ഞു;
അവർ എന്റെ കൈകാലുകൾ കടിച്ചുകീറി.
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാവുന്ന വിധത്തിലായി;
എന്റെ ശത്രുക്കൾ എന്നെ തുറിച്ചുനോക്കുന്നു.
18എന്റെ വസ്ത്രങ്ങൾ അവർ പങ്കിടുന്നു,
അങ്കിക്കായി അവർ ചീട്ടിടുന്നു.
19സർവേശ്വരാ, അവിടുന്ന് എന്നിൽനിന്ന് അകന്നു പോകരുതേ;
എനിക്കു തുണയരുളുന്ന നാഥാ,
സഹായിക്കാൻ വേഗം വരണമേ.
20ശത്രുക്കളുടെ വാളിൽനിന്ന് എന്നെ രക്ഷിക്കണമേ,
നായ്‍ക്കളുടെ കൈയിൽനിന്ന് എന്റെ ജീവനെ വിടുവിക്കണമേ.
21സിംഹങ്ങളുടെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നിന്ന്
ഈ പീഡിതാത്മാവിനെ വീണ്ടെടുക്കണമേ.
22അവിടുന്നു ചെയ്ത നന്മകൾ എന്റെ സഹോദരന്മാരെ ഞാൻ അറിയിക്കും.
23ഭക്തജനങ്ങളേ, സർവേശ്വരനെ സ്തുതിക്കുക;
യാക്കോബിന്റെ സന്തതികളേ, അവിടുത്തെ പ്രകീർത്തിക്കുക;
ഇസ്രായേൽമക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക.
24പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല,
അവന്റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല;
തിരുമുഖം അവനിൽനിന്നു മറയ്‍ക്കുന്നുമില്ല;
അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവന് ഉത്തരമരുളി.
25അവിടുത്തെ ആരാധിക്കുന്നവരുടെ സമൂഹത്തിൽ,
ഞാൻ അവിടുത്തെ വിശ്വസ്തതയെ പ്രകീർത്തിക്കും;
അവിടുത്തെ ഭക്തന്മാർ കാൺകെ എന്റെ നേർച്ചകളെ ഞാൻ അർപ്പിക്കും.
26ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും;
സർവേശ്വരനെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും.
ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
27ഭൂമിയിലെ സകല ജനതകളും സർവേശ്വരനെ അനുസ്മരിച്ച്,
അവിടുത്തെ സന്നിധിയിലേക്കു തിരിയും;
ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും;
28സർവേശ്വരനാണല്ലോ രാജാവ്;
അവിടുന്ന് ജനതകളെ ഭരിക്കുന്നു.
29ഗർവിഷ്ഠർ അവിടുത്തെ മുമ്പിൽ ശിരസ്സു നമിക്കും;
സർവമർത്യരും അവിടുത്തെ കുമ്പിടും.
സ്വജീവനെ രക്ഷിക്കാൻ കഴിയാതെ പൂഴിയിലേക്കു മടങ്ങുന്നവരും
അവിടുത്തെ വന്ദിക്കും.
30ഭാവിതലമുറകൾ അവിടുത്തെ സേവിക്കും;
വരുംതലമുറയോട് അവർ സർവേശ്വരനെപ്പറ്റി പറയും.
31ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയോട്,
അവിടുന്നു തന്റെ ജനത്തെ രക്ഷിച്ചു എന്നു പറയും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു