ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു, ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച്, പകൽ പകലിനോടു നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് ആ അറിവു പകരുന്നു. വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേൾക്കാനുമില്ല. എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകൾ ഭൂമിയുടെ അറുതിവരെ എത്തുന്നു; അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു. മണവറയിൽനിന്നു മണവാളനെപ്പോലെ പുലർകാലത്ത് സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു; ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാൻ തുടങ്ങുന്നു. ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു, മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു; അതിന്റെ ചൂടിൽനിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല. സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു. സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിധികൾ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്. അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യം; തേനിനെയും തേൻകട്ടയെയുംകാൾ മധുരമുള്ളവ. ഈ ധർമശാസ്ത്രമാണ് അവിടുത്തെ ദാസനു പ്രബോധനം നല്‌കുന്നത്. ഇതു പാലിക്കുന്നതുകൊണ്ട് എനിക്കു വളരെ പ്രതിഫലം ഉണ്ട്. സ്വന്തം തെറ്റുകൾ ഗ്രഹിക്കാൻ ആർക്കു കഴിയും? അറിയാതെ ചെയ്തുപോകുന്ന തെറ്റുകളിൽ നിന്ന് എന്നെ രക്ഷിക്കണമേ. ബോധപൂർവം ചെയ്യുന്ന പാപങ്ങളിൽനിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ. അവ എന്റെമേൽ ആധിപത്യം പുലർത്തരുതേ; അങ്ങനെ ഞാൻ കുറ്റമറ്റവനായിരിക്കും. അതിക്രമങ്ങളിൽനിന്നു വിമുക്തനുമായിരിക്കും. എന്റെ അഭയശിലയും വിമോചകനുമായ സർവേശ്വരാ, എന്റെ വാക്കുകളും എന്റെ ചിന്തകളും തിരുസന്നിധിയിൽ സ്വീകാര്യമായിരിക്കേണമേ.
SAM 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 19:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ