NEHEMIA 13:10-31

NEHEMIA 13:10-31 MALCLBSI

ലേവ്യർക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാൽ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാൻ അറിഞ്ഞു. ഞാൻ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാൻ അവരോടു ചോദിച്ചു. ഞാൻ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളിൽ നിയോഗിച്ചു. അപ്പോൾ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവർ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരർക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി. എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി ഞാൻ ചെയ്ത സൽപ്രവൃത്തികൾ മറക്കരുതേ! അവയെല്ലാം എന്റെ ദൈവമേ, ഓർക്കണമേ. അക്കാലത്ത് യെഹൂദ്യരിൽ ചിലർ ശബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തിൽ യെരൂശലേമിലേക്കു വില്‌ക്കാൻ കൊണ്ടുവരുന്നതും ഞാൻ കണ്ടു. ശബത്തിൽ ഒന്നും വില്‌ക്കരുത് എന്ന് ഞാൻ അവർക്കു മുന്നറിയിപ്പു നല്‌കി. അവിടെ പാർത്തിരുന്ന സോർ ദേശക്കാർ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തിൽ യെഹൂദ്യർക്കും യെരൂശലേംനിവാസികൾക്കും വിറ്റുപോന്നു. അതുകൊണ്ട് ഞാൻ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങൾ ഈ തിന്മ പ്രവർത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങൾ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്? നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനർഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങൾ വർധിപ്പിക്കുന്നു.” ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോൾ യെരൂശലേമിന്റെ നഗരവാതിലുകൾ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാൻ ആജ്ഞാപിച്ചു. ശബത്തുനാളിൽ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാൻ വാതിലുകൾക്കരികെ എന്റെ ദാസന്മാരിൽ ചിലരെ കാവൽ നിർത്തി. അതുകൊണ്ടു കച്ചവടക്കാർക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാർക്കേണ്ടിവന്നു. പിന്നീട് ഞാൻ അവർക്ക് താക്കീതു നല്‌കി: “നിങ്ങൾ മതിലിനരികെ പാർക്കുന്നതെന്ത്? നിങ്ങൾ ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതൽ അവർ ശബത്തിൽ വരാതെയായി. ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻവേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകൾക്കു കാവൽ നില്‌ക്കാൻ ഞാൻ ലേവ്യരോടു കല്പിച്ചു. എന്റെ ദൈവമേ, എന്റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓർക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ. അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാൻ കണ്ടു. അവരുടെ സന്താനങ്ങളിൽ പകുതി പേർ അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അവരെ ഞാൻ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങൾക്കോ നിങ്ങളുടെ പുത്രന്മാർക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യിച്ചു. ഇസ്രായേൽരാജാവായ ശലോമോൻ ഇത്തരം സ്‍ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാൻ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയിൽ ഉണ്ടായിരുന്നില്ല. ശലോമോൻ തന്റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാൽ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു. ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവർത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ? “മഹാപുരോഹിതനായ എല്യാശീബിന്റെ പുത്രൻ യെഹോയാദയുടെ പുത്രന്മാരിൽ ഒരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. “എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവർക്കു നല്‌കണമേ.” ഇങ്ങനെ വിജാതീയമായ എല്ലാറ്റിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകൾക്ക് ഞാൻ വ്യവസ്ഥ ഉണ്ടാക്കി. നിശ്ചിത സമയങ്ങളിൽ വിറകും ആദ്യഫലങ്ങളും സമർപ്പിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. എന്റെ ദൈവമേ എന്റെ നന്മയ്‍ക്കായി ഇവയെല്ലാം ഓർക്കണമേ.

NEHEMIA 13 വായിക്കുക