HOSEA 14:1-9
HOSEA 14:1-9 MALCLBSI
ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ. അനുതാപവാക്കുകളോടെ സർവേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളിൽ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാൻ സാധ്യമല്ല. പടക്കുതിരകൾ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിർമിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക. ഞാൻ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാൻ അവരെ അതിരറ്റു സ്നേഹിക്കും. ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവൻ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവൻ പടർന്നു പന്തലിക്കും. ഒലിവുമരത്തിന്റെ സൗന്ദര്യവും ലെബാനോന്റെ പരിമളവും അവനുണ്ടായിരിക്കും. അവൻ തിരിച്ചുവന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവൻ പൂത്തുലയും. മുന്തിരിപോലെ തളിർക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും. ഇസ്രായേൽജനമേ, ഇനി നിങ്ങൾക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാൻ, ഞാനാണു നിനക്കു ഫലം നല്‌കുന്നത്. ജ്ഞാനമുള്ളവൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവൻ ഇവ മനസ്സിലാക്കട്ടെ. സർവേശ്വരന്റെ വഴികൾ ശരിയായുള്ളവയാകുന്നു. നീതിമാന്മാർ അവയിലൂടെ ചരിക്കുന്നു. പാപികൾ അവയിൽ ഇടറിവീഴുന്നു.

