സെഖര്യാവ് 1:1-17

സെഖര്യാവ് 1:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാര്യാവേശിന്റെ രണ്ടാം ആണ്ട് എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവിതരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നു പിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നെ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ? ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത്മാസമായ പതിനൊന്നാം മാസം, ഇരുപത്തിനാലാം തീയതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെൺമയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു. യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന് എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്ന് എന്നോടു പറഞ്ഞു. എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ എന്ന് ഉത്തരം പറഞ്ഞു. അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്ന് ഉത്തരം പറഞ്ഞു. എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രുദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു. അതിനു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞത്: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിനും സീയോനുംവേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

സെഖര്യാവ് 1:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പേർഷ്യൻചക്രവർത്തിയായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്റെ പൗത്രനുമായ സെഖര്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി. സർവശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സർവേശ്വരനായ ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എങ്കലേക്കു തിരിയുക. അപ്പോൾ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.” “നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാർ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുർമാർഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാൽ അവർ അതു കേൾക്കുകയോ എന്റെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ എന്നും ജീവിച്ചിരിക്കുമോ? എന്നാൽ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂർവികരെ പിന്തുടർന്നു പിടികൂടിയില്ലേ? അപ്പോൾ അവർ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി സർവശക്തനായ സർവേശ്വരൻ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു. ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം പതിനൊന്നാം മാസമായ ശെബാത്ത് മാസം ഇരുപത്തിനാലാം ദിവസം ബെരെഖ്യായുടെ പുത്രനും ഇദ്ദോയുടെ പൗത്രനുമായ സെഖര്യാപ്രവാചകനു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാടു ദർശനത്തിലൂടെ ഉണ്ടായി. ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദർശനത്തിൽ ഞാൻ കണ്ടു. കുന്നുകളുടെ ഇടയ്‍ക്കുള്ള ഇടുങ്ങിയ താഴ്‌വരയിൽ സുഗന്ധച്ചെടികളുടെ ഇടയിൽ അയാൾ നില്‌ക്കുകയായിരുന്നു. അയാളുടെ പിന്നിൽ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകൾ നില്‌ക്കുന്നു. ഞാൻ ചോദിച്ചു: “പ്രഭോ, എന്താണിത്?” എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു: “അത് എന്താണെന്നു നിനക്കു കാണിച്ചു തരാം.” സുഗന്ധച്ചെടികളുടെ ഇടയിൽ നില്‌ക്കുന്ന മനുഷ്യൻ എന്നോടു പറഞ്ഞു: “ഭൂമിയെ നിരീക്ഷിക്കാൻ സർവേശ്വരൻ അയച്ചിട്ടുള്ളവരാണിവർ.” അവർ സുഗന്ധച്ചെടികളുടെ ഇടയിൽ നില്‌ക്കുന്ന സർവേശ്വരന്റെ ദൂതനോടു പറഞ്ഞു: “ഞങ്ങൾ ഭൂമിയിലെങ്ങും ചുറ്റി സഞ്ചരിച്ചു. സർവലോകവും ശാന്തമായിരിക്കുന്നു.” പിന്നീട് സർവേശ്വരന്റെ ദൂതൻ ചോദിച്ചു: “സർവശക്തനായ സർവേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വർഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.” എന്നോടു സംസാരിച്ച ദൂതനോടു സ്നേഹപൂർണവും ആശ്വാസകരവുമായ വാക്കുകൾ സർവേശ്വരൻ അരുളിച്ചെയ്തു. ദൂതൻ എന്നോടു പറഞ്ഞു: സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിനോടും സീയോനോടും അത്യന്തം സ്നേഹവും കരുതലും ഉള്ളവനായിരുന്നു. ഇപ്പോൾ സ്വസ്ഥതയനുഭവിക്കുന്ന ജനതകളോട് എനിക്ക് അത്യന്തം കോപമുണ്ട്. ഞാൻ എന്റെ ജനത്തോട് അല്പം മാത്രം കോപിച്ചിരുന്നപ്പോൾ അവർ എന്റെ ജനത്തിന്റെ അനർഥം വർധിപ്പിച്ചു. അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ കാരുണ്യപൂർവം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം നിർമിക്കും. യെരൂശലേമിന്മേൽ അളവുനൂൽ പിടിച്ച് അതിനെ പുനരുദ്ധരിക്കും. വീണ്ടും ഉദ്ഘോഷിക്കുക എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ നഗരങ്ങളിൽ ഐശ്വര്യസമൃദ്ധി കവിഞ്ഞൊഴുകും. സർവേശ്വരൻ വീണ്ടും സീയോനെ ആശ്വസിപ്പിക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.”

സെഖര്യാവ് 1:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാര്യാവേശിന്‍റെ രണ്ടാം വർഷം എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: “യഹോവ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്നിലേക്കു തിരിയുവിൻ’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ‘എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുവിൻ’ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കുകയോ എനിക്ക് ചെവി തരുകയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോട് കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?” ദാര്യാവേശിന്‍റെ രണ്ടാം വർഷത്തിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തീയതി, ഇദ്ദോവിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു. അവൻ ചോലയിലെ കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്‍റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു. “യജമാനനേ, ഇവർ ആരാകുന്നു?” എന്നു ഞാൻ ചോദിച്ചതിന് എന്നോട് സംസാരിക്കുന്ന ദൂതൻ: “ഇവർ ആരെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം” എന്ന് എന്നോട് പറഞ്ഞു. എന്നാൽ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: “ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ” എന്ന് ഉത്തരം പറഞ്ഞു. അവർ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു” എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യഹോവയുടെ ദൂതൻ: “സൈന്യങ്ങളുടെ യഹോവേ, ഈ എഴുപത് വർഷം അങ്ങ് കോപിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും അങ്ങ് എത്രത്തോളം കരുണ കാണിക്കാതിരിക്കും?” എന്നു ചോദിച്ചു. അതിന് യഹോവ എന്നോട് സംസാരിക്കുന്ന ദൂതനോട് നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു. എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട് പറഞ്ഞത്: “നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെരൂശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’ അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്‍റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കുകയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യും.’”

സെഖര്യാവ് 1:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാര്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ? ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു. യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു. എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു. അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു. എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു. അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

സെഖര്യാവ് 1:1-17 സമകാലിക മലയാളവിവർത്തനം (MCV)

ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി: “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ? “അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.” സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?” എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.” കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.” കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.” അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?” എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു. അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും. എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’ “അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”