ഉത്തമഗീതം 8:1-14

ഉത്തമഗീതം 8:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു. നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു. അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത് എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവൾക്ക് ഈറ്റുനോവു കിട്ടിയത്. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. നമുക്ക് ഒരു ചെറിയ പെങ്ങൾ ഉണ്ട്; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കുവേണ്ടി എന്തു ചെയ്യും? അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കേണമേ. എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.

ഉത്തമഗീതം 8:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങ്, എന്റെ അമ്മയുടെ മുലപ്പാൽ കുടിച്ച സ്വന്തം സഹോദരൻ ആയിരുന്നെങ്കിൽ! വെളിയിൽ വച്ചു കണ്ടുമുട്ടുമ്പോഴും ഞാൻ അങ്ങയെ ചുംബിക്കുമായിരുന്നു; ആരും എന്നെ പഴിക്കുകയില്ല. എന്റെ അമ്മയുടെ വീട്ടിലേക്ക്, എന്നെ ഉദരത്തിൽ പോറ്റിയവളുടെ ഉറക്കറയിലേക്ക് അങ്ങയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമായിരുന്നു; അങ്ങേക്കു കുടിക്കാൻ സുഗന്ധ മുന്തിരിച്ചാറും എന്റെ മാതളപ്പഴങ്ങളുടെ ചാറും ഞാൻ തരുമായിരുന്നു. അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കിൽ! അങ്ങയുടെ വലങ്കൈ എന്നെ പുണർന്നിരുന്നെങ്കിൽ! യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിർവൃതിയിൽ മുഴുകിയ എന്റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ വിളിച്ചുണർത്തരുതേ. ആത്മപ്രിയന്റെ തോളിൽ ചാരി വിജനതയിൽനിന്നു വരുന്ന ഇവൾ ആരാണ്? മാതളനാരകത്തിന്റെ ചുവട്ടിൽ വച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെവച്ചാണല്ലോ, നിന്നെ പെറ്റവൾക്ക് ഈറ്റുനോവ് ആരംഭിച്ചത്; അവിടെവച്ചാണല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; ഹൃദയത്തിൽ ഒരു മുദ്രയായും ഭുജത്തിൽ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും; പ്രേമം മൃത്യുപോലെ ശക്തം; ജാരശങ്ക ശവക്കുഴിപോലെ ക്രൂരം; ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു. സാഗരങ്ങൾ ഒത്തുചേർന്നാലും പ്രേമാഗ്നി കെടുത്താൻ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താൻ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവൻ കൊടുത്താലും അതു തുച്ഛമായിരിക്കും. നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്; അവളുടെ മാറിടം വളർന്നിട്ടില്ല; അവൾക്കു വിവാഹാലോചന വരുമ്പോൾ നാം എന്തു ചെയ്യും? അവൾ ഒരു മതിൽ ആയിരുന്നെങ്കിൽ, മീതെ വെള്ളികൊണ്ട് ഒരു ഗോപുരം പണിയാമായിരുന്നു; വാതിൽ ആയിരുന്നെങ്കിൽ, ദേവദാരുപ്പലകകൊണ്ട് കതകു പണിയാമായിരുന്നു. അന്നു ഞാൻ ഒരു മതിൽ ആയിരുന്നു; എന്റെ സ്തനങ്ങൾ അതിന്റെ ഗോപുരങ്ങളും ആയിരുന്നു. അപ്പോൾ പ്രിയന്റെ ദൃഷ്‍ടിയിൽ ഞാൻ സംതൃപ്തി നല്‌കുന്നവളായിരുന്നു. ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; അദ്ദേഹം ആ തോട്ടം കാവൽക്കാരെ ഏല്പിച്ചു. ഓരോരുത്തനും ആയിരം വെള്ളിനാണയം വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു. എന്റെ മുന്തിരിത്തോപ്പ്, എന്റെ സ്വന്തം തോട്ടം എനിക്കുവേണ്ടിയുള്ളതാണ്. അല്ലയോ ശലോമോനേ, അങ്ങേക്ക് ആയിരവും കാവല്‌ക്കാർക്കു ഇരുനൂറും വേണമെങ്കിൽ തരാം. ഉദ്യാനത്തിൽ വസിക്കുന്നവളേ, എന്റെ തോഴന്മാർ നിന്റെ സ്വരത്തിനു കാതോർക്കുന്നു; നിന്റെ ശബ്ദം ഞാൻ കേൾക്കട്ടെ. പ്രിയതമാ, സുഗന്ധസസ്യങ്ങൾ വളരുന്ന മലയിലെ മാൻകുട്ടിയെപ്പോലെയും കലമാൻകിടാവിനെപ്പോലെയും എന്റെ അടുക്കലേക്കു കുതിച്ചുവരിക.

ഉത്തമഗീതം 8:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. അവള്‍ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിക്കുവാൻ തരുമായിരുന്നു. അവന്‍റെ ഇടങ്കൈ എന്‍റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്ന് തന്‍റെ പ്രിയന്‍റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെവച്ചല്ലയോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; അതിന്‍റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്‍റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം. നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. ഞാൻ മതിലും എന്‍റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു. ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്‍റെ പാട്ടമായിട്ട്, ഓരോ വ്യക്തിയും ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. എന്‍റെ സ്വന്തം മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. ഉദ്യാനനിവാസിനിയേ, സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കേണമേ. എന്‍റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.

ഉത്തമഗീതം 8:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു. നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു. അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും? അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു. ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവർക്കു ഇരുനൂറും ഇരിക്കട്ടെ. ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ. എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.

ഉത്തമഗീതം 8:1-14 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ അമ്മ മുലയൂട്ടിവളർത്തിയ ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ! ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ, എനിക്കു നിന്നെ ചുംബിക്കാമായിരുന്നു, ആരും എന്നെ നിന്ദിക്കുമായിരുന്നില്ല. ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു— എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ. സുഗന്ധരസംചേർത്ത വീഞ്ഞും മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു. അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു. ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. തന്റെ പ്രിയന്റെമേൽ ചാരി, മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്? നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച, അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി; അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്. നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ, നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ; കാരണം പ്രേമം മരണംപോലെതന്നെ ശക്തവും അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു. ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു, ഉഗ്രമായ അഗ്നിനാളംപോലെതന്നെ. പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല; നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല. ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ. ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്, അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും? അവൾ ഒരു മതിലാകുന്നെങ്കിൽ, നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും അവൾ ഒരു വാതിലാകുന്നെങ്കിൽ, ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും. ഞാൻ ഒരു മതിലാകുന്നു, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക് ഒരുത്സവമായി. ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു; അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു. അതിന്റെ ആദായവിഹിതമായി ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്. എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്; ശലോമോനേ, ആയിരം നിന്റേത്, തോട്ടം കാക്കുന്നവർക്ക് ഇരുനൂറും. പരിചാരികമാരായ തോഴിമാരോടൊപ്പം ഉദ്യാനങ്ങളിൽ വസിക്കുന്നവളേ, ഞാൻ നിന്റെ സ്വരം കേൾക്കട്ടെ! എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും, ഒരു ചെറു കലമാനിനെപ്പോലെ പരിമളപർവതമേടുകളിലെ മാൻകിടാവിനെപ്പോലെതന്നെ.