റോമർ 15:25-29
റോമർ 15:25-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ധർമോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി. അവർക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അതു നിവർത്തിച്ച് ഈ ഫലം അവർക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.
റോമർ 15:25-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതായാലും, യെരൂശലേമിലെ സഹോദരന്മാർക്കുള്ള സംഭാവനയുമായി ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. അവരിൽ ദരിദ്രരായവർക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകൾ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിന് അവർ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാൽ യെരൂശലേമിലുള്ളവരെ സഹായിക്കുവാൻ അവർക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികൾ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ വിജാതീയർക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണ്. അവർക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂർത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാൻ നിങ്ങളുടെ അടുക്കലെത്തും. ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതെന്ന് എനിക്കറിയാം.
റോമർ 15:25-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു പോകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി. അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജനതകൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ക്രിസ്തുവിന്‍റെ അനുഗ്രഹനിറവിൽ വരും എന്നു ഞാൻ അറിയുന്നു.
റോമർ 15:25-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി. അവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.
റോമർ 15:25-29 സമകാലിക മലയാളവിവർത്തനം (MCV)
എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു. അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്. ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.