വെളിപ്പാട് 6:1-17
വെളിപ്പാട് 6:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുഞ്ഞാട് മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്ന് നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്; അവന് ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവനു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു; ഒരു വലിയ വാളും അവനു കിട്ടി. മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കൈയിൽ പിടിച്ചിരുന്നു. ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്; ഒരു പണത്തിനു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേടു വരുത്തരുത് എന്ന് നാലു ജീവികളുടെയും നടുവിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളൊരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവനു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു. അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിൻകീഴിൽ കണ്ടു; വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്ന് അവർ ഉറക്കെ നിലവിളിച്ചു. അപ്പോൾ അവരിൽ ഓരോരുത്തനും വെള്ള നിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നു തികയുവോളം അല്പകാലംകൂടെ സ്വസ്ഥമായി പാർക്കേണം എന്ന് അവർക്ക് അരുളപ്പാടുണ്ടായി. ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങിയിട്ടു കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും: ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.
വെളിപ്പാട് 6:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുഞ്ഞാട് ആ ഏഴുമുദ്രകളിൽ ഒന്നു തുറന്നതായി ഞാൻ കണ്ടു. അപ്പോൾ ആ നാലു ജീവികളിൽ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാൻ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം. തത്സമയം ഒരു വെള്ളക്കുതിര കയറിവരുന്നതു ഞാൻ കണ്ടു. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അയാൾക്കു വിജയകിരീടം നല്‌കപ്പെട്ടു. വിജയശ്രീലാളിതനായി അയാൾ യാത്ര ആരംഭിച്ചു. കുഞ്ഞാട് രണ്ടാമത്തെ മുദ്ര തുറന്നപ്പോൾ ‘വരിക’ എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യർ അന്യോന്യം ഹിംസിക്കുവാൻ ഇടയാകുമാറ് ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുവാൻ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാൾക്കു നല്‌കി. മൂന്നാമത്തെ മുദ്ര തുറപ്പോൾ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോൾ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേൽ ആരൂഢനായിരുന്ന ആളിന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. “ഒരു ദിനാറിന് ഒരു ലിറ്റർ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റർ ബാർലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവിൽനിന്നു ഞാൻ കേട്ടു. നാലാമത്തെ മുദ്ര തുറപ്പോൾ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാൻ കേട്ടു. അപ്പോൾ പാണ്ഡുരവർണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേൽ ആരൂഢനായിരുന്ന ആളിന്റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്തുവാൻ ഭൂതലത്തിന്റെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു. അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനടിയിൽ ഞാൻ കണ്ടു. “പരിശുദ്ധനും സത്യവാനുമായ സർവനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്റെ പേരിൽ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവർ അത്യുച്ചത്തിൽ വിളിച്ചുചോദിച്ചു. പിന്നീട് അവർക്ക് ഓരോരുത്തർക്കും വെള്ളനിലയങ്കി നല്‌കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂർത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാൻ അവർക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു. ആറാമത്തെ മുദ്ര തുറന്നപ്പോൾ ഒരു വലിയ ഭൂകമ്പമുണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു. പൂർണചന്ദ്രൻ രക്തംപോലെ ചെമന്നു. കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തിവൃക്ഷത്തിൽനിന്ന് പാകമാകാത്ത ഫലങ്ങൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ ഭൂമിയിൽ നിപതിച്ചു. ചുരുട്ടിയ പുസ്തകത്താൾപോലെ ആകാശം അപ്രത്യക്ഷമായി. സകല പർവതങ്ങളും ദ്വീപുകളും അതതിന്റെ സ്ഥാനങ്ങളിൽനിന്നു മാറ്റപ്പെട്ടു. ഭൂമിയിലെ രാജാക്കന്മാരും അധികാരികളും സൈനികമേധാവികളും, ധനാഢ്യന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും എല്ലാം, ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ചെന്നൊളിച്ചു. “ഞങ്ങളുടെമേൽ വീഴുക; സിംഹാസനസ്ഥന്റെ മുഖം കാണാതെയും കുഞ്ഞാടിന്റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാൻ ഞങ്ങളെ മറച്ചാലും! അവരുടെ കോപത്തിന്റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്‌ക്കുവാൻ ആർക്കു കഴിയും?” എന്ന് അവർ പർവതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു.
വെളിപ്പാട് 6:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുഞ്ഞാട് ഏഴു മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ബത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു. ഞാൻ നോക്കിയപ്പോൾ ഇതാ ഒരു വെള്ളക്കുതിര; അതിന്‍റെ പുറത്ത് ഇരിക്കുന്നവൻ ഒരു വില്ല് പിടിച്ചിരിക്കുന്നു; അവനു ഒരു കിരീടവും കൊടുത്തു; അവൻ ജയിക്കുന്നവനായും ജയാളിയായും പുറപ്പെട്ടു. അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ തീപോലെ ചുവപ്പു നിറമുള്ള മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം കൊടുത്തു; ഒരു വലിയ വാളും അവനു കൊടുത്തു. അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്‍റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു. ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാലു ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ടു. അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. അപ്പോൾ ഞാൻ ചാരനിറമുള്ള ഒരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന് മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്ക് വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളയുവാൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അധികാരം നൽകപ്പെട്ടു. അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ ഉറപ്പോടെ കാത്തുകൊണ്ട സാക്ഷ്യം നിമിത്തവും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിന്‍റെ കീഴിൽ കണ്ടു; വിശുദ്ധനും സത്യവാനുമായ കർത്താവേ, ഭൂമിയിൽ ജീവിക്കുന്നവരോട് ന്യായവിധിയും ഞങ്ങളുടെ രക്തത്തിനുള്ള പ്രതികാരവും നീ എത്രത്തോളം നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു. അപ്പോൾ അവരിൽ ഓരോരുത്തർക്കും വെള്ളനിലയങ്കി നൽകപ്പെട്ടു; അവർ കൊല്ലപ്പെട്ടതുപോലെ അവരുടെ സഹശുശ്രൂഷകന്മാരും ക്രിസ്തീയ സഹോദരന്മാരും കൊല്ലപ്പെടുന്നതുവരെ അല്പകാലം കൂടെ വിശ്രമിക്കണമെന്ന് എന്നു അവർക്ക് അരുളപ്പാടുണ്ടായി. അവൻ ആറാം മുദ്ര പൊട്ടിച്ചപ്പോൾ; ഞാൻ നോക്കുകയിൽ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ രക്തതുല്യമായിത്തീർന്നു. അത്തിവൃക്ഷം കൊടുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് തണുപ്പുകാലത്ത് കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. ചുരുൾ മുകളിലേക്കു ചുരുട്ടുംപോലെ ആകാശം ഇല്ലാതായി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് നീങ്ങിപ്പോയി. അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രധാനികളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകളുടെ ഇടയിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും; “ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിൻ്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ. അവന്‍റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.
വെളിപ്പാട് 6:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി. മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു. ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു. നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു. അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു; വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു. അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി. ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.
വെളിപ്പാട് 6:1-17 സമകാലിക മലയാളവിവർത്തനം (MCV)
കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു. തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു. കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു. കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു. കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു. കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു. അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു. ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു. കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു. ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു. അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക; അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.