സങ്കീർത്തനങ്ങൾ 98:1-4

സങ്കീർത്തനങ്ങൾ 98:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ; അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു. സർവേശ്വരൻ തന്റെ വിജയം വിളംബരം ചെയ്തു. ജനതകളുടെ മുമ്പിൽ അവിടുന്നു തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്രായേൽജനത്തോടുള്ള അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓർത്തു; സർവഭൂവാസികളും നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചിരിക്കുന്നു. ഭൂവാസികളേ, സർവേശ്വരന് ആഹ്ലാദാരവം മുഴക്കുവിൻ. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിൻ.

സങ്കീർത്തനങ്ങൾ 98:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ; അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും അവിടുന്ന് ജയം നേടിയിരിക്കുന്നു. യഹോവ തന്‍റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്‍റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു. ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്‍റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു; ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു. സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ; ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.

സങ്കീർത്തനങ്ങൾ 98:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻഅത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു. യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു. അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു. സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‌വിൻ.

സങ്കീർത്തനങ്ങൾ 98:1-4 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു. യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു. സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക