സങ്കീർത്തനങ്ങൾ 78:1-8

സങ്കീർത്തനങ്ങൾ 78:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ.

സങ്കീർത്തനങ്ങൾ 78:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ജനമേ, എന്റെ പ്രബോധനം ശ്രദ്ധിക്കുക; ഞാൻ പറയുന്നതു കേൾക്കുക. ഞാൻ ഉപമകളിലൂടെ പഠിപ്പിക്കും, പുരാതനകടങ്കഥകൾ ഞാൻ വിശദീകരിക്കും. നാം അതു കേൾക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പിതാക്കന്മാർ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്. നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സർവേശ്വരന്റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ. അവിടുന്നു യാക്കോബിന്റെ സന്തതികൾക്കു നിയമം നല്‌കി. ഇസ്രായേൽജനത്തിനുള്ള ധർമശാസ്ത്രം തന്നെ. അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു. അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾതന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കൾക്ക് അതു പറഞ്ഞുകൊടുക്കും. അവർ അങ്ങനെ ദൈവത്തിൽ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികൾ അവഗണിക്കാതെ, അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്.

സങ്കീർത്തനങ്ങൾ 78:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്‍റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.

സങ്കീർത്തനങ്ങൾ 78:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.

സങ്കീർത്തനങ്ങൾ 78:1-8 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക. ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും— നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ. നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും. അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ— അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും. അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും. അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.