സങ്കീർത്തനങ്ങൾ 72:4-8

സങ്കീർത്തനങ്ങൾ 72:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എളിയവർക്കു രാജാവ് ന്യായം പാലിച്ചു കൊടുക്കട്ടെ. ദരിദ്രരെ അദ്ദേഹം രക്ഷിക്കട്ടെ; മർദകരെ തകർക്കുകയും ചെയ്യട്ടെ; സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം രാജാവിന്റെ ഭരണം നിലനില്‌ക്കട്ടെ. അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് വെട്ടിയൊരുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്‍ക്കുന്ന വന്മഴ പോലെയും ആകട്ടെ. അദ്ദേഹത്തിന്റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ. സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ.

സങ്കീർത്തനങ്ങൾ 72:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

സങ്കീർത്തനങ്ങൾ 72:4-8 സമകാലിക മലയാളവിവർത്തനം (MCV)

ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും ദരിദ്രരുടെ മക്കളെ മോചിപ്പിക്കും; പീഡകരെ അദ്ദേഹം തകർക്കും സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ. അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ. അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും. സമുദ്രംമുതൽ സമുദ്രംവരെയും യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.