സങ്കീർത്തനങ്ങൾ 66:1-5
സങ്കീർത്തനങ്ങൾ 66:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർവഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്ത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്ത്വീകരിപ്പിൻ. നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും; സർവഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിനു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ. വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
സങ്കീർത്തനങ്ങൾ 66:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആർപ്പിട്ട് ദൈവത്തെ സ്തുതിക്കുവിൻ. അവിടുത്തെ നാമത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സ്തുതികളർപ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിൻ. അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം, അവിടുത്തെ ശക്തിപ്രഭാവത്താൽ ശത്രുക്കൾ തിരുമുമ്പിൽ കീഴടങ്ങുന്നു. സർവഭൂവാസികളും അവിടുത്തെ ആരാധിക്കുന്നു. അവർ അങ്ങേക്കു സ്തോത്രം പറയുന്നു. തിരുനാമത്തിനു കീർത്തനം ആലപിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ. മനുഷ്യരുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം.
സങ്കീർത്തനങ്ങൾ 66:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. “അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
സങ്കീർത്തനങ്ങൾ 66:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ. നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും; സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ. വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
സങ്കീർത്തനങ്ങൾ 66:1-5 സമകാലിക മലയാളവിവർത്തനം (MCV)
സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക! അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക; അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക. ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം! അവിടത്തെ ശക്തി അതിമഹത്തായതാണ് അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു. സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു; അവർ അവിടത്തേക്ക് സ്തുതിപാടുന്നു, അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ. ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക, മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!