സങ്കീർത്തനങ്ങൾ 4:1-8

സങ്കീർത്തനങ്ങൾ 4:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്റെ പ്രാർഥന കേൾക്കേണമേ. പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ. യഹോവ ഭക്തനെ തനിക്കു വേർതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ. നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വയ്പിൻ. നമുക്ക് ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

സങ്കീർത്തനങ്ങൾ 4:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നീതിപാലകനായ എന്റെ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. കഷ്ടതയിൽ അവിടുന്ന് എനിക്ക് അഭയം തന്നു. കനിവോടെ എന്റെ പ്രാർഥന കേൾക്കണമേ. മർത്യരേ, എത്രനാൾ നിങ്ങൾ എനിക്ക് അപമാനം വരുത്തും? എത്രനാൾ നിങ്ങൾ പാഴ്‌വാക്കുകളിൽ രസിച്ച്, വ്യാജത്തെ പിന്തുടരും? സർവേശ്വരൻ ഭക്തന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കുന്നു; കോപിഷ്ഠതയാലും പാപം ചെയ്യരുത്, നിങ്ങൾ കിടക്കയിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ. ഉചിതമായ യാഗങ്ങളർപ്പിച്ച് സർവേശ്വരനിൽ ശരണപ്പെടുവിൻ. “ഞങ്ങൾക്ക് ഇനിയും നന്മ വരുമോ?” എന്നു പലരും ശങ്കിക്കുന്നു. സർവേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ വീശണമേ. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ, അവർക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്‌കിയിരിക്കുന്നു. ഞാൻ ശാന്തമായി കിടന്നുറങ്ങും. സർവേശ്വരാ, അങ്ങാണല്ലോ എന്റെ അഭയം.

സങ്കീർത്തനങ്ങൾ 4:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ. മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്‍റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? സേലാ. യഹോവ തന്‍റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ. നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ. “നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു; യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

സങ്കീർത്തനങ്ങൾ 4:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ. പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ. യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ. നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ. നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

സങ്കീർത്തനങ്ങൾ 4:1-8 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ നീതിയായ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ; എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ. അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും? എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ. യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു. നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ; നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട് മൗനമായിരിക്കുക. സേലാ. നീതിയാഗങ്ങൾ അർപ്പിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക. “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു. യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും, എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത് യഹോവേ, അവിടന്നുതന്നെയാണല്ലോ. സംഗീതസംവിധായകന്. വേണുനാദത്തോടെ.