സങ്കീർത്തനങ്ങൾ 2:1-12
സങ്കീർത്തനങ്ങൾ 2:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്: നാം അവരുടെ കെട്ടുകളെ പൊട്ടിച്ച് അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എന്റെ വിശുദ്ധപർവതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 2:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം, ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം. നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം; ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. സ്വർഗാധിപതി അവരെ നോക്കി ചിരിക്കുന്നു; അവിടുന്ന് അവരെ പരിഹസിക്കുന്നു. അവിടുന്ന് അവരെ നോക്കി ഗർജിക്കും, അവിടുത്തെ ക്രോധത്തിൽ അവർ വിറകൊള്ളും. ഞാൻ എന്റെ രാജാവിനെ എന്റെ വിശുദ്ധഗിരിയായ സീയോനിൽ വാഴിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സർവേശ്വരന്റെ വിളംബരം ഞാൻ അറിയിക്കുന്നു: ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിനക്കു ജന്മമേകി; എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും. ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും, രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിൻ, ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിൻ. ഭയാദരങ്ങളോടെ സർവേശ്വരനെ സേവിക്കുവിൻ, വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിൻ. അല്ലെങ്കിൽ അവിടുത്തെ കോപം ക്ഷണത്തിൽ നിങ്ങളെ ദഹിപ്പിക്കും. അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ. സർവേശ്വരനിൽ അഭയം തേടുന്നവർ ധന്യർ.
സങ്കീർത്തനങ്ങൾ 2:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക.” സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. “എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.” ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 2:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു. അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 2:1-12 സമകാലിക മലയാളവിവർത്തനം (MCV)
രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു. “നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു. സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, സീയോനിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും. ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.” അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക. ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക. അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.