സങ്കീർത്തനങ്ങൾ 139:7-12
സങ്കീർത്തനങ്ങൾ 139:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ഞാൻ ഉഷസ്സിൻചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തുചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും. ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ.
സങ്കീർത്തനങ്ങൾ 139:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്. പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്. ചിറകു ധരിച്ചു ഞാൻ കിഴക്കേ അതിർത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്റെ അതിർത്തിയിൽ പോയി പാർത്താലും, അവിടെയും അങ്ങയുടെ കരങ്ങൾ എന്നെ നയിക്കും, അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും. “അന്ധകാരം എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ, കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല. രാത്രി പകൽപോലെ പ്രകാശിക്കും. ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ.
സങ്കീർത്തനങ്ങൾ 139:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ അവിടെയും അങ്ങേയുടെ കൈ എന്നെ നടത്തും; അങ്ങേയുടെ വലങ്കൈ എന്നെ പിടിക്കും. “ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ.
സങ്കീർത്തനങ്ങൾ 139:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും. ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
സങ്കീർത്തനങ്ങൾ 139:7-12 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും? ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്. ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ, അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും. “അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ, ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും, കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.