സങ്കീർത്തനങ്ങൾ 132:1-18
സങ്കീർത്തനങ്ങൾ 132:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ. അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭനു നേർന്നത് എന്തെന്നാൽ: ഞാൻ യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കയില്ല. നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്ത് അതിനെ കണ്ടെത്തിയല്ലോ. നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക. യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ. നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചുകളയരുതേ. ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും. അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തിവരുത്തും. അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കീട്ടുമുണ്ട്. ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
സങ്കീർത്തനങ്ങൾ 132:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദാവീദിനെയും അദ്ദേഹം സഹിച്ച കഷ്ടതകളെയും ഓർക്കണമേ. അദ്ദേഹം സർവേശ്വരനോടു ശപഥം ചെയ്തതും യാക്കോബിന്റെ സർവശക്തനായ ദൈവത്തോടു നേർച്ച നേർന്നതും സ്മരിക്കണമേ. സർവേശ്വരന് ഒരു സങ്കേതം, യാക്കോബിന്റെ സർവശക്തനായ ദൈവത്തിന് ഒരു വാസസ്ഥലം കണ്ടെത്തുന്നതുവരെ. ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ, എന്റെ കിടക്കയിൽ ശയിക്കുകയോ ഇല്ല. ഞാൻ ഉറങ്ങുകയോ എന്റെ കൺപോളകൾ അടയ്‍ക്കുകയോ ഇല്ല. ഞങ്ങൾ എഫ്രാത്തിൽ വച്ചു സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തെക്കുറിച്ചു കേട്ടു; യആറീം വയലുകളിൽ അതു കണ്ടെത്തി. അവിടുത്തെ വാസസ്ഥലത്തേക്കു നമുക്കു പോകാം. അവിടുത്തെ പാദപീഠത്തിൽ നമുക്കു നമസ്കരിക്കാം. സർവേശ്വരാ, അവിടുത്തെ ആലയത്തിലേക്കു വരണമേ. അവിടുത്തെ ശക്തിയുടെ പെട്ടകത്തോടൊപ്പം വരണമേ. അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കട്ടെ. അവിടുത്തെ ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കട്ടെ. അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ. ദാവീദിനോടു സർവശക്തൻ ഒരു പ്രതിജ്ഞ ചെയ്തു. അതിൽനിന്ന് അവിടുന്നു പിൻമാറുകയില്ല. “നിന്റെ സന്തതികളിൽ ഒരാളെ നിന്റെ സിംഹാസനത്തിൽ ഞാൻ ഉപവിഷ്ടനാക്കും. നിന്റെ സന്തതികൾ എന്റെ ഉടമ്പടിയും എന്റെ കല്പനകളും അനുസരിച്ചാൽ, അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ വാഴും.” സർവേശ്വരൻ സീയോനെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു അതിനെ തന്റെ വാസസ്ഥലമാക്കാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ആലയമാകുന്നു. ഇവിടെ ഞാൻ വസിക്കും; അതാകുന്നു എന്റെ ആഗ്രഹം സീയോനു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‌കും. അവിടെയുള്ള ദരിദ്രരെ ആഹാരം നല്‌കി സംതൃപ്തരാക്കും. സീയോനിലെ പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും, അവിടെയുള്ള ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കും. ദാവീദിന്റെ സന്തതികളിൽനിന്നു ശക്തനായ ഒരു രാജാവിനെ സീയോനിൽ ഞാൻ ഉദ്ഭവിപ്പിക്കും. എന്റെ അഭിഷിക്തനെ ഒരു ദീപംപോലെ എന്നും അവിടെ നിലനിർത്തും. അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ധരിപ്പിക്കും. എന്നാൽ രാജാവിന്റെ ശിരസ്സിലെ കിരീടം എന്നും ശോഭ ചൊരിയും.
സങ്കീർത്തനങ്ങൾ 132:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ. അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ: “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടു വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായി അങ്ങേയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ. അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ. “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും; നിന്‍റെ മക്കൾ എന്‍റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്നു യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല. യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.”
സങ്കീർത്തനങ്ങൾ 132:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ. അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ: ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല. നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ. നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക. യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ. നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ. ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും; അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും. അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു. ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
സങ്കീർത്തനങ്ങൾ 132:1-18 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ദാവീദിനെയും അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ. അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു, യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു: “യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ, യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ, ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല; ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.” എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു, യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി: “നമുക്കു തിരുനിവാസത്തിലേക്കു പോകാം അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം, ‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും. അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ” അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ. യഹോവ ദാവീദിനോടൊരു ശപഥംചെയ്തു, അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല: “നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും. നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ, അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ എന്നുമെന്നും വാഴും.” കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു, അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു, “ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം; ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു. അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും; അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും. അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും, അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും. “ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും, എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”