സങ്കീർത്തനങ്ങൾ 13:1-6
സങ്കീർത്തനങ്ങൾ 13:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറയ്ക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ച് എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും? എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവനു പാട്ടുപാടും.
സങ്കീർത്തനങ്ങൾ 13:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും? എന്നെ എന്നേക്കുമായി വിസ്മരിക്കുമോ? എത്രകാലം അവിടുന്ന് എന്നിൽനിന്നു മുഖം മറയ്‍ക്കും? എത്രകാലം ഞാൻ ആത്മവേദന സഹിക്കണം? എത്രത്തോളം ഞാൻ ഹൃദയവ്യഥ അനുഭവിക്കണം? എത്രത്തോളം ശത്രു എന്റെമേൽ ജയംകൊള്ളും? എന്റെ ദൈവമായ സർവേശ്വരാ, എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ. ഞാൻ മരണനിദ്രയിൽ വീഴാതിരിക്കാൻ, എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ. ‘ഞാനവനെ കീഴടക്കി’ എന്ന് എന്റെ ശത്രു പറയാതിരിക്കട്ടെ. ഞാൻ പരാജയപ്പെടുന്നതു കണ്ട് എന്റെ വൈരികൾ ആഹ്ലാദിക്കാതിരിക്കട്ടെ. അവിടുത്തെ സുസ്ഥിരസ്നേഹത്തിൽ ഞാൻ ആശ്രയിക്കും. എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. ഞാൻ സർവേശ്വരനെ വാഴ്ത്തിപ്പാടും; അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 13:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി എന്‍റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്‍റെ മേൽ ഉയർന്നിരിക്കും? എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. “ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ. ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും.
സങ്കീർത്തനങ്ങൾ 13:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും? എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
സങ്കീർത്തനങ്ങൾ 13:1-6 സമകാലിക മലയാളവിവർത്തനം (MCV)
ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ? തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും? എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും? എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും? എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ. എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും, അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും. എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു. അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ, ഞാൻ യഹോവയ്ക്കു സ്തുതിപാടും. സംഗീതസംവിധായകന്.