സങ്കീർത്തനങ്ങൾ 106:7-12

സങ്കീർത്തനങ്ങൾ 106:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവച്ച് നിന്റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. അവൻ പകയന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 106:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽവച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്റെ നിറവിനെ ഓർത്തതുമില്ല. അവർ ചെങ്കടൽ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു. എങ്കിലും അവിടുന്ന് അവരെ തന്റെ നാമത്തെപ്രതി രക്ഷിച്ചു. അവിടുത്തെ മഹാശക്തി വെളിപ്പെടുത്താൻ വേണ്ടിത്തന്നെ. അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി, മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു. ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. വൈരികളുടെ പിടിയിൽനിന്ന് അവരെ വിടുവിച്ചു. അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു. അവരിൽ ആരും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വാക്കുകൾ വിശ്വസിച്ചു; അവർ സ്തുതിഗീതം പാടി.

സങ്കീർത്തനങ്ങൾ 106:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച് അങ്ങേയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങേയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു. ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 106:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി. അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 106:7-12 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു. എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ. അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി. അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു. ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല. അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.