സങ്കീർത്തനങ്ങൾ 1:1-4
സങ്കീർത്തനങ്ങൾ 1:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
സങ്കീർത്തനങ്ങൾ 1:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നവർ എത്ര ധന്യർ! രാപ്പകൽ അവർ അതു ധ്യാനിക്കുന്നു. അവർ ദുരുപദേശം തേടുകയില്ല, ദുർമാർഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തിൽ ചേരുകയുമില്ല. ആറ്റരികിലെ വൃക്ഷംപോലെ അവർ തഴച്ചു വളർന്നു ഫലം കായ്ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും. ദുർജനത്തിന്റെ പ്രവൃത്തികളോ വിഫലമാകും; അവർ കാറ്റിൽ പതിരെന്നപോലെ പാറിപ്പോകും.
സങ്കീർത്തനങ്ങൾ 1:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.
സങ്കീർത്തനങ്ങൾ 1:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
സങ്കീർത്തനങ്ങൾ 1:1-4 സമകാലിക മലയാളവിവർത്തനം (MCV)
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ. അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു. നീർച്ചാലുകൾക്കരികെ നട്ടതും അതിന്റെ സമയത്തു ഫലം നൽകുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ— അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു. ദുഷ്ടർ അങ്ങനെയല്ല! അവർ കാറ്റത്തു പാറിപ്പോകുന്ന പതിരുപോലെയാണ്.