സദൃശവാക്യങ്ങൾ 22:1-6
സദൃശവാക്യങ്ങൾ 22:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ. വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു. താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
സദൃശവാക്യങ്ങൾ 22:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൽപ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീർത്തി വെള്ളിയെയും പൊന്നിനെയുംകാൾ മെച്ചം. ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്. അവരുടെ എല്ലാം സ്രഷ്ടാവ് സർവേശ്വരനാകുന്നു. വിവേകശാലി അനർഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തിൽപ്പെടുന്നു. വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു. കുബുദ്ധിയുടെ മാർഗത്തിൽ മുള്ളും കെണിയും ഉണ്ട്; സ്വയം കാക്കുന്നവൻ അവയിൽനിന്ന് അകന്നിരിക്കും. ബാല്യത്തിൽതന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവൻ വൃദ്ധനായാലും അതിൽനിന്നു വ്യതിചലിക്കുകയില്ല.
സദൃശവാക്യങ്ങൾ 22:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.
സദൃശവാക്യങ്ങൾ 22:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
സദൃശവാക്യങ്ങൾ 22:1-6 സമകാലിക മലയാളവിവർത്തനം (MCV)
സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം. സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും. ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു. കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.