സദൃശവാക്യങ്ങൾ 2:1-16
സദൃശവാക്യങ്ങൾ 2:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും ബോധത്തിനു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന് എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകല സന്മാർഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അത് നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
സദൃശവാക്യങ്ങൾ 2:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, ജ്ഞാനം ശ്രദ്ധാപൂർവം കേൾക്കുകയും അതു ഗ്രഹിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. മകനേ, എന്റെ വാക്കുകൾ കൈക്കൊള്ളുകയും എന്റെ കല്പനകൾ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക. ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും. സർവേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ. നീതിനിഷ്ഠർക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു. നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് അവിടുന്നു പരിചയാണ്. അവിടുന്നു ന്യായത്തോടു വർത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികൾ അവിടുന്നു കാത്തുസൂക്ഷിക്കുന്നു. അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാർഗവും നീ അറിയും. നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും. അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും. ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു. തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു. അവരുടെ വഴികൾ കുടിലമാണ്, അവർ നേർവഴി വിട്ടു നടക്കുന്നവരാണ്. പരസ്‍ത്രീയുടെ പിടിയിൽനിന്നും ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയിൽ നിന്നും അതു നിന്നെ രക്ഷിക്കും.
സദൃശവാക്യങ്ങൾ 2:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
സദൃശവാക്യങ്ങൾ 2:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
സദൃശവാക്യങ്ങൾ 2:1-16 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക. ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക. അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക. അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്. പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്, നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും. കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും. വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും. ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും, ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു, അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്. ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും