സദൃശവാക്യങ്ങൾ 18:1-12
സദൃശവാക്യങ്ങൾ 18:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. മൂഢന്റെ വായ് അവനു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ.
സദൃശവാക്യങ്ങൾ 18:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേറിട്ടു നില്‌ക്കുന്നവൻ ശരിയായ തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു. മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല. ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീർത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു. മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി. ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല. മൂഢന്റെ വാക്കുകൾ കലഹകാരണമാകുന്നു. അവന്റെ വാക്കുകൾ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു. മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു; അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. മടിയൻ മുടിയന്റെ സഹോദരൻ. സർവേശ്വരൻ ഉറപ്പുള്ള ഗോപുരം; നീതിമാൻ ഓടിച്ചെന്ന് അതിൽ അഭയം പ്രാപിക്കുന്നു. ധനമാണു സമ്പന്നന്റെ ബലിഷ്ഠമായ നഗരം; ഉയർന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു. ഗർവം വിനാശത്തിന്റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്റെയും.
സദൃശവാക്യങ്ങൾ 18:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല. ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. ധനവാന് തന്റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ.
സദൃശവാക്യങ്ങൾ 18:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു. മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു. ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
സദൃശവാക്യങ്ങൾ 18:1-12 സമകാലിക മലയാളവിവർത്തനം (MCV)
കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു. ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്. ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു. ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും. ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല. ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു. ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു. യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു. അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.