സദൃശവാക്യങ്ങൾ 1:10-15

സദൃശവാക്യങ്ങൾ 1:10-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്. ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിർദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവാംഗമായും വിഴുങ്ങിക്കളക. നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം. നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.

സദൃശവാക്യങ്ങൾ 1:10-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്. അവർ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം. പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവർ അഗാധഗർത്തത്തിൽ പതിക്കുന്നവരെപ്പോലെയാകും. നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്‍ക്കാം. നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.” മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽനിന്ന് ഒഴിഞ്ഞു നില്‌ക്കുക.

സദൃശവാക്യങ്ങൾ 1:10-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്ക് വഴങ്ങരുത്. “ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.

സദൃശവാക്യങ്ങൾ 1:10-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക. നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം. നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.

സദൃശവാക്യങ്ങൾ 1:10-15 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ, അവർക്കു വിധേയപ്പെട്ടുപോകരുത്. അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ; നമുക്കു രക്തത്തിനായി പതിയിരിക്കാം, ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം; പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം; വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം; ഞങ്ങളോടൊപ്പം പങ്കുചേരൂ; നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”— എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ, അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ