ഫിലേമൊന് 1:8-19
ഫിലേമൊന് 1:8-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേർവിട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും; അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകൈയാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
ഫിലേമൊന് 1:8-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ, സഹോദരൻ എന്ന നിലയിൽ യുക്തമായതു ചെയ്യുവാൻ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എങ്കിലും സ്നേഹത്തിന്റെ പേരിൽ ഞാൻ അഭ്യർഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാൻ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോൾ തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിനുവേണ്ടി ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. തടവിൽ കിടക്കുമ്പോഴാണ് ഞാൻ അവന്റെ ആത്മീയ പിതാവായിത്തീർന്നത്. മുമ്പ് അവൻ താങ്കൾക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിശ്ചയമായും താങ്കൾക്കും എനിക്കും പ്രയോജനമുള്ളവൻതന്നെ. ഇപ്പോൾ ഞാൻ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്റെ ഹൃദയവുമുണ്ട്. സുവിശേഷത്തെപ്രതിയുള്ള എന്റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കൾക്കു പകരം അവനെ എന്റെ അടുക്കൽ നിറുത്തുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാൻ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിർബന്ധംകൊണ്ടല്ല, പൂർണ മനസ്സോടെ പ്രദർശിപ്പിക്കേണ്ടതാണല്ലോ. ഒനേസിമോസ് അല്പകാലത്തേക്ക് വേർപിരിഞ്ഞിരുന്നത് ഒരുവേള അവനെ എന്നേക്കുമായി താങ്കൾക്കു തിരിച്ചുകിട്ടുന്നതിനുവേണ്ടി ആയിരിക്കാം. അവൻ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവൻ എനിക്കു പ്രിയങ്കരനായ ഒരു സഹോദരൻ ആകുന്നു. എങ്കിൽ അടിമ എന്ന നിലയിലും, കർത്താവുമായുള്ള ബന്ധത്തിൽ സഹോദരൻ എന്ന നിലയിലും അവൻ താങ്കൾക്ക് എത്രയധികം പ്രിയങ്കരനായിരിക്കും! അതുകൊണ്ട് എന്നെ താങ്കളുടെ സഹകാരിയായി പരിഗണിക്കുന്നു എങ്കിൽ എന്നെപ്പോലെതന്നെ താങ്കൾ അവനെ സ്വീകരിക്കുക. അവൻ താങ്കളോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ, കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ കണക്കിൽ ചേർത്തുകൊള്ളുക. പൗലൊസ് എന്ന ഞാൻ ഇതാ സ്വന്തം കൈകൊണ്ട് എഴുതിയിരിക്കുന്നു: ഞാൻ വീട്ടിക്കൊള്ളാം. താങ്കൾ തന്നെ എനിക്കു കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
ഫിലേമൊന് 1:8-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ. എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്‍റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കാം; അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്കു ജഡപ്രകാരവും കർത്താവിലും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ സ്വീകരിക്കുക. അവൻ നിന്നോട് വല്ലതും അന്യായം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണ്ടതില്ലല്ലോ.
ഫിലേമൊന് 1:8-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും; അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
ഫിലേമൊന് 1:8-19 സമകാലിക മലയാളവിവർത്തനം (MCV)
ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു. എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു. സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം. ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ! അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക. അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെ പേരിൽ കണക്കാക്കുക. പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.