സംഖ്യാപുസ്തകം 25:1-18

സംഖ്യാപുസ്തകം 25:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു. യഹോവ മോശെയോട്: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു. എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മധ്യത്തിലേക്ക് ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മധ്യേ നിന്ന് എഴുന്നേറ്റു കൈയിൽ ഒരു കുന്തം എടുത്ത്, ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയുംതന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽമക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തിനാലായിരം പേർ. പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽമക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു. അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം. മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യനു സിമ്രി എന്നു പേർ; അവൻ ശിമെയോൻഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു. പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ വലച്ചിരിക്കകൊണ്ടു, നിങ്ങൾ അവരെ വലച്ചു സംഹരിപ്പിൻ എന്നു യഹോവ മോശെയോട് അരുളിച്ചെയ്തു.

സംഖ്യാപുസ്തകം 25:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്‍ത്രീകളുമായി അവിഹിതബന്ധം പുലർത്തി. അവർ തങ്ങളുടെ ദേവന്മാർക്കു ബലികളർപ്പിക്കുമ്പോൾ ഇസ്രായേൽജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാർക്ക് അർപ്പിച്ച സാധനങ്ങൾ ഇസ്രായേല്യർ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി. അങ്ങനെ ഇസ്രായേൽ പെയോരിലെ ബാൽദേവന്റെ ആരാധകരായി. അപ്പോൾ ഇസ്രായേലിനു നേരേ സർവേശ്വരന്റെ കോപം ജ്വലിച്ചു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരിൽനിന്നു സർവേശ്വരന്റെ കോപം നീങ്ങാൻ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.” മോശ ന്യായാധിപന്മാരോടു പറഞ്ഞു: “പെയോരിലെ ബാലിനെ ആരാധിച്ച നിങ്ങളുടെ ആളുകളെ കൊന്നുകളക.” തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയും ഇസ്രായേൽസമൂഹം മുഴുവനും വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ ഒരു ഇസ്രായേല്യൻ ഒരു മിദ്യാന്യസ്‍ത്രീയെ തന്റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇതുകണ്ട് ഒരു കുന്തം കൈയിൽ എടുത്തു. അയാൾ ഇസ്രായേല്യന്റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്റെയും സ്‍ത്രീയുടെയും ഉദരത്തിൽ അതു കുത്തിയിറക്കി. അപ്പോൾ ഇസ്രായേൽജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു. എങ്കിലും മഹാമാരിയുടെ ഫലമായി ഇരുപത്തിനാലായിരം പേർ മരിച്ചു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേൽജനത്തോടുള്ള എന്റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതിൽ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാൽ ഞാൻ അവരെ കൊന്നൊടുക്കിയില്ല. അതുകൊണ്ടു ഞാൻ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും. തന്റെ ദൈവത്തിന്റെ കാര്യത്തിൽ അവൻ തീക്ഷ്ണത കാട്ടുകയും ഇസ്രായേൽജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് അവനും അവന്റെ സന്താനങ്ങൾക്കുമുള്ള പൗരോഹിത്യം ശാശ്വതമായിരിക്കുമെന്നു ഞാൻ ഉടമ്പടി ചെയ്യുന്നു.” സിമ്രി ആയിരുന്നു മിദ്യാന്യസ്‍ത്രീയോട് ഒപ്പം വധിക്കപ്പെട്ട ഇസ്രായേല്യൻ. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു പിതൃഭവനത്തലവനായിരുന്ന സാലൂവിന്റെ പുത്രനായിരുന്നു. വധിക്കപ്പെട്ട മിദ്യാന്യ സ്‍ത്രീ സൂരിന്റെ പുത്രിയായ കൊസ്ബി. മിദ്യാന്യവംശത്തിൽപ്പെട്ട പിതൃഭവനത്തലവനായിരുന്നു സൂർ. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിന്റെ കാര്യത്തിലും പെയോരിൽ ബാധയുണ്ടായപ്പോൾ കൊല്ലപ്പെട്ട മിദ്യാന്യനേതാവിന്റെ പുത്രിയും തങ്ങളുടെ സഹോദരിയുമായ കൊസ്ബിയുടെ കാര്യത്തിലും അവർ നിങ്ങളെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തുവല്ലോ.”

സംഖ്യാപുസ്തകം 25:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു. യിസ്രായേൽ ബാൽ-പെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്‍റെ തലവന്മാരെയെല്ലാം കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക” എന്നു കല്പിച്ചു. മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽ-പെയോരിനോട് ചേർന്നവരെ നിങ്ങൾതന്നെ കൊല്ലുവിൻ” എന്നു പറഞ്ഞു. എന്നാൽ മോശെയും യിസ്രായേൽസഭ മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്‍റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു. അഹരോൻപുരോഹിതൻ്റെ മകനായ എലെയാസാരിന്‍റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യത്തിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം എടുത്ത്, ആ യിസ്രായേല്യൻ്റെ പിന്നാലെ അന്തഃപുരത്തിലേക്ക് ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ജനത്തെ നശിപ്പിച്ചുകൊണ്ടിരുന്ന പകർച്ചവ്യാധി യിസ്രായേൽ മക്കളെ വിട്ടുമാറി. ഇരുപത്തിനാലായിരം (24,000) പേർ ബാധകൊണ്ട് മരിച്ചുപോയി. പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഞാൻ എന്‍റെ തീക്ഷ്ണതയിൽ യിസ്രായേൽ മക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതൻ്റെ മകനായ എലെയാസാരിന്‍റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്‍റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ അവനു എന്‍റെ സമാധാനനിയമം കൊടുക്കുന്നു. ‘അവൻ തന്‍റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്‍റെ സന്തതിക്കും നിത്യപൗരോഹിത്യത്തിൻ്റെ നിയമമാകും’ എന്നു നീ പറയുക.” മിദ്യാന്യസ്ത്രീയോടൊപ്പം കൊന്ന യിസ്രായേല്യന് സിമ്രി എന്നു പേര്; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിൻ്റെ മകൻ ആയിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിൻ്റെ മകളായിരുന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത്: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിൻ്റെ കാര്യത്തിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും മിദ്യാന്യപ്രഭുവിൻ്റെ മകൾ കൊസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട് നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ.“

സംഖ്യാപുസ്തകം 25:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു. എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു. അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു. അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും എന്നു നീ പറയേണം. മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു. പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു, നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.

സംഖ്യാപുസ്തകം 25:1-18 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവരുടെ പുരുഷന്മാർ മോവാബ്യസ്ത്രീകളുമായി ലൈംഗിക അസാന്മാർഗികതയിലേർപ്പെട്ടു. അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു. അങ്ങനെ പെയോരിലെ ബാലിന്റെ ആരാധനയിൽ ഇസ്രായേൽ കൂട്ടുചേർന്നു. യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു. യഹോവ മോശയോട്, “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിനെ വിട്ടുമാറേണ്ടതിന്, ജനത്തിന്റെ നായകന്മാരെ സകലരെയും കൂട്ടി യഹോവയുടെമുമ്പാകെ അവരെ കൊന്ന് പകൽവെളിച്ചത്തിൽ പ്രദർശിപ്പിക്കുക” എന്നു പറഞ്ഞു. മോശ ഇസ്രായേലിന്റെ ന്യായാധിപന്മാരോട്, “നിങ്ങളുടെ പുരുഷന്മാരിൽ പെയോരിലെ ബാലിന്റെ ആരാധനയിൽ കൂട്ടുചേർന്നവരെ നിങ്ങൾതന്നെ വധിക്കുക.” ഈ വിധി വന്നതിനുശേഷം, മോശയും ഇസ്രായേൽസഭ മുഴുവനും സമാഗമകൂടാരവാതിൽക്കൽ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്മുമ്പിൽത്തന്നെ ഒരു ഇസ്രായേല്യപുരുഷൻ ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്നു. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇതു കണ്ടപ്പോൾ, അദ്ദേഹം സഭയിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം കൈയിലെടുത്ത് ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു. എന്നാൽ ബാധയിൽ മരിച്ചവരുടെ എണ്ണം 24,000 ആയിരുന്നു. യഹോവ മോശയോട്, “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു. അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക. അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ഇസ്രായേല്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തതിനാൽ അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും സുസ്ഥിരമായ ഒരു പൗരോഹിത്യത്തിന്റെ ഉടമ്പടി ആകുന്നു.” മിദ്യാന്യസ്ത്രീയോടുകൂടി കൊല്ലപ്പെട്ട ഇസ്രായേല്യന്റെ പേര് സിമ്രി എന്നായിരുന്നു. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു കുടുംബത്തിന്റെ നായകനായിരുന്ന സാലുവിന്റെ മകനായിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കോസ്ബി എന്നായിരുന്നു; അവൾ മിദ്യാന്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ ഗോത്രത്തലവനായ സൂരിന്റെ മകളായിരുന്നു. യഹോവ മോശയോട്, “പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.