സംഖ്യാപുസ്തകം 2:1-34
സംഖ്യാപുസ്തകം 2:1-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം. യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിനു നേരേ പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തിഅറുനൂറു പേർ. അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തിനാനൂറു പേർ. പിന്നെ സെബൂലൂൻഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തിനാനൂറു പേർ. യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തിനാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം. രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ. അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേർ. പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തിഅറുനൂറ്റമ്പതു പേർ. രൂബേൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം. പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം. എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ. അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറു പേർ. പിന്നെ ബെന്യാമീൻഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തിനാനൂറു പേർ. എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം. ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കേഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറു പേർ. അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറു പേർ. ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തി അറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം. യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർതന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു. എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെതന്നെ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെതന്നെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
സംഖ്യാപുസ്തകം 2:1-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴിൽ പാളയമടിക്കട്ടെ. യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തിൽ എഴുപത്തിനാലായിരത്തി അറുനൂറു പേർ. ഇസ്സാഖാർഗോത്രമാണ് അവരോടടുത്തു പാളയമടിക്കേണ്ടത്. സൂവാരിന്റെ പുത്രനായ നെഥനയേൽ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തിൽ അമ്പത്തിനാലായിരത്തി നാനൂറു പേർ. സെബൂലൂൻഗോത്രക്കാരാണ് പിന്നീട്. അവരുടെ നേതാവ് ഹേലോന്റെ പുത്രനായ എലിയാബ്. അയാളുടെ സൈന്യത്തിൽ അമ്പത്തേഴായിരത്തി നാനൂറു പേർ. ഇങ്ങനെ യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികർ ഒരുലക്ഷത്തിഎൺപത്താറായിരത്തി നാനൂറ് പേർ. അവരാണ് ആദ്യം പുറപ്പെടേണ്ടത്. രൂബേൻ ഗോത്രപതാകയ്‍ക്കു കീഴുള്ളവർ ഗണം ഗണമായി കൂടാരത്തിന്റെ തെക്കു വശത്തു പാളയമടിക്കണം; രൂബേൻഗോത്രക്കാരുടെ നേതാവ് ശെദേയൂരിന്റെ പുത്രൻ എലീസൂർ. അയാളുടെ സൈന്യത്തിലുള്ളവർ നാല്പത്താറായിരത്തി അഞ്ഞൂറു പേർ. അവരുടെ അടുത്തു പാളയമടിക്കേണ്ടതു ശിമെയോൻഗോത്രക്കാരാണ്. അവരുടെ നേതാവ് സൂരീശദ്ദായിയുടെ പുത്രൻ ശെലൂമീയേൽ; അയാളുടെ സൈന്യത്തിൽ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ. അതിനടുത്തത് ഗാദ്ഗോത്രമാണ്. അവരുടെ നേതാവ് രെയൂവേലിന്റെ പുത്രൻ എലീയാസാഫ്. അയാളുടെ സൈന്യത്തിൽ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പതു പേർ. ഇങ്ങനെ രൂബേൻ, ശിമെയോൻ, ഗാദ് എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന രൂബേൻപാളയത്തിലുള്ളവരുടെ ആകെ സംഖ്യ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവരുടെ സൈന്യമാണു രണ്ടാമതു പുറപ്പെടേണ്ടത്. പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോൾ എന്നതുപോലെ അവർ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴിൽ ഇതേ ക്രമത്തിൽ നീങ്ങണം. കൂടാരത്തിന്റെ പടിഞ്ഞാറു വശത്താണ് എഫ്രയീംഗോത്രത്തിന്റെ പതാകയ്‍ക്കു കീഴുള്ളവർ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീഹൂദിന്റെ പുത്രനായ എലീശാമാ. അയാളുടെ സൈന്യത്തിൽ നാല്പതിനായിരത്തി അഞ്ഞൂറു പേർ. അവർക്കു സമീപം മനശ്ശെഗോത്രമാണ്. അവരുടെ നേതാവ് പെദാസൂരിന്റെ പുത്രനായ ഗമലീയേൽ. അയാളുടെ സൈന്യത്തിൽ മുപ്പത്തീരായിരത്തി ഇരുനൂറു പേർ. അതിനടുത്തു ബെന്യാമീൻഗോത്രം. ഗിദെയോനിയുടെ പുത്രനായ അബീദാൻ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തിൽ മുപ്പത്തയ്യായിരത്തി നാനൂറു പേർ. ഇങ്ങനെ എഫ്രയീം, മനശ്ശെ, ബെന്യാമീൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന എഫ്രയീം പാളയത്തിലുള്ളവർ ആകെ ഒരു ലക്ഷത്തിഎണ്ണായിരത്തി ഒരുനൂറ്. ഇവരാണ് മൂന്നാമതു പുറപ്പെടേണ്ടത്. തിരുസാന്നിധ്യകൂടാരത്തിന്റെ വടക്കുവശത്താണു ദാൻഗോത്രത്തിന്റെ പതാകയ്‍ക്കു കീഴുള്ളവർ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസർ. അയാളുടെ ഗണത്തിൽ അറുപത്തീരായിരത്തിഎഴുനൂറു പേർ. ആശേർഗോത്രക്കാരാണ് അവർക്കടുത്തു പാളയമടിക്കേണ്ടത്. അവരുടെ നേതാവ് ഒക്രാന്റെ പുത്രൻ പഗീയേൽ. അവർ നാല്പത്തോരായിരത്തി അഞ്ഞൂറു പേർ. അതിനടുത്തു നഫ്താലിഗോത്രമാണ്. അതിന്റെ നേതാവ് ഏനാന്റെ പുത്രൻ അഹീര. അതിൽ അമ്പത്തിമൂവായിരത്തി നാനൂറു പേർ. ഇങ്ങനെ ദാൻ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന ദാൻപാളയത്തിലുള്ളവർ ആകെ ഒരുലക്ഷത്തിഅമ്പത്തേഴായിരത്തി അറുനൂറ്. അവരാണ് സ്വന്തം കൊടികളോടുകൂടി ഏറ്റവുമൊടുവിൽ പുറപ്പെടേണ്ടത്. പിതൃഭവനമനുസരിച്ച് എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്; ഇവരുടെ സംഖ്യ ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റമ്പത്. എന്നാൽ സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ഇസ്രായേൽജനങ്ങളോടൊപ്പം ലേവ്യരുടെ ജനസംഖ്യ എടുത്തില്ല. അങ്ങനെ സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതെല്ലാം അവർ ചെയ്തു; അവർ ഓരോരുത്തരും അവരവരുടെ കൊടിക്കീഴിൽ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.
സംഖ്യാപുസ്തകം 2:1-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്‍റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം. യെഹൂദാപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ. അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്‍റെ മക്കൾക്ക് സൂവാരിൻ്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ. പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂൻ്റെ മക്കൾക്ക് ഹോലോൻ്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് (57,400) പേർ. യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് (1,86,400) പേർ. ഇവർ ആദ്യം പുറപ്പെടേണം. രൂബേൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങേണം; രൂബേന്‍റെ മക്കൾക്ക് ശെദേയൂരിൻ്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ. അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്‍റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് (59,300) പേർ. പിന്നെ ഗാദ്ഗോത്രം; ഗാദിന്‍റെ മക്കൾക്ക് രെയൂവേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് (45,650) പേർ. രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് (1,51,450) പേർ. അവർ രണ്ടാമതായി പുറപ്പെടേണം. പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടേണം. എഫ്രയീംപാളയത്തിൻ്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് (40,500) പേർ. അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിൻ്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് (32,200) പേർ. പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്‍റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് (35,400) പേർ. എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് (1,08,100) പേർ. അവർ മൂന്നാമതായി പുറപ്പെടേണം. ദാൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങേണം; ദാൻ്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് (62,700) പേർ. അവന്‍റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്ക് ഒക്രാൻ്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് (41,500) പേർ. പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്ക് ഏനാൻ്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ. ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് (1,57,600) പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടേണം. യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് (6,03,550) പേർ ആയിരുന്നു. എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
സംഖ്യാപുസ്തകം 2:1-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം. യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ. അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ. പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ. യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം. രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ. അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ. പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ. രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം. പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം. എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ. അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ. പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ. എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം. ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ. അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ. ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം. യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നേ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതുപേർ ആയിരുന്നു. എന്നാൽ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
സംഖ്യാപുസ്തകം 2:1-34 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.” യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600. യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400. അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400. യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം. രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500. ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300. ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650. രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും. പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം. എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500. മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200. അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400. എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും. ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700. അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500. നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400. ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും. കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550. യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല. അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.