സംഖ്യാപുസ്തകം 18:1-32
സംഖ്യാപുസ്തകം 18:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം. നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം. അവർ നിനക്കും കൂടാരത്തിനൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളുംകൂടെ മരിക്കാതെയിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്. അവർ നിന്നോടു ചേർന്നു സമാഗമനകൂടാരം സംബന്ധിച്ചുള്ള സകല വേലയ്ക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്. യിസ്രായേൽമക്കളുടെമേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം. ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്കു ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു. ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലയ്ക്കകത്തും ഉള്ള സകല കാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകല വസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു. തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാ വഴിപാടും സകല ഭോജനയാഗവും സകല പാപയാഗവും സകല അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം. അതിവിശുദ്ധവസ്തുവായിട്ട് അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം; അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം. യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇത് അവരുടെ സകല നീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അതു ഭക്ഷിക്കാം. എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു. അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവയ്ക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അതു ഭക്ഷിക്കാം. യിസ്രായേലിൽ ശപഥാർപ്പിതമായതൊക്കെയും നിനക്ക് ഇരിക്കേണം. മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവർ യഹോവയ്ക്കു കൊണ്ടുവരുന്ന കടിഞ്ഞൂലൊക്കെയും നിനക്ക് ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം. വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യം കൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന് ഇരുപതു ഗേരാ പ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ. എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്ക് ഇരിക്കേണം. യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു ലവണനിയമം ആകുന്നു. യഹോവ പിന്നെയും അഹരോനോട്: നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻതന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്ന് അരുളിച്ചെയ്തു. ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു. യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിനു മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്. ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്. യിസ്രായേൽമക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ ലേവ്യരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കേണം. നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് എണ്ണും. ഇങ്ങനെ യിസ്രായേൽമക്കളോടു നിങ്ങൾ വാങ്ങുന്ന സകല ദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവയ്ക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കേണം. നിങ്ങൾക്കുള്ള സകല ദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കേണം. ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്ക് എണ്ണും. അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവച്ചും ഭക്ഷിക്കാം; അതു സമാഗമനകൂടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള ശമ്പളം ആകുന്നു. അതിന്റെ ഉത്തമഭാഗം ഉദർച്ച ചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോവാൻ ഇടവരികയുമില്ല.
സംഖ്യാപുസ്തകം 18:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: “നീയും നിന്റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങൾക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങൾക്കു നീയും നിന്റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്‌ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ വരുമ്പോൾ നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാർച്ചക്കാരെ കൊണ്ടുവരിക. അവർ നിങ്ങളെ സഹായിക്കട്ടെ. അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികൾ നിർവഹിക്കുകയും വേണം; എന്നാൽ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവർ സമീപിക്കരുത്. സമീപിച്ചാൽ അവരും നിങ്ങളും മരിക്കും. അവർ നിങ്ങളോടൊത്തുനിന്നു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളിൽ നിങ്ങളെ സഹായിക്കട്ടെ; മറ്റാരും നിങ്ങളുടെ അടുക്കൽ വരരുത്. ഇസ്രായേൽജനത്തിന്റെമേൽ എന്റെ ക്രോധം മേലാൽ വരാതെയിരിക്കുന്നതിനു തിരുസാന്നിധ്യകൂടാരവും യാഗപീഠവും സംബന്ധിച്ച ചുമതലകൾ നിങ്ങൾതന്നെ നിർവഹിക്കണം. നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു. സർവേശ്വരനു പ്രത്യേക വഴിപാടായി അർപ്പിക്കപ്പെട്ടിരുന്ന ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു ദാനമായി നല്‌കിയിരിക്കുകയാണ്. അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധർമം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്‍ക്കകത്തും ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾതന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങൾക്കു ദാനമായി നല്‌കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിർന്നാൽ അവനെ കൊന്നുകളയണം.” സർവേശ്വരൻ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനം എനിക്ക് അർപ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാർക്കും ഒരു ശാശ്വതാവകാശമായിരിക്കും. വിശുദ്ധവസ്തുക്കളിൽ, അഗ്നിയിൽ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകൾ, പാപപരിഹാരയാഗങ്ങൾ, പ്രായശ്ചിത്തയാഗങ്ങൾ എന്നിവ നിനക്കും പുത്രന്മാർക്കും അതിവിശുദ്ധമായിരിക്കും. നിങ്ങൾ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാർക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം. “ഇവ കൂടാതെ, ഇസ്രായേൽജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അർപ്പിക്കുന്ന വഴിപാടുകളും നിങ്ങൾക്കുള്ളവയാണ്; അവ നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്റെ ഭവനത്തിൽ ആചാരപരമായി ശുദ്ധിയുള്ള എല്ലാവർക്കും അവ ഭക്ഷിക്കാം. “അവർ സർവേശ്വരന് ആദ്യഫലമായി അർപ്പിക്കുന്ന വിശേഷപ്പെട്ട എണ്ണ, പുതുവീഞ്ഞ്, ധാന്യം എന്നിവ ഞാൻ നിങ്ങൾക്കു തരുന്നു. അവർ നിലങ്ങളിലെ ആദ്യഫലങ്ങളിൽനിന്ന് എനിക്ക് അർപ്പിക്കുന്ന വസ്തുക്കളെല്ലാം നിങ്ങൾക്കുള്ളവയത്രേ. നിങ്ങളുടെ ഭവനത്തിൽ ആചാരപരമായി ശുദ്ധിയുള്ള എല്ലാവർക്കും അവ ഭക്ഷിക്കാം. ഇസ്രായേലിൽ എനിക്കായി സമർപ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും. മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും സർവേശ്വരനു സമർപ്പിക്കുന്ന സകല കടിഞ്ഞൂൽസന്തതിയും നിങ്ങൾക്കുള്ളവയായിരിക്കും; എന്നാൽ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂൽസന്തതികളെയും നിങ്ങൾ വീണ്ടെടുക്കണം. അവയെ വീണ്ടെടുക്കേണ്ടത് ഒരു മാസം പ്രായമാകുമ്പോഴാണ്; വീണ്ടെടുപ്പുവിലയായി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അഞ്ചുശേക്കെൽ വെള്ളി, അതായത് ശേക്കെലൊന്നിന് ഇരുപതു ഗേരാ വീതം നല്‌കണം. പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കാൻ പാടില്ല; അവ എനിക്കുള്ളവയായതുകൊണ്ട് അതിനെ യാഗം കഴിക്കണം. അതിന്റെ രക്തം യാഗപീഠത്തിൽ തളിക്കുകയും അതിന്റെ മേദസ്സ് സർവേശ്വരന് പ്രസാദകരവും സുരഭിലവുമായ ദഹനയാഗമായി അർപ്പിക്കുകയും ചെയ്യണം. നീരാജനമായി അർപ്പിക്കുന്ന മൃഗങ്ങളുടെ നെഞ്ചും വലതു കുറകും നിങ്ങൾക്ക് അവകാശമായിരിക്കുന്നതുപോലെ അതിന്റെ മാംസവും നിങ്ങളുടെ അവകാശമായിരിക്കും.” ഇസ്രായേൽജനം സർവേശ്വരനു നീരാജനമായി അർപ്പിക്കുന്ന സകല വിശുദ്ധവസ്തുക്കളും നിങ്ങൾക്കും നിങ്ങളുടെ പുത്രീപുത്രന്മാർക്കും ശാശ്വതാവകാശമായി ഞാൻ നല്‌കുന്നു. ഇതു ഞാൻ നിങ്ങളോടും നിങ്ങളുടെ സന്തതികളോടുമായി ചെയ്യുന്ന അലംഘ്യവും ശാശ്വതവുമായ ഉടമ്പടിയാകുന്നു. സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേൽജനത്തിന്റെ ഇടയിൽ നിനക്കുള്ള അവകാശവും ഓഹരിയും ഞാനാകുന്നു.” ഇസ്രായേൽജനം അർപ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷയ്‍ക്കു പ്രതിഫലം. ഇനിമേൽ ഇസ്രായേലിലെ മറ്റു ജനങ്ങൾ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ അവർ പാപം പേറി മരിക്കാൻ ഇടയാകും. ലേവ്യർ മാത്രം തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷിക്കുകയും തത്സംബന്ധമായി വരാവുന്ന കുറ്റങ്ങൾ ഏല്‌ക്കുകയും വേണം. ഇതു സകല തലമുറകൾക്കും ബാധകമായ ശാശ്വതനിയമമാകുന്നു; ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർക്കു യാതൊരു ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേൽജനം സർവേശ്വരനു വഴിപാടായി അർപ്പിക്കുന്ന ദശാംശം അവർക്ക് അവകാശമായി നല്‌കിയിരിക്കുകയാണല്ലോ. അതുകൊണ്ടാണ് ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാൻ അരുളിച്ചെയ്തത്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിങ്ങളുടെ അവകാശമായി ഞാൻ നല്‌കിയിരിക്കുന്ന ദശാംശം ഇസ്രായേൽജനത്തിൽനിന്നു വാങ്ങുമ്പോൾ ആ ദശാംശത്തിന്റെ ദശാംശം നിങ്ങൾ സർവേശ്വരന് അർപ്പിക്കണമെന്നു ലേവ്യരോടു പറയുക. മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും നിറഞ്ഞു കവിയുന്ന മുന്തിരിച്ചക്കിൽനിന്നുള്ള വീഞ്ഞുപോലെയും നിങ്ങളുടെ വഴിപാടും അംഗീകരിക്കപ്പെടും. ഇസ്രായേൽജനം നിങ്ങൾക്കു നല്‌കുന്ന ദശാംശത്തിൽനിന്നു നിങ്ങൾ സർവേശ്വരന് അർപ്പിക്കുന്ന വഴിപാട് പുരോഹിതനായ അഹരോനു കൊടുക്കണം. “നിങ്ങൾക്കു ലഭിക്കുന്ന എല്ലാ വസ്തുക്കളിൽനിന്നും ഏറ്റവും ഉത്തമവും വിശുദ്ധവുമായ ഭാഗം സർവേശ്വരനു കാഴ്ചയായി സമർപ്പിക്കണം. ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യർക്കുള്ളതാണ്. കളത്തിലെ വിളവിൽനിന്നും മുന്തിരിച്ചക്കിലെ വീഞ്ഞിൽനിന്നും വഴിപാടർപ്പിച്ചതിനുശേഷമുള്ളതു കർഷകൻ എടുക്കുന്നതുപോലെ അതു ലേവ്യർക്ക് എടുക്കാവുന്നതാണ്. തിരുസാന്നിധ്യകൂടാരത്തിൽ നിങ്ങൾ അനുഷ്ഠിക്കുന്ന ശുശ്രൂഷയുടെ പ്രതിഫലമാകയാൽ അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം. ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങൾ എടുക്കുന്നതുമൂലം നിങ്ങൾ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേൽജനം അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കാത്തതിനാൽ നിങ്ങൾ മരിക്കുകയില്ല.”
സംഖ്യാപുസ്തകം 18:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും, നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം. നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ നിന്‍റെ സഹോദരന്മാരും നിന്നോടുകൂടെ അടുത്തുവരേണം. അവർ നിന്നോട് ചേർന്ന് നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരും സാക്ഷ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യേണം. അവർ നിനക്കും കൂടാരത്തിലെ ശുശ്രൂഷയ്ക്കും ആവശ്യമുള്ള ചുമതലകൾ നിർവഹിക്കേണം; എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്. അവർ നിന്നോട് ചേർന്ന് സമാഗമനകൂടാരം സംബന്ധിച്ച സകലവേലയ്ക്കുമായി കൂടാരത്തിന്‍റെ കാര്യം നോക്കണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്. യിസ്രായേൽ മക്കളുടെമേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന് വിശുദ്ധമന്ദിരത്തിൻ്റെയും യാഗപീഠത്തിൻ്റെയും ചുമതലകൾ നിങ്ങൾ നിർവഹിക്കേണം. ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്ക് ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്നു. ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷ ചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കേണം.” യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽ മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു. തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ആയിരിക്കേണം. അതിവിശുദ്ധവസ്തുവായിട്ട് അത് ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കേണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം. “യിസ്രായേൽ മക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം. “എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായ സകലവും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന എല്ലാ ആദ്യഫലവും ഞാൻ നിനക്കു തന്നിരിക്കുന്നു. അവർ അവരുടെ ദേശത്തെ എല്ലാറ്റിൽ നിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം. “യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്കു ആയിരിക്കേണം. മനുഷ്യരിൽനിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന എല്ലാ കടിഞ്ഞൂലും നിനക്കു ആയിരിക്കേണം; മനുഷ്യന്‍റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം. വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കേണം. ശേക്കൽ ഒന്നിന് ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ. “എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്കു ആയിരിക്കേണം. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു അലംഘ്യനിയമം ആകുന്നു.” യഹോവ പിന്നെയും അഹരോനോട്: “നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്‍റെ ഓഹരിയും അവകാശവും ആകുന്നു” എന്നു അരുളിച്ചെയ്തു. “ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു. യിസ്രായേൽ മക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്. ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്. യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ അവകാശം അരുത്” എന്നു ഞാൻ അവരോട് കല്പിച്ചിരിക്കുന്നു. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ ലേവ്യരോട് ഇപ്രകാരം പറയേണം: യിസ്രായേൽ മക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്‍റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കേണം. നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും. ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം. നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കേണം. ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള പ്രതിഫലംആകുന്നു. അതിന്‍റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽ മക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരുകയുമില്ല.”
സംഖ്യാപുസ്തകം 18:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം. നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം. അവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു. അവർ നിന്നോടു ചേർന്നു സമാഗമനകൂടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു. യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം. ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവെക്കു ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു. ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തു വന്നാൽ മരണശിക്ഷ അനുഭവിക്കേണം. യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു. തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം. അതിവിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം. യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം. എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവെക്കു അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു. അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവെക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം. യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം. മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകലജഡത്തിലും അവർ യഹോവെക്കു കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം. വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ. എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം. യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു. യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു. ലേവ്യർക്കോ ഞാൻ സാമഗമനകൂടാരം സംബന്ധിച്ചു അവർ ചെയ്യുന്ന വേലെക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു. യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനകൂടാരത്തോടു അടുക്കരുതു. ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു. യിസ്രായേൽമക്കൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്കു അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം. നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്കു എണ്ണും. ഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തില്നിന്നും യഹോവെക്കു ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവെക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം. നിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം. ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും. അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനകൂടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു. അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.
സംഖ്യാപുസ്തകം 18:1-32 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് യഹോവ അഹരോനോട് അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിന് എതിരേയുള്ള അതിക്രമങ്ങൾക്കു നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും ഉത്തരവാദികളായിരിക്കും. പൗരോഹിത്യം സംബന്ധിച്ചുള്ള അകൃത്യങ്ങൾക്കു നീയും നിന്റെ പുത്രന്മാരുംമാത്രം ഉത്തരവാദികളായിരിക്കും. നീയും നിന്റെ പുത്രന്മാരും ഉടമ്പടിയുടെ കൂടാരത്തിനുമുമ്പിൽ ശുശ്രൂഷചെയ്യുമ്പോൾ നിങ്ങളോടു ചേർന്ന് നിങ്ങളെ സഹായിക്കുന്നതിനായി നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും കൊണ്ടുവരിക. നിങ്ങൾ അവർക്കു മേൽവിചാരകരായിരിക്കുകയും അവർതന്നെ കൂടാരത്തിലെ ചുമതലകൾ എല്ലാം നിർവഹിക്കുകയും വേണം. എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, യാഗപീഠം എന്നിവയെ അവർ സമീപിക്കരുത്. അവർ നിങ്ങളോടു ചേർന്ന് സമാഗമകൂടാരത്തിന്റെ പരിചരണത്തിലും കൂടാരത്തിലെ സകലവേലയ്ക്കും ഉത്തരവാദികളായിരിക്കണം; എന്നാൽ മറ്റാരും സഹായിക്കുന്നതിനായി നിങ്ങളുടെ അടുക്കൽ വരരുത്. “ഇസ്രായേല്യരുടെമേൽ യഹോവയുടെ ക്രോധം വീണ്ടും വരാതിരിക്കേണ്ടതിനു നിങ്ങൾ വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും പരിചരണത്തിന്റെ ഉത്തരവാദികളായിരിക്കണം. ഇസ്രായേല്യരുടെ ഇടയിൽനിന്നും നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻതന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി യഹോവ അവരെ നിങ്ങൾക്കൊരു ദാനമായി നൽകിയിരിക്കുന്നു. എന്നാൽ യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള പൗരോഹിത്യശുശ്രൂഷകൾ എല്ലാം നീയും നിന്റെ പുത്രന്മാരുംമാത്രമേ ചെയ്യാൻ പാടുള്ളൂ. പൗരോഹിത്യശുശ്രൂഷ ഞാൻ നിങ്ങൾക്ക് ഒരു ദാനമായി നൽകിയിരിക്കുന്നു. വിശുദ്ധമന്ദിരത്തോടടുക്കുന്ന മറ്റേതൊരുമനുഷ്യനും മരണശിക്ഷനൽകണം.” ഇതിനുശേഷം യഹോവ അഹരോനോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾ എനിക്കു സമർപ്പിക്കുന്ന യാഗങ്ങളുടെ ഉത്തരവാദിത്വം ഞാൻതന്നെ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; ഇസ്രായേല്യർ എനിക്കു തരുന്ന സകലവിശുദ്ധയാഗങ്ങളും നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു. തീയിൽ ദഹിപ്പിക്കാത്ത അതിവിശുദ്ധയാഗങ്ങളുടെ ഭാഗം നിനക്കായിരിക്കണം. ഭോജനയാഗമോ പാപശുദ്ധീകരണയാഗമോ അകൃത്യയാഗമോ ആകട്ടെ, അതിവിശുദ്ധയാഗാർപ്പണമായി അവർ എനിക്കു കൊണ്ടുവരുന്ന സകലകാഴ്ചകളിൽനിന്നും, ആ ഭാഗം നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കും. അതിവിശുദ്ധമായതൊന്ന് എന്നപോലെ അതു ഭക്ഷിക്കണം; സകല ആണിനും അതു ഭക്ഷിക്കാം. നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം. “ഇതുംകൂടെ നിനക്കുള്ളതായിരിക്കും: ഇസ്രായേല്യരുടെ സകലവിശിഷ്ടയാഗാർപ്പണങ്ങളുടെയും കാഴ്ചകളിൽനിന്ന് മാറ്റിവെക്കുന്നതെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ നിത്യേനയുള്ള ഓഹരിയായിത്തന്നിരിക്കുന്നു. നിന്റെ ഭവനത്തിൽ ആചാരപരമായി വിശുദ്ധിയുള്ളവർക്കെല്ലാം അതു ഭക്ഷിക്കാം. “അവർ യഹോവയ്ക്ക് ആദ്യഫലമായി കൊടുക്കുന്ന ഏറ്റവും വിശിഷ്ടമായ ഒലിവെണ്ണ മുഴുവനും ഏറ്റവും വിശിഷ്ടമായ പുതുവീഞ്ഞു മുഴുവനും ധാന്യവും ഞാൻ നിനക്കു തരുന്നു. അവർ യഹോവയ്ക്കു കൊണ്ടുവരുന്ന നിലത്തിന്റെ ആദ്യഫലം സകലതും നിന്റേതായിരിക്കും. നിന്റെ ഭവനത്തിൽ വിശുദ്ധിയുള്ള എല്ലാവർക്കും അതു ഭക്ഷിക്കാം. “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം. അവയ്ക്ക് ഒരുമാസം പ്രായമുള്ളപ്പോൾ, അവയുടെ വീണ്ടെടുപ്പുവിലയായ ഇരുപതു ഗേരയ്ക്കു സമമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരമുള്ള അഞ്ചുശേക്കേൽ വെള്ളികൊണ്ട് അവയെ വീണ്ടെടുക്കണം. “എന്നാൽ പശുവിന്റെയോ ആടിന്റെയോ കോലാടിന്റെയോ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു. അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും മേദസ്സ് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കുകയും വേണം. വിശിഷ്ടയാഗാർപ്പണത്തിന്റെ നെഞ്ചും വലതുതുടയും നിന്റേതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്കായിരിക്കണം. ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗങ്ങളിൽനിന്നു മാറ്റിവെക്കുന്നതൊക്കെയും ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ ശാശ്വതാവകാശമായിത്തരുന്നു. ഇതു നിനക്കും നിന്റെ സന്തതിക്കും യഹോവയുടെമുമ്പാകെ ശാശ്വതമായ ലവണയുടമ്പടി ആയിരിക്കും.” യഹോവ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും അവരുടെ ഇടയിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഇസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ആകുന്നു നിന്റെ അവകാശവും നിന്റെ ഓഹരിയും. “സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുമ്പോൾ ചെയ്യുന്ന വേലയ്ക്കു പകരമായി ഞാൻ ലേവ്യർക്ക് ഇസ്രായേലിലെ ദശാംശം മുഴുവനും അവകാശമായി നൽകുന്നു. ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം. സമാഗമകൂടാരത്തിൽ വേല ചെയ്യേണ്ടതും അതിനെതിരേ ചെയ്യുന്ന നിയമലംഘനത്തിന് അകൃത്യം വഹിക്കേണ്ടതും ലേവ്യരാണ്. ഇതു വരാനുള്ള തലമുറകൾക്ക് ഒരു ശാശ്വതനിയമമായിരിക്കും. അവർക്ക് ഇസ്രായേൽമക്കളുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇസ്രായേൽമക്കൾ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി നൽകുന്നു. അതുകൊണ്ടാണ് ‘അവർക്ക് ഇസ്രായേല്യരുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല,’ എന്നു ഞാൻ കൽപ്പിച്ചത്.” യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിന്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക. നിങ്ങളുടെ യാഗം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിച്ചക്കിൽനിന്നുള്ള മുന്തിരിച്ചാർപോലെയും നിങ്ങൾക്കു കണക്കാക്കും. നിങ്ങൾക്ക് ഇസ്രായേല്യരിൽനിന്നു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം ഇപ്രകാരം നിങ്ങളും യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കണം. ഈ ദശാംശങ്ങളിൽനിന്നുള്ള യഹോവയുടെ പങ്ക് നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കണം. നിങ്ങൾക്കു നൽകപ്പെട്ട സകലത്തിൽനിന്നും ഉത്തമവും വിശുദ്ധവുമായ ഭാഗം വേണം യഹോവയ്ക്കുള്ള പങ്കായി അർപ്പിക്കേണ്ടത്.’ “ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും. അതിന്റെ ബാക്കിഭാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവെച്ചും ഭക്ഷിക്കാം; കാരണം അതു സമാഗമകൂടാരത്തിലെ നിങ്ങളുടെ വേലയ്ക്കുള്ള കൂലിയാണ്. അതിന്റെ ഉത്തമഭാഗം അർപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. അങ്ങനെ നിങ്ങൾ ഇസ്രായേല്യരുടെ വിശുദ്ധാർപ്പണങ്ങൾ മലിനപ്പെടുത്താതിരിക്കുകയും നിങ്ങൾ മരിക്കാതിരിക്കുകയും ചെയ്യും.’ ”