യൂദാ 1:3-6
യൂദാ 1:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകല പ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിനു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്കു തോന്നി. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു. നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചിരിക്കുന്നു.
യൂദാ 1:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയപ്പെട്ടവരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ ഞാൻ അതീവതൽപരനായി കഴിയുകയായിരുന്നു. അപ്പോഴാണ് എന്നേക്കുമായി വിശുദ്ധന്മാരെ ഭരമേല്പിച്ചിരുന്ന വിശ്വാസത്തിനുവേണ്ടി പോരാടുവാൻ നിങ്ങളെ പ്രബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നിയത്. അഭക്തരായ ചില മനുഷ്യർ നമ്മുടെ ഇടയിൽ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികൾക്കുവേണ്ടി അവർ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ അവർ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നിങ്ങൾ ഇവയെല്ലാം ഒരിക്കൽ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോൾ നിങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ച സർവേശ്വരൻ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു. തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
യൂദാ 1:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രിയരേ, നമ്മുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്തുകൊണ്ടിരിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിനു നിങ്ങളെ പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്ക് തോന്നി. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞ് വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നു. നിങ്ങൾക്ക് സകലവും അറിയാമെങ്കിലും നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
യൂദാ 1:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു. നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
യൂദാ 1:3-6 സമകാലിക മലയാളവിവർത്തനം (MCV)
പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി. കാരണം, നമ്മുടെ ദൈവത്തിന്റെ കൃപയെ അസാന്മാർഗികജീവിതത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും നമ്മുടെ ഏകാധിനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയുംചെയ്യുന്ന അഭക്തരായ ചിലർ നിങ്ങളുടെയിടയിൽ നുഴഞ്ഞുകയറിയിരിക്കുന്നു. ഇവരുടെ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു. നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു. ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.