യോശുവ 7:1-26
യോശുവ 7:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു അകൃത്യം ചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരേ ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്: നിങ്ങൾ ചെന്ന് ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി, യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവജനത്തെയും അവിടേക്ക് അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്ന് തോറ്റ് ഓടി. ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവച്ച് അവരെ തോല്പിച്ചു; അതുകൊണ്ട് ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയിത്തീർന്നു. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണു വാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു: അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നതു എന്ത്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടൂ! കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിനുവേണ്ടി എന്തു ചെയ്യും എന്ന് യോശുവ പറഞ്ഞു. യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്‍ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല; നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ട് അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു. അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു. അവർ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വച്ചു. അപ്പോൾ യോശുവയും എല്ലാ യിസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി: നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. അവന്റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്‌വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
യോശുവ 7:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളിൽ ചിലത് യെഹൂദാഗോത്രത്തിലെ കർമ്മിയുടെ മകനായ ആഖാൻ എടുത്തു. അങ്ങനെ ഇസ്രായേൽജനം സർവേശ്വരന്റെ കല്പന ലംഘിച്ചു. കർമ്മി സബ്ദിയുടെ പുത്രനും സേരഹിന്റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേൽജനത്തിന്റെമേൽ സർവേശ്വരന്റെ കോപം ജ്വലിച്ചു. ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവിൽനിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങൾ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവർ അപ്രകാരം ചെയ്തു; അവർ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാൻ രണ്ടായിരമോ മൂവായിരമോ ആളുകൾ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേർ മാത്രമേയുള്ളൂ.” അങ്ങനെ ഇസ്രായേൽജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പിൽ തോറ്റോടി. പട്ടണവാതിൽമുതൽ ശെബാരീംവരെ അവർ അവരെ പിന്തുടർന്നു. മലഞ്ചരുവിൽ വച്ച് അവരിൽ മുപ്പത്താറു പേരെ ഹായിനിവാസികൾ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു. അവർ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു. യോശുവ പറഞ്ഞു: “ദൈവമായ സർവേശ്വരാ, അമോര്യരുടെ കൈയാൽ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോർദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങൾ യോർദ്ദാനക്കരെ പാർത്താൽ മതിയായിരുന്നല്ലോ! സർവേശ്വരാ, ഇസ്രായേല്യർ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാൻ എന്തു പറയേണ്ടൂ! കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാർത്ത കേൾക്കുമ്പോൾ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോൾ അവിടുത്തെ നാമം നിലനിർത്താൻ അവിടുന്ന് എന്തു ചെയ്യും? സർവേശ്വരൻ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? ഇസ്രായേൽ പാപം ചെയ്തു. അർപ്പിതവസ്തുക്കളിൽ ചിലത് എടുക്കയാൽ അവർ എന്റെ കല്പന ലംഘിച്ചു. അവർ മോഷ്‍ടിച്ച വകകൾ തങ്ങൾക്കുള്ള വകകളോടു ചേർത്തുവച്ച ശേഷം വ്യാജം പറഞ്ഞു. അതുകൊണ്ട് ഇസ്രായേൽജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ കഴികയില്ല. അവർ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവർ മോഷ്‍ടിച്ച അർപ്പിതവസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കാതെയിരുന്നാൽ ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘സർവേശ്വരന് അർപ്പിതമായ വസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ നിങ്ങൾക്കു കഴികയില്ല;’ അതുകൊണ്ടു നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സർവേശ്വരൻ നിർദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന കുടുംബത്തിലുള്ളവർ ഓരോരുത്തരായി അടുത്തുവരണം. അർപ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലിൽ മ്ലേച്ഛമായ പ്രവൃത്തിയാണ് അവൻ ചെയ്തത്. സർവേശ്വരന്റെ ഉടമ്പടി അവൻ ലംഘിച്ചുവല്ലോ.” യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി; സർഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയിൽ സബ്ദി കുടുംബത്തെ നീക്കിനിർത്തി. സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കർമ്മിയുടെ പുത്രനുമായ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” ആഖാൻ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു ഞാൻ പാപം ചെയ്തു; ഞാൻ ചെയ്തതു ഇതാണ്. നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ശിനാറിൽനിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെൽ വെള്ളിയും അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടു; അവയെ ഞാൻ മോഹിച്ചു; ഞാൻ അവ എടുത്ത് എന്റെ കൂടാരത്തിനുള്ളിൽ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.” യോശുവ അയച്ച ദൂതന്മാർ കൂടാരത്തിലേക്ക് ഓടി; അവർ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടു; ഏറ്റവും അടിയിൽ വെള്ളി ആയിരുന്നു. അവർ കൂടാരത്തിൽനിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ കൊണ്ടുവന്നു. സർവേശ്വരന്റെ സന്നിധിയിൽ അവ നിരത്തിവച്ചു; അപ്പോൾ യോശുവയും സകല ഇസ്രായേൽജനവും ചേർന്ന് ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വർണക്കട്ടി എന്നീ അർപ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോർ താഴ്‌വരയിലേക്കു കൊണ്ടുപോയി. യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേൽ കഷ്ടതകൾ വരുത്തിവച്ചത്? സർവേശ്വരൻ ഇന്ന് നിന്റെമേലും കഷ്ടതകൾ വരുത്തും. പിന്നീട് ഇസ്രായേൽജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവർ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു; അവർ അവന്റെമേൽ ഒരു വലിയ കൽക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സർവേശ്വരന്റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോർ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നു.
യോശുവ 7:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യിസ്രായേൽ മക്കൾ യഹോവയ്ക്കായി സമർപ്പിച്ച ചില വസ്തുക്കൾ കൈവശപ്പെടുത്തി അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരെഹിന്‍റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽ മക്കളുടെ നേരെ ജ്വലിച്ചു. യോശുവ യെരീഹോവിൽ നിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേത്ത്-ആവെന്‍റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി. യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ” എന്നു പറഞ്ഞു. അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി. ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽ വച്ചു അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്‍റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടുപോയി. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽ മൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: “അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. കർത്താവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്ത് പറയേണ്ടു! കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?” എന്നു യോശുവ പറഞ്ഞു. യഹോവ യോശുവയോടു പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. “നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്‍റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു. “നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.” അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരെഹിന്‍റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും, ഇരുനൂറ് ശേക്കൽ വെള്ളിയും, അമ്പത് ശേക്കൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. അവർ അവയെ കൂടാരത്തിൽ നിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു. അപ്പോൾ യോശുവയും എല്ലാ യിസ്രായേലും സേരെഹിന്‍റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർ താഴ്‌വരയിൽ കൊണ്ടുപോയി: “നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്ന് നിന്നെ വലയ്ക്കും” എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേൽ മക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർ താഴ്‌വര എന്നു പേരു പറഞ്ഞുവരുന്നു.
യോശുവ 7:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി, യോശുവയുടെ അടുക്കൽ മടങ്ങിവന്നു അവനോടു: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്നു തോറ്റു ഓടി. ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്ക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീർന്നു. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടു! കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയിൽനിന്നു ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു. യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചിരിക്കുന്നു. അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്നു ഉത്തരം പറഞ്ഞു. യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു. അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു. അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി: നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്‌വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
യോശുവ 7:1-26 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ അർപ്പിതവസ്തുക്കളെ സംബന്ധിച്ച് ഇസ്രായേൽമക്കൾ അവിശ്വസ്തത കാണിച്ചു. യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ മകൻ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തു. അതുകൊണ്ട് ഇസ്രായേലിനു വിരോധമായി യഹോവയുടെ കോപം ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു. അവർ യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അദ്ദേഹത്തെ അറിയിച്ചത്, “ഹായിക്കുനേരേ സൈന്യമെല്ലാം പോകേണ്ട ആവശ്യമില്ല. അതു പിടിക്കുന്നതിനു രണ്ടായിരമോ മൂവായിരമോ ജനത്തെമാത്രം അയയ്ക്കുക; എല്ലാവരെയും കഷ്ടപ്പെടുത്തേണ്ടാ. കാരണം, അവിടെ കുറച്ചു ജനംമാത്രമേയുള്ളൂ.” അതുകൊണ്ട് ഏകദേശം മൂവായിരംപേർ അങ്ങോട്ടുപോയി; എന്നാൽ ഹായിയിലെ ആളുകൾ ഇസ്രായേല്യരോടെതിരിട്ട് അവരെ തോൽപ്പിച്ചു, അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു. അപ്പോൾ യോശുവ വസ്ത്രംകീറി യഹോവയുടെ പേടകത്തിനുമുമ്പിൽ നിലത്തു സാഷ്ടാംഗം വീണു. സന്ധ്യവരെ അവിടെ കിടന്നു. ഇസ്രായേല്യ ഗോത്രത്തലവന്മാരും തലയിൽ പൊടിവാരിയിട്ടുകൊണ്ട് അപ്രകാരംചെയ്തു. യോശുവ ഇപ്രകാരം പറഞ്ഞു: “കർത്താവായ യഹോവേ! ഞങ്ങളെ നശിപ്പിക്കാൻ അമോര്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് ഈ ജനത്തെ അവിടന്ന് എന്തിനുവേണ്ടി യോർദാന് ഇക്കരെ കൊണ്ടുവന്നു? ഞങ്ങൾ യോർദാനക്കരെ താമസിച്ചാൽ മതിയാകുമായിരുന്നല്ലോ! കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിക്കണമേ. ഇസ്രായേലിനെ ശത്രുക്കൾ തകർത്തശേഷം ഇനി ഞാൻ എന്താണു പറയേണ്ടത്? കനാന്യരും ദേശത്തെ മറ്റ് ആളുകളും ഈ വിവരം അറിഞ്ഞ് ഞങ്ങളെ ചുറ്റിവളയുകയും ഞങ്ങളുടെ പേര് ഭൂമിയിൽനിന്ന് തുടച്ചുമാറ്റുകയും ചെയ്യുമല്ലോ. എന്നാൽ, അങ്ങ് അവിടത്തെ മഹത്തായ നാമത്തിനുവേണ്ടി എന്തുചെയ്യും?” യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല. “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം. അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ” അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു. അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു. ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.” യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടി. അവന്റെ കൂടാരത്തിൽ വെള്ളി അടിയിലായി അവ ഒളിച്ചുവെച്ചിരിക്കുന്നതു കണ്ടു; അവ കൂടാരത്തിൽനിന്നെടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു; യഹോവയുടെമുമ്പാകെ നിരത്തിയിട്ടു. അപ്പോൾ യോശുവയും എല്ലാ ഇസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ, വെള്ളി, മേലങ്കി, സ്വർണക്കട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, മാട്, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി. യോശുവ ഇങ്ങനെ പറഞ്ഞു: “നീ ഈ അത്യാഹിതം ഞങ്ങളുടെമേൽ വരുത്തിവെച്ചത് എന്തിന്? ഇന്ന് യഹോവ നിന്റെമേലും അത്യാഹിതം വരുത്തും.” പിന്നെ ഇസ്രായേലെല്ലാം ആഖാനെ കല്ലെറിഞ്ഞു, മറ്റുള്ളവരെയും കല്ലെറിഞ്ഞതിനുശേഷം അവരെ ചുട്ടുകളഞ്ഞു. ആഖാന്റെമേൽ അവർ ഒരു വലിയ കൽക്കൂന കൂട്ടി. അത് ഇപ്പോഴും അവിടെയുണ്ട്. അങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർ താഴ്വര എന്ന് ഇന്നും പറഞ്ഞുവരുന്നു.