യോശുവ 3:3-17
യോശുവ 3:3-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. പുരോഹിതന്മാരോട് യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട്: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു. യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിൻ. സർവഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും. അങ്ങനെ ജനം യോർദ്ദാനക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനു മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു. കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
യോശുവ 3:3-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാർ പുറപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ പാളയം വിട്ട് അവരെ അനുഗമിക്കുക; അവർ നിങ്ങൾക്കു മാർഗദർശികളായിരിക്കും. നിങ്ങൾ ആ വഴിയിൽക്കൂടി ഇതിനുമുൻപ് പോയിട്ടില്ലല്ലോ; എന്നാൽ പെട്ടകത്തിൽനിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.” പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; സർവേശ്വരൻ നാളെ നിങ്ങളുടെ ഇടയിൽ ഒരു അദ്ഭുതം പ്രവർത്തിക്കും.” യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവർ ചെയ്തു. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ. ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാർ നദീതീരത്ത് എത്തുമ്പോൾ നദിയിൽ ഇറങ്ങി നില്‌ക്കാൻ അവരോട് കല്പിക്കണം.” യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം കേൾക്കുവിൻ. നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും. സർവലോകത്തിന്റെയും നാഥനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കുമുമ്പേ യോർദ്ദാനിലേക്കു പോകും. ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു തിരഞ്ഞെടുക്കുക. സർവഭൂമിയുടെയും നാഥനായ സർവേശ്വരന്റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ പതിക്കുമ്പോൾതന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.” യോർദ്ദാൻനദി കടക്കുന്നതിനു ജനം കൂടാരങ്ങളിൽനിന്നു പുറപ്പെട്ടപ്പോൾ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ അവർക്കു മുമ്പേ നടന്നു. കൊയ്ത്തുകാലമത്രയും യോർദ്ദാന്റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ കരകവിഞ്ഞ നദീജലത്തിൽ മുങ്ങിയപ്പോൾ ജലപ്രവാഹം നിലച്ചു; അങ്ങനെ അതിവിദൂരത്തിൽ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികിൽവരെ ജലനിരപ്പ് ഉയർന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാർന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു. ഇസ്രായേൽജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽ ഉണങ്ങിയ നിലത്തുതന്നെ നിന്നു.
യോശുവ 3:3-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകവും അത് ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങൾ പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും പെട്ടകത്തിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്. നിങ്ങൾ പോകേണ്ട വഴി അറിയേണ്ടതിന് അത് നിങ്ങളെ നയിക്കും; ഈ വഴിക്ക് നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.” പിന്നെ യോശുവ ജനത്തോട്: “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും” എന്നു പറഞ്ഞു. പുരോഹിതന്മാരോട് യോശുവ: “നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടപ്പിൻ” എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടു കൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക” എന്നും അരുളിച്ചെയ്തു. യോശുവ യിസ്രായേൽ മക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുവിൻ” എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്ക് മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽ നിന്ന് ഓരോ ആൾ വീതം യിസ്രായേൽ ഗോത്രങ്ങളിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുക്കുവിൻ. സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.” അങ്ങനെ ജനം യോർദ്ദാൻ കടക്കുവാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്ന് പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു. കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്‍റെ ഒഴുക്ക് നിന്നു; സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു. യിസ്രായേൽ ജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു. യിസ്രായേൽ ജനമൊക്കെയും ഉണങ്ങിയ നിലത്തുകൂടി യോർദ്ദാന്‍റെ അക്കരെ കടന്നു.
യോശുവ 3:3-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. പുരോഹിതന്മാരോടു യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു. യോശുവ യിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടു; അവൻ നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾഇതിനാൽ അറിയും. ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിൻ. സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും. അങ്ങനെ ജനം യോർദ്ദാന്നക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോർദ്ദാന്നരികെ വന്നു. കൊയിത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
യോശുവ 3:3-17 സമകാലിക മലയാളവിവർത്തനം (MCV)
ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം. ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.” പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു. യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.” യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക. ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു. അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.” അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു. കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ, മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.