ഇയ്യോബ് 40:1-14
ഇയ്യോബ് 40:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ആക്ഷേപകൻ സർവശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ. അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല. അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക. നീ എന്റെ ന്യായത്തെ ദുർബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവിയെയും നോക്കി താഴ്ത്തുക; ഏത് ഗർവിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക. അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. അപ്പോൾ നിന്റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.
ഇയ്യോബ് 40:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തു: “ആക്ഷേപം പറയുന്നവൻ ഇനിയും സർവശക്തനോടു വാദിക്കുമോ? ദൈവത്തോടു വാദിക്കുന്നവൻ ഇതിനു മറുപടി പറയട്ടെ.” ഇയ്യോബ് സർവേശ്വരനോടു പറഞ്ഞു: “ഞാൻ നിസ്സാരൻ; അങ്ങയോടു ഞാൻ എന്തു മറുപടി പറയാനാണ്? ഇതാ, ഞാൻ വായ് പൊത്തുന്നു. ഞാൻ സംസാരിക്കേണ്ടുന്നതിലധികം സംസാരിച്ചു. ഇനി ഞാൻ ഒന്നും പറയുകയില്ല.” അപ്പോൾ ചുഴലിക്കാറ്റിൽനിന്ന് സർവേശ്വരൻ ഇയ്യോബിന് ഉത്തരം അരുളി: “പുരുഷനെപ്പോലെ നീ അര മുറുക്കുക; എന്റെ ചോദ്യങ്ങൾക്കു നീ ഉത്തരം പറയുക. എന്റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ? നിന്നെത്തന്നെ നീതീകരിക്കാൻ നീ എന്നെ കുറ്റം വിധിക്കുമോ? എന്നെപ്പോലെ നീ കരുത്തനോ? നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ? നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക. തേജസ്സും മഹിമയും ധരിച്ചുകൊള്ളുക. നിന്റെ കോപം കവിഞ്ഞൊഴുകട്ടെ; ഗർവിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തിൽ എളിമപ്പെടുത്തുക. അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക. ദുഷ്ടനെ അവൻ നില്‌ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക. അവരെയെല്ലാം പൂഴിയിൽ മൂടുക; അവരെ അധോലോകത്തു ബന്ധിക്കുക. നിന്റെ വലങ്കൈതന്നെ നിനക്കു വിജയം നല്‌കുന്നു എന്ന് ഞാൻ അപ്പോൾ അംഗീകരിക്കാം.
ഇയ്യോബ് 40:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്: “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: “ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.“ അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. “നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
ഇയ്യോബ് 40:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ. അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു: ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല. അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക. നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ? ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക. ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക. അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
ഇയ്യോബ് 40:1-14 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു: “സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ? ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.” അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു: “കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും? ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്. ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല. രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.” അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം. “നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ? അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ? മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക. നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും. നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും. അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും. അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം.