ഇയ്യോബ് 22:1-30
ഇയ്യോബ് 22:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: മനുഷ്യൻ ദൈവത്തിന് ഉപകാരമായി വരുമോ? ജ്ഞാനിയായവൻ തനിക്കുതന്നെ ഉപകരിക്കേയുള്ളൂ. നീ നീതിമാനായാൽ സർവശക്തനു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവനു ലാഭമുണ്ടോ? നിന്റെ ഭക്തി നിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്? നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. കൈയൂറ്റക്കാരനോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. വിധവമാരെ നീ വെറുംകൈയായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു. പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കാണുന്നില്ലയോ? ദൈവം സ്വർഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ? കാണാതവണ്ണം മേഘങ്ങൾ അവനു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു. ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗം നീ പ്രമാണിക്കുമോ? കാലം തികയും മുമ്പേ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. അവർ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; സർവശക്തൻ ഞങ്ങളോട് എന്തു ചെയ്യും എന്നു പറഞ്ഞു. അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പ് തീക്കിരയായി എന്നു പറയുന്നു. നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. സർവശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. നിന്റെ പൊന്ന് പൊടിയിലും ഓഫീർ തങ്കം തോട്ടിലെ കല്ലിന്നിടയിലും ഇട്ടുകളക. അപ്പോൾ സർവശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും. നിർദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.
ഇയ്യോബ് 22:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തേമാന്യനായ എലീഫസ് പറഞ്ഞു: “മനുഷ്യനെക്കൊണ്ട് ദൈവത്തിന് എന്തു പ്രയോജനം? ഒരുവൻ വിജ്ഞാനിയായിരുന്നാൽ പ്രയോജനം അവനുതന്നെ. നീ നീതിനിഷ്ഠനെങ്കിൽ അതുകൊണ്ട് സർവശക്തന് എന്തു സന്തോഷം ലഭിക്കും? നിന്റെ മാർഗം കുറ്റമറ്റതായിരുന്നാൽ അവിടുത്തേക്ക് എന്താണു നേട്ടം? നിന്റെ ഭക്തി നിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും ന്യായവിധി നടത്തുകയും ചെയ്യുന്നത്? നിന്റെ ദുഷ്ടത എത്ര വലുത്? നിന്റെ അകൃത്യങ്ങൾക്ക് അറുതിയില്ല. സഹോദരന്മാരോട് നീ അകാരണമായി പണയം ഈടാക്കി; അവരുടെ വസ്ത്രം ഉരിഞ്ഞെടുത്തു നീ അവരെ നഗ്നരാക്കുന്നു. ദാഹിച്ചുവലഞ്ഞവനു ജലം കൊടുത്തില്ല; വിശക്കുന്നവന്റെ ആഹാരവും നീ പിടിച്ചുവച്ചു. ബലവാനായ നീ ദേശം കൈവശമാക്കി അതിൽ പാർത്തു. വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു; അനാഥരുടെ കരങ്ങൾ നീ തകർത്തു. അതുകൊണ്ടു നിന്റെ ചുറ്റും കെണികളാണ്; അവിചാരിതമായി ഭീതി നിന്നെ മൂടുന്നു. കാണാൻ അരുതാത്തവിധം നിന്റെ പ്രകാശം ഇരുളായി; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു. ദൈവം അത്യുന്നതസ്വർഗത്തിലല്ലേ? നക്ഷത്രങ്ങളെ നോക്കുക ,അവയും എത്ര ഉയരത്തിലാണ്! എന്നാൽ നീ പറയുന്നു: ‘ദൈവം എന്തറിയുന്നു; കൂരിരുട്ടിൽ അവിടുത്തേക്ക് ന്യായം വിധിക്കാൻ കഴിയുമോ? അവിടുന്ന് ആകാശവിതാനത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നും കാണാത്തവിധം കനത്തമേഘങ്ങൾ അവിടുത്തെ പൊതിയുന്നു;’ ദുഷ്ടർ നടന്ന പഴയ പാതയിലൂടെ നീ നടക്കുമോ? അവരുടെ ജീവൻ കാലം തികയുന്നതിനു മുമ്പേ അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി. അവർ ദൈവത്തോടു പറയുന്നു: ഞങ്ങളെ വിട്ടുപോകൂ; സർവശക്തനായ ദൈവത്തിന് ഞങ്ങളോട് എന്തു ചെയ്യാൻ കഴിയും? എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങൾ ഐശ്വര്യംകൊണ്ടു നിറച്ചു; എന്നാൽ ദുർജനത്തിന്റെ ഉപദേശങ്ങളിൽ നിന്നു ഞാൻ അകന്നുനില്‌ക്കുന്നു. നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിച്ചു പറയുന്നു: “ഞങ്ങളുടെ ശത്രുക്കൾ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു; അവർ അവശേഷിപ്പിച്ചതെല്ലാം അഗ്നിക്കിരയായിരിക്കുന്നു” ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക; എന്നാൽ താങ്കൾക്കു നന്മ വരും. അവിടുത്തെ പ്രബോധനം സ്വീകരിക്കുക; അവിടുത്തെ വചനം ഉൾക്കൊള്ളുക. സർവശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാൽ, നിന്റെ ഭവനത്തിൽനിന്ന് അനീതി തുടച്ചുനീക്കിയാൽ നിന്റെ സ്വർണത്തെ പൂഴിയിലും ഓഫീർതങ്കത്തെ നദീതടത്തിലെ പാറക്കല്ലുകൾക്കിടയിലും എറിഞ്ഞുകളഞ്ഞാൽ, സർവശക്തനെ നിന്റെ സ്വർണവും വിലയേറിയ വെള്ളിയും ആയി കണക്കാക്കിയാൽ, നീ സർവശക്തനിൽ ആനന്ദംകൊള്ളും; നീ ദൈവത്തിങ്കലേക്കു മുഖം ഉയർത്തും. നീ അവിടുത്തോടു പ്രാർഥിക്കും; അവിടുന്നു നിന്റെ പ്രാർഥന കേൾക്കും. നിന്റെ നേർച്ചകൾ നീ നിറവേറ്റും. നിന്റെ നിശ്ചയങ്ങൾ നടക്കും. നിന്റെ വഴികൾ പ്രകാശമാനമാകും. അഹങ്കാരിയെ ദൈവം താഴ്ത്തുന്നു; താഴ്മയുള്ളവനെ അവിടുന്നു രക്ഷിക്കുന്നു. നിർദ്ദോഷിയെ ദൈവം വിടുവിക്കും; നിന്റെ നിഷ്കളങ്കത്വംമൂലം നീ വിമോചിതനാകും”
ഇയ്യോബ് 22:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നെ ഉപകരിക്കുകയുള്ളൂ. നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ? നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്? നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. “നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? “ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ? നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു. ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ? കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു. അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. “നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്കു നന്മവരും. അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്‍റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. അപ്പോൾ സർവ്വശക്തൻ നിനക്കു പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും. “അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്‍റെ മുഖം ഉയർത്തും. നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്‍റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും. നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.“
ഇയ്യോബ് 22:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു. നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ? നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു? നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല. നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ? കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു. ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗ്ഗം നീ പ്രമാണിക്കുമോ? കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സർവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു. അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു. നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും. നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും. നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.
ഇയ്യോബ് 22:1-30 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്: “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ? നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്? “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്? നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ? നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു. ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു. ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു. വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു. അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ. കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ. “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക! എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ? ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’ ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ? സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു. അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’ എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു. നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു. ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു. “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും. അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ, സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും. അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും. നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും. നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും. നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”