ന്യായാധിപന്മാർ 15:1-20
ന്യായാധിപന്മാർ 15:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാൺമാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ: നിനക്ക് അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ട് അവളെ നിന്റെ തോഴനു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു. അതിനു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്ക് ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു. ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ടു വാലിനിടയിൽ ഓരോ പന്തം വച്ചുകെട്ടി. പന്തത്തിനു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു. ഇതു ചെയ്തത് ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നാക്കാരന്റെ മരുമകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവർക്ക് അറിവുകിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. അപ്പോൾ ശിംശോൻ അവരോട്: നിങ്ങൾ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു. അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു. എന്നാൽ ഫെലിസ്ത്യർ ചെന്ന് യെഹൂദായിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു. നിങ്ങൾ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ യെഹൂദായിൽനിന്ന് മൂവായിരം പേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്ന് ശിംശോനോട്: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ഈ ചെയ്തത് എന്ത് എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്ന് അവൻ അവരോടു പറഞ്ഞു. അവർ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോട്: നിങ്ങൾ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്വിൻ എന്നു പറഞ്ഞു. അവർ അവനോട്: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി. അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്ന് അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു: കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു. ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ട് അവൻ താടിയെല്ല് കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരായി. പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ച് അഗ്രചർമികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു. അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് ഏൻ-ഹക്കോരേ എന്നു പേരായി; അത് ഇന്നുവരെയും ലേഹിയിൽ ഉണ്ട്. അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
ന്യായാധിപന്മാർ 15:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുറെ നാളുകൾ കഴിഞ്ഞ് കോതമ്പിന്റെ കൊയ്ത്തുകാലത്ത് ശിംശോൻ ഒരു ആട്ടിൻകുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാൻ ചെന്നു. ഭാര്യയുടെ ഉറക്കറയിൽ പ്രവേശിക്കാൻ അയാൾ ഭാര്യാപിതാവിനോട് അനുവാദം ചോദിച്ചു; എന്നാൽ അയാൾ അതിന് അനുവദിച്ചില്ല. അവളുടെ പിതാവ് ശിംശോനോടു പറഞ്ഞു: “നീ അവളെ വളരെയധികം വെറുത്തിരുന്നു എന്നു ഞാൻ കരുതി; അതുകൊണ്ട് അവളെ നിന്റെ സ്നേഹിതനു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയാണ്; അവളെ ഇവൾക്കു പകരം സ്വീകരിച്ചുകൊള്ളുക.” “ഇപ്രാവശ്യം ഫെലിസ്ത്യരോടു ദ്രോഹം ചെയ്താൽ ഞാൻ നിർദ്ദോഷി ആയിരിക്കും” എന്നു ശിംശോൻ പറഞ്ഞു; അവൻ പോയി മുന്നൂറു നരികളെ പിടിച്ച് ഈരണ്ടെണ്ണത്തിന്റെ വാൽ ഓരോ പന്തം ചേർത്തുവച്ചു കൂട്ടിക്കെട്ടി. പന്തത്തിനു തീ കൊളുത്തിയശേഷം അവയെ ഫെലിസ്ത്യരുടെ ധാന്യവിളവിലേക്കു വിട്ടു. അങ്ങനെ കൊയ്തുവച്ച കറ്റകളും കൊയ്യാനുള്ള വിളകളും ഒലിവുതോട്ടങ്ങളും അഗ്നിക്കിരയായി. ഇതു ചെയ്തത് ആരെന്നു ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നാക്കാരന്റെ ജാമാതാവായ ശിംശോനാണെന്ന് അറിഞ്ഞു. ശിംശോന്റെ ഭാര്യയെ അവളുടെ പിതാവ് ശിംശോന്റെ സ്നേഹിതന് നല്‌കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അവർ ഗ്രഹിച്ചു. അപ്പോൾ ഫെലിസ്ത്യർ അവളെയും പിതാവിനെയും അഗ്നിക്കിരയാക്കി. ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാതെ അടങ്ങുകയില്ല; അയാൾ ഫെലിസ്ത്യരിൽ അനേകംപേരെ ക്രൂരമായി സംഹരിച്ചു. പിന്നീട് അയാൾ ഏതാംപാറയിടുക്കിൽ ചെന്നുപാർത്തു. ഫെലിസ്ത്യർ യെഹൂദ്യയിൽ ചെന്നു പാളയമടിച്ച് ലേഹി പട്ടണം ആക്രമിച്ചു. “ഞങ്ങളെ എന്തിന് ആക്രമിക്കുന്നു” എന്നു യെഹൂദാനിവാസികൾ അവരോടു ചോദിച്ചപ്പോൾ “ശിംശോനെ ബന്ധിച്ച് അവനോട് പകരം വീട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് അവർ പറഞ്ഞു; മൂവായിരം യെഹൂദാനിവാസികൾ ഏതാംപാറയിടുക്കിൽ ചെന്നു ശിംശോനോടു ചോദിച്ചു: “ഫെലിസ്ത്യരാണു നമ്മെ ഭരിക്കുന്നതെന്നു നിനക്ക് അറിഞ്ഞുകൂടേ? ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്?” “അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു” എന്ന് അയാൾ ഉത്തരം പറഞ്ഞു. അവർ പറഞ്ഞു: “നിന്നെ ബന്ധിച്ച് അവരുടെ കൈയിൽ ഏല്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ നേരിട്ട് എന്നെ കൊല്ലുകയില്ലെന്നു സത്യം ചെയ്യണം.” “ഇല്ല, ഞങ്ങൾ നിന്നെ നിശ്ചയമായും കൊല്ലുകയില്ല; നിന്നെ ബന്ധിച്ച് ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കുകയേയുള്ളൂ” എന്ന് അവർ പറഞ്ഞു. അവർ രണ്ടു പുതിയ കയറുകൾകൊണ്ട് അയാളെ കെട്ടി പാറക്കെട്ടിൽനിന്നു കൊണ്ടുപോയി. ശിംശോൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ ആർത്തിരമ്പിക്കൊണ്ട് അയാളുടെ നേരെ ചെന്നു. അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തിയോടെ അയാളുടെമേൽ വന്നു; അയാളെ ബന്ധിച്ചിരുന്ന കയർ തീയിൽ ചണനാരെന്നപോലെ കരിഞ്ഞുപോയി. അയാളുടെ കെട്ടുകൾ അഴിഞ്ഞു; അടുത്തിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കണ്ട് അയാൾ അതെടുത്തു; അതുകൊണ്ട് ആയിരം പേരെ അടിച്ചുകൊന്നു. പിന്നീട് ശിംശോൻ ഇങ്ങനെ പാടി: കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ ആയിരം പേരെ കൊന്നു കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ അവരെ കൊന്നു കൂനകൂട്ടി. അയാൾ ആ താടിയെല്ല് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരുണ്ടായി. ശിംശോന് വല്ലാതെ ദാഹിച്ചു. അയാൾ സർവേശ്വരനോടു വിളിച്ചുപറഞ്ഞു: “അവിടുത്തെ ദാസനിലൂടെ അവിടുന്ന് ഈ വൻവിജയം നല്‌കിയിരിക്കുന്നു; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു വലയുന്നു. പരിച്ഛേദനം ചെയ്തിട്ടില്ലാത്തവരുടെ കൈയിൽ ഞാൻ അകപ്പെടണമോ”? അപ്പോൾ ദൈവം ലേഹിയിൽ ഭൂമി പിളർന്ന് ഒരു കുഴി ഉണ്ടാക്കി. അതിൽനിന്നു പുറപ്പെട്ട ജലം പാനം ചെയ്തു ശിംശോൻ ശക്തി പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിനു എൻ-ഹക്കോരേ എന്നു പേരായി; അത് ഇന്നും ലേഹിയിലുണ്ട്. ഫെലിസ്ത്യരുടെ കാലത്ത് ശിംശോൻ ഇസ്രായേലിൽ ഇരുപതു വർഷം ന്യായപാലനം നടത്തി.
ന്യായാധിപന്മാർ 15:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പ് കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയും കൊണ്ട് തന്‍റെ ഭാര്യയെ കാണ്മാൻ ചെന്നു: “എന്‍റെ ഭാര്യയുടെ അടുക്കൽ അവളുടെ മുറിയിൽ ഞാൻ ചെല്ലട്ടെ” എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്ത് കടക്കുവാൻ സമ്മതിച്ചില്ല. അവളുടെ അപ്പന്‍ അവനോട്: “നീ അവളെ വാസ്തവമായും വെറുത്തു എന്ന് വിചാരിച്ച്, അവളെ ഞാൻ നിന്‍റെ തോഴന് കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? പകരം അവളെ സ്വീകരിക്കുക” എന്നു പറഞ്ഞു. അതിന് ശിംശോൻ: “ഇപ്പോൾ ഫെലിസ്ത്യർക്ക് ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല” എന്നു പറഞ്ഞു. ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ട് വാലിനിടയിൽ ഓരോ പന്തം വച്ചു കെട്ടി. പന്തത്തിന് തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു; കറ്റയും വിളവും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞു. “ഇതാരാണ് ചെയ്തത്” എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്‍റെ മരുമകൻ ശിംശോൻ ആണെന്നും, ശിംശോന്‍റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു. അപ്പോൾ ശിംശോൻ അവരോട്: “നിങ്ങൾ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഞാൻ നിങ്ങളോട് പ്രതികാരം ചെയ്യാതിരിക്കയില്ല” എന്നു പറഞ്ഞു. അവരെ കഠിനമായി അടിച്ച് തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ പിളർപ്പിൽ പാർത്തു. എന്നാൽ, ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയ്ക്കെതിരെ അണിനിരന്നു. “നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നത് എന്ത്?” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോട് ചെയ്തതുപോലെ അവനോടും ചെയ്യേണ്ടതിന് അവനെ പിടിപ്പാൻ വന്നിരിക്കുന്നു” എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ യെഹൂദയിൽനിന്ന് മൂവായിരംപേർ ഏതാംപാറയുടെ പിളർപ്പിങ്കൽ ചെന്നു ശിംശോനോട്: “ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ചെയ്തത് എന്ത്?” എന്നു ചോദിച്ചു. “അവർ എന്നോട് ചെയ്തതുപോലെ തന്നെ അവരോടും ചെയ്തു” എന്നു അവൻ അവരോട് പറഞ്ഞു. അവർ അവനോട്: “ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. ശിംശോൻ അവരോട്: “നിങ്ങൾ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്വിൻ” എന്നു പറഞ്ഞു. അവർ അവനോട്: “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കുകയേയുള്ളൂ” എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർ കൊണ്ട് അവനെ കെട്ടി പാറയിൽനിന്ന് കൊണ്ടുപോയി. അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്‍റെമേൽ വന്നു, അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ടു കൈ നീട്ടി എടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്നുകളഞ്ഞു. “കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരംപേരെ ഞാൻ സംഹരിച്ചു” എന്നു ശിംശോൻ പറഞ്ഞു. ഇങ്ങനെ പറഞ്ഞുകഴിഞ്ഞ് അവൻ താടിയെല്ല് കയ്യിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന് രാമത്ത്-ലേഹി എന്നു പേരായി. പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ?” എന്നു പറഞ്ഞു. അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്ന് വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച്, വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് അവൻ ഏൻ-ഹക്കോരേ എന്നു പേരിട്ടു. അത് ഇപ്പോഴും ലേഹിയിൽ ഉണ്ട്. അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിനു ഇരുപതു വർഷം ന്യായപാലനം ചെയ്തു.
ന്യായാധിപന്മാർ 15:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ: നിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു. ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി. പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു. ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവർക്കു അറിവു കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. അപ്പോൾ ശിംശോൻ അവരോടു: നിങ്ങൾ ഈവിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു, അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു. എന്നാൽ ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു. നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു. അവർ അവനോടു: ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോടു: നിങ്ങൾ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്വിൻ എന്നു പറഞ്ഞു. അവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി. അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു. കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു. ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽനിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്‒ലേഹി എന്നു പേരായി. പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു. അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു. അവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
ന്യായാധിപന്മാർ 15:1-20 സമകാലിക മലയാളവിവർത്തനം (MCV)
കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല. “നിനക്ക് അവളിൽ അനിഷ്ടമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവളെ നിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം നീ ഇവളെ സ്വീകരിക്കുക,” എന്നു പറഞ്ഞു. ശിംശോൻ പറഞ്ഞു: “ഇപ്പോൾ ഫെലിസ്ത്യരോട് എന്തെങ്കിലും ചെയ്താൽ ഞാൻ കുറ്റക്കാരനല്ല; ഞാൻ അവരോട് പകരംവീട്ടും.” ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് ഈരണ്ടെണ്ണത്തിനെ വാലോടുവാൽ ചേർത്തുവെച്ച് വാലിനിടയിൽ ഓരോ പന്തം വെച്ചുകെട്ടി. പന്തത്തിനു തീകൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു. വിളഞ്ഞുനിന്നവയും കൊയ്ത കറ്റയും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും എല്ലാം ശിംശോൻ അഗ്നിക്കിരയാക്കി. “ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി. അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു. അപ്പോൾ ശിംശോൻ അവരോട്, “നിങ്ങൾ ഈ വിധം ചെയ്തതുകൊണ്ട് ഞാൻ നിങ്ങളോടു പ്രതികാരംചെയ്യാതെ വിടുകയില്ല” എന്നു പറഞ്ഞു. അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു. എന്നാൽ ഫെലിസ്ത്യർ വന്ന് യെഹൂദ്യയിൽ പാളയമിറങ്ങി; ലേഹിക്കു സമീപം നിരന്നു. “നിങ്ങൾ എന്തിന് ഞങ്ങളോടു യുദ്ധത്തിനുവന്നു?” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോടു പ്രവർത്തിച്ചതുപോലെ അയാളോടും ചെയ്യേണ്ടതിന്, അവനെ പിടിച്ചുകെട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്,” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ യെഹൂദ്യയിൽനിന്ന് മൂവായിരംപേർ ഏതാംപാറയിലെ ഗുഹയിൽചെന്ന് ശിംശോനോട് പറഞ്ഞു: “ഫെലിസ്ത്യരാണ് നമ്മെ ഭരിക്കുന്നതെന്ന് താങ്കൾ അറിയുന്നില്ലേ? താങ്കൾ ഇങ്ങനെ ചെയ്തതെന്ത്?” എന്നു ചോദിച്ചു. “അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു,” അദ്ദേഹം അവരോടു പറഞ്ഞു. അവർ ശിംശോനോട്, “നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾതന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്യണം.” “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏൽപ്പിക്കുകയേയുള്ളൂ,” എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ പുതിയ കയർകൊണ്ട് അവനെ ബന്ധിച്ച് ഗുഹയിൽനിന്നു കൊണ്ടുപോയി. അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി. ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് അയാൾ കൈയിലെടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്ന് രണ്ടുകൂനകളായി കൂട്ടി. “കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ ആയിരംപേരെ കൊന്നു.” എന്നു ശിംശോൻ പറഞ്ഞു. ഇതു പറഞ്ഞിട്ട്, അദ്ദേഹം ആ താടിയെല്ല് കൈയിൽനിന്ന് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിന് രാമത്-ലേഹി എന്നു പേരായി. പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു. അപ്പോൾ ദൈവം ലേഹിയിൽ പൊള്ളയായ ഒരു സ്ഥലം പിളർന്നു. അവിടെനിന്നു വെള്ളം പുറപ്പെട്ടു; ശിംശോൻ കുടിച്ചു ചൈതന്യം പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് എൻ-ഹക്കോരെ എന്നു പേരായി. അത് ഇന്നും ലേഹിയിലുണ്ട്. ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു.