ന്യായാധിപന്മാർ 14:1-20

ന്യായാധിപന്മാർ 14:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ശിംശോൻ തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു. അവൻ വന്ന് തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു. അവന്റെ അപ്പനും അമ്മയും അവനോട്: അഗ്രചർമികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടത് നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്. അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരേ അലറിവന്നു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല. പിന്നെ അവൻ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു. കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. അത് അവൻ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവൻ അവരോടു പറഞ്ഞില്ല. അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. ശിംശോൻ അവരോട്: ഞാൻ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോട്: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു. അവൻ അവരോട്: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല. ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു. ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ അപ്പനും അമ്മയ്ക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു. വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പേ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവൻ അവരോട്: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവർക്ക് വസ്ത്രം കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി. ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീർന്നു.

ന്യായാധിപന്മാർ 14:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരിക്കൽ ശിംശോൻ തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി. അയാൾ ഭവനത്തിൽ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.” അയാളുടെ മാതാപിതാക്കൾ ചോദിച്ചു: “നമ്മുടെ ചാർച്ചക്കാരുടെ ഇടയിലോ ഇസ്രായേൽസമൂഹത്തിലോ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോൾ ശിംശോൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.” ഇതിനുള്ള പ്രേരണ നല്‌കിയതു സർവേശ്വരനാണെന്ന് അവന്റെ മാതാപിതാക്കൾ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്. ശിംശോൻ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോൾ ഒരു സിംഹക്കുട്ടി ശിംശോന്റെ നേരേ ഗർജിച്ചുകൊണ്ടു വന്നു. അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയിൽ ഇല്ലാതെതന്നെ അയാൾ അതിനെ ആട്ടിൻകുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാൾ പറഞ്ഞില്ല. അതിനുശേഷം ശിംശോൻ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാൾക്ക് അവളെ വളരെ ഇഷ്ടമായി. ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ അവളെ കൂട്ടിക്കൊണ്ടു പോകാൻ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താൻ മുമ്പു കൊന്ന സിംഹത്തിന്റെ ഉടൽ കാണാൻ അയാൾ പോയി; സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂടും തേനും കണ്ടു. അയാൾ തേൻ അടർത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്റെ മാതാപിതാക്കളുടെ അടുക്കൽ പോയി അവർക്കും കൊടുത്തു. അവരും അതു തിന്നു; എന്നാൽ തേൻ സിംഹത്തിന്റെ ഉടലിൽനിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല. ശിംശോന്റെ പിതാവ് യുവതിയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. ഫെലിസ്ത്യർ അയാളെ കണ്ടപ്പോൾ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസങ്ങൾക്കുള്ളിൽ അതിനു മറുപടി പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും. ഉത്തരം പറയാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങൾ എനിക്കു തരണം.” അവർ അവനോടു പറഞ്ഞു: “നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ.” അയാൾ പറഞ്ഞു: “ഭോക്താവിൽനിന്നു ഭോജ്യവും ശക്തനിൽനിന്നു മധുരവും പുറപ്പെട്ടു.” മൂന്നു ദിവസം കഴിഞ്ഞിട്ടും അവർക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭർത്താവിനെ വശീകരിക്കുക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങൾ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.” ശിംശോന്റെ ഭാര്യ അയാളുടെ മുമ്പിൽ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങൾക്ക് എന്നോടു വെറുപ്പാണ്. എന്റെ കൂട്ടത്തിൽപ്പെട്ടവരോട് നിങ്ങൾ ഒരു കടങ്കഥ പറഞ്ഞു; അതിന്റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാൾ അവളോട്: “അത് എന്റെ മാതാപിതാക്കളോടുപോലും ഞാൻ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ? വിരുന്നിന്റെ ഏഴു ദിവസവും അവൾ കരഞ്ഞുകൊണ്ടിരുന്നു. അവൾ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോൻ ഉത്തരം പറഞ്ഞുകൊടുത്തു. അവൾ അത് സ്വജനത്തിൽപ്പെട്ടവരോട് പറഞ്ഞു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികൾ ശിംശോനോടു പറഞ്ഞു: “തേനിനെക്കാൾ മധുരമേറിയതെന്ത്? സിംഹത്തെക്കാൾ ബലമേറിയതെന്ത്?” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കിൽ എന്റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.” അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തിയോടെ വന്നു; അയാൾ അസ്കലോനിൽ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് കടങ്കഥയ്‍ക്ക് ഉത്തരം നല്‌കിയവർക്കു കൊടുത്തു. ശിംശോന്റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാൾ മടങ്ങിപ്പോയി. ശിംശോന്റെ ഭാര്യ അയാളുടെ മണവറത്തോഴന്റെ ഭാര്യയായി.

ന്യായാധിപന്മാർ 14:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം ശിംശോൻ തിമ്ന ഗ്രാമത്തിലേക്ക് ചെന്നു, അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. അവൻ വന്ന് തന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞു: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം.” അവന്‍റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്‍റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ?” എന്നു ചോദിച്ചു. അതിന് ശിംശോൻ തന്‍റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു” എന്നു പറഞ്ഞു. ഇത് യഹോവയാൽ വന്നതാണെന്ന് അവന്‍റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്‍റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ, യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു. അങ്ങനെ ശിംശോൻ അവന്‍റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി. തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്‍റെനേരെ അലറിവന്നു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; അവന്‍റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു. താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല. പിന്നെ അവൻ ചെന്നു ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി. കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്‍റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്‍റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്‍റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല. അങ്ങനെ അവന്‍റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു. ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു. യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്‍റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം” എന്നു പറഞ്ഞു. അവർ അവനോട്: “നിന്‍റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്നു പറഞ്ഞു. അവൻ അവരോട്: “ഭോക്താവിൽനിന്ന് ഭോജനവും മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു” എന്നു പറഞ്ഞു. എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്ക് കഴിഞ്ഞില്ല. ഏഴാം ദിവസത്തിലോ അവർ ശിംശോന്‍റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്‍റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്‍റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്നു പറഞ്ഞു. ശിംശോന്‍റെ ഭാര്യ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്‍റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. അവൻ അവളോട്: “എന്‍റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്നു പറഞ്ഞു. വിരുന്നിന്‍റെ ഏഴു ദിവസവും അവൾ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട്, ഏഴാം ദിവസം അവൻ അവൾക്കും, അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്?” എന്നു പറഞ്ഞു. അതിന് അവൻ അവരോട്: ”നിങ്ങൾ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു. പിന്നെ, യഹോവയുടെ ആത്മാവ് അവന്‍റെമേൽ ശക്തമായി വന്നു; അവൻ അസ്കലോന്‍ പട്ടണത്തിലേക്ക് ചെന്നു മുപ്പതു പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്‍റെ കോപം ജ്വലിച്ചു; അവൻ തന്‍റെ അപ്പന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി. ശിംശോന്‍റെ ഭാര്യ അവന്‍റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.

ന്യായാധിപന്മാർ 14:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു. അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു. അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു. അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല. പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു. കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല. അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോടു: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു. അവൻ അവരോടു: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല. ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോടു: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങൾ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു. ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു: നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ അപ്പന്നും അമ്മെക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു. വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി. ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

ന്യായാധിപന്മാർ 14:1-20 സമകാലിക മലയാളവിവർത്തനം (MCV)

ശിംശോൻ തിമ്നയിലേക്കുപോയി. അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. അദ്ദേഹം മടങ്ങിവന്നപ്പോൾ തന്റെ പിതാവിനോടും മാതാവിനോടും, “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്കു വിവാഹംചെയ്തുതരണം” എന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു. എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു. ഇത് യഹോവയാൽ സംഭവിച്ചു എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രഹിച്ചില്ല; ആ കാലത്ത് ഇസ്രായേലിനെ വാണിരുന്ന ഫെലിസ്ത്യർക്കെതിരേ യഹോവ ഒരു അവസരം കണ്ടെത്തുകയായിരുന്നു. ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല. ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി. കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും. അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല. ശിംശോന്റെ പിതാവ് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നു നടത്തി. മണവാളന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. അദ്ദേഹത്തിന് അകമ്പടിയായി ആരുംതന്നെയില്ല എന്നുകണ്ടപ്പോൾ, അവർ മുപ്പത് വിവാഹത്തോഴന്മാരെ തെരഞ്ഞെടുത്ത് അദ്ദേഹത്തിനു നൽകി. ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം. ഉത്തരം പറയാത്തപക്ഷം നിങ്ങൾ എനിക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും തരണം.” “നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ,” എന്ന് അവർ പറഞ്ഞു. ശിംശോൻ അവരോട്, “ഭോക്താവിൽനിന്നു ഭോജനവും; ശക്തനിൽനിന്നു മാധുര്യവും പുറപ്പെട്ടു” എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ടും ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല. ഏഴാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നിന്റെ ഭർത്താവിനെ സ്വാധീനിച്ച് കടങ്കഥയുടെ ഉത്തരം ഞങ്ങൾക്കു പറഞ്ഞുതരുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ കുടുംബത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങളെ കൊള്ളയടിക്കാനാണോ നിങ്ങൾ ഞങ്ങളെ ക്ഷണിച്ചത്?” ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ മുന്നിൽവീണു കരഞ്ഞു: “താങ്കൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നില്ല, എന്നോടു വെറുപ്പാണ്. എന്റെ ആളുകളോട് താങ്കൾ പറഞ്ഞ കടങ്കഥയുടെ ഉത്തരം എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. അദ്ദേഹം അവളോട്: “എന്റെ പിതാവിനും മാതാവിനുംപോലും ഞാനതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ ഞാൻ നിനക്കു പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. വിരുന്നിന്റെ ഏഴുദിവസവും അദ്ദേഹത്തെ തുടർച്ചയായി അസഹ്യപ്പെടുത്തുകയാൽ, അദ്ദേഹം ഏഴാംദിവസം അവൾക്ക് അതു പറഞ്ഞുകൊടുത്തു; അവൾ അത് തന്റെ ആളുകൾക്കു പറഞ്ഞുകൊടുത്തു. ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു: “തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?” അതിനുത്തരമായി ശിംശോൻ അവരോട്, “നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ, എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു. പിന്നെ, യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ശക്തിയോടെ വന്നു; അദ്ദേഹം അസ്കലോനിൽചെന്ന് മുപ്പതുപേരെ കൊന്ന് അവരെ കൊള്ളയടിച്ച് അവരുടെ വസ്ത്രം കൊണ്ടുവന്ന് കടങ്കഥയ്ക്ക് ഉത്തരം നൽകിയവർക്കു കൊടുത്തു. കോപാകുലനായ അദ്ദേഹം തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. അതിനുശേഷം ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു ഭാര്യയായിത്തീർന്നു.