ന്യായാധിപന്മാർ 10:1-5

ന്യായാധിപന്മാർ 10:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തത്. അവൻ യിസ്രായേലിന് ഇരുപത്തിമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കം ചെയ്തു. അവന്റെശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തിരണ്ടു സംവത്സരം ന്യായാധിപനായിരുന്നു. അവന് മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്ക് മുപ്പത് ഊരുകളും ഉണ്ടായിരുന്നു; അവയ്ക്ക് ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‍ദേശത്ത് ആകുന്നു. യായീർ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.

ന്യായാധിപന്മാർ 10:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അബീമേലെക്കിന്റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. അയാൾ ഇസ്സാഖാർ ഗോത്രക്കാരൻ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരിൽ ആയിരുന്നു അയാൾ പാർത്തിരുന്നത്. ഇരുപത്തിമൂന്നു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തിയശേഷം അയാൾ അന്തരിച്ചു; ശാമീരിൽ അയാളെ അടക്കം ചെയ്തു. പിന്നീട് ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാർ അയാൾക്കുണ്ടായിരുന്നു. അവരുടെ അധീനതയിൽ ഗിലെയാദിലെ മുപ്പതു പട്ടണങ്ങൾ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീർ എന്ന പേരിൽ ഇന്നും ആ പട്ടണങ്ങൾ അറിയപ്പെടുന്നു. യായീർ മരിച്ചു; അയാളെ കാമോനിൽ സംസ്കരിച്ചു.

ന്യായാധിപന്മാർ 10:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബീമേലെക്കിന്‍റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്‍റെ മകനായ പൂവാവിന്‍റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു. അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്. അവൻ യിസ്രായേലിനു ഇരുപത്തിമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു. തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിനു ഇരുപത്തിരണ്ടു വർഷം ന്യായപാലനം ചെയ്തു. അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പതു പുത്രന്മാരും, അവർക്ക് മുപ്പതു പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു. യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.

ന്യായാധിപന്മാർ 10:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു. അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു. അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു. അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു. യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.

ന്യായാധിപന്മാർ 10:1-5 സമകാലിക മലയാളവിവർത്തനം (MCV)

അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു. അദ്ദേഹം ഇസ്രായേലിനെ ഇരുപത്തിമൂന്നു വർഷം നയിച്ചശേഷം മരിച്ചു; ശമീരിൽ അടക്കപ്പെട്ടു. അദ്ദേഹത്തിനുശേഷം ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിനു നായകനായിരുന്നു. അദ്ദേഹത്തിന് മുപ്പത് പുത്രന്മാരുണ്ടായിരുന്നു. മുപ്പതുപേരും കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു. ഗിലെയാദ് ദേശത്ത് ഹാവോത്ത്-യായീർ എന്ന് ഇന്നും അറിയപ്പെടുന്ന മുപ്പത് പട്ടണങ്ങൾ അവരുടെ അധീനതയിലായിരുന്നു. യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.