ന്യായാധിപന്മാർ 1:1-36
ന്യായാധിപന്മാർ 1:1-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു. യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു. യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട്: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോൻ അവനോടുകൂടെ പോയി. അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏല്പിച്ചു; അവർ ബേസെക്കിൽവച്ച് അവരിൽ പതിനായിരം പേരെ സംഹരിച്ചു. ബേസെക്കിൽവച്ച് അവർ അദോനീ-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധം ചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു. എന്നാൽ അദോനീ-ബേസെക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ച് അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവൻ മരിച്ചു. യെഹൂദാമക്കൾ യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു. അതിന്റെശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കേ ദേശത്തിലും താഴ്‌വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാൻ പോയി. യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന് പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹീമാൻ, തൽമായി എന്നവരെ സംഹരിച്ചു. അവിടെനിന്ന് അവർ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെർ എന്നു പേർ. അപ്പോൾ കാലേബ്: കിര്യത്ത്-സേഫെർ ജയിച്ചടക്കുന്നവനു ഞാൻ എന്റെ മകൾ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സായെ അവനു ഭാര്യയായി കൊടുത്തു. അവൾ വന്നപ്പോൾ തന്റെ അപ്പനോട് ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു. അവൾ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻനാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു. മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു. പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; ആ പട്ടണത്തിന് ഹോർമ്മാ എന്നു പേരിട്ടു. യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു. യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല. മോശെ കല്പിച്ചതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു. ബെന്യാമീൻമക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു. യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു. പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു. അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു; അവൻ ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേർ. മനശ്ശെ ബേത്ത്-ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ പാർപ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു. എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്ന് അവരുടെ ഇടയിൽ പാർത്തു. ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികൾ അവർക്ക് ഊഴിയവേലക്കാരായിത്തീർന്നു. അമോര്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല. അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിനു ബലം കൂടിയപ്പോൾ അവരെ ഊഴിയവേലക്കാരാക്കിത്തീർത്തു. അമോര്യരുടെ അതിർ അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
ന്യായാധിപന്മാർ 1:1-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞങ്ങളിൽ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽജനം യോശുവയുടെ മരണശേഷം സർവേശ്വരനോട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “യെഹൂദാ ഗോത്രക്കാർ ആദ്യം പുറപ്പെടട്ടെ; ഞാൻ ദേശം അവരെ ഏല്പിച്ചിരിക്കുന്നു.” യെഹൂദാഗോത്രക്കാർ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങൾക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താൻ ഞങ്ങളോടൊത്തു വരിക; നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാൻ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോൻഗോത്രക്കാർ അവരുടെ കൂടെ പോയി; യെഹൂദാഗോത്രക്കാർ കനാന്യരോടും പെരിസ്യരോടും യുദ്ധം ചെയ്തു; അവരിൽ പതിനായിരം പേരെ ബേസെക്കിൽ വച്ചു സംഹരിച്ചു. അങ്ങനെ സർവേശ്വരൻ യെഹൂദാഗോത്രക്കാർക്കു വിജയം നല്‌കി. ബേസെക്കിൽവച്ച് അവർ അദോനീ-ബേസെക്കുമായി ഏറ്റുമുട്ടി; അയാളോടൊപ്പം യുദ്ധം ചെയ്തിരുന്ന കനാന്യരെയും പെരിസ്യരെയും അവർ തോല്പിച്ചു. അദോനീ-ബേസെക്ക് അവിടെനിന്നു പലായനം ചെയ്തു; എന്നാൽ അവർ അയാളെ പിന്തുടർന്നു പിടിച്ച് അയാളുടെ കൈകാലുകളിലെ പെരുവിരലുകൾ മുറിച്ചുകളഞ്ഞു. അപ്പോൾ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകൾ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാർ എന്റെ മേശയിൽനിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാൻ അവരോടു ചെയ്തതുപോലെ സർവേശ്വരൻ എന്നോടും ചെയ്തിരിക്കുന്നു.” അവർ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാൾ മരിച്ചു. യെഹൂദാഗോത്രക്കാർ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാൽ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. അതിനുശേഷം യെഹൂദാഗോത്രക്കാർ മലനാട്ടിലും നെഗെബുദേശത്തും താഴ്‌വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധത്തിനു പുറപ്പെട്ടു. അവർ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരെ നേരിടാൻ അവിടേക്കു നീങ്ങി. കിര്യത്ത്-അർബ എന്ന പേരിലാണ് ഹെബ്രോൻ മുമ്പ് അറിയപ്പെട്ടിരുന്നത്. അവർ ശേശായി, അഹീമാൻ, തൽമായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി. അവിടെനിന്നു യെഹൂദാഗോത്രക്കാർ കിര്യത്ത്-സേഫെർ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന ദെബീർ പട്ടണവാസികൾക്കെതിരെ യുദ്ധം ചെയ്യാൻ പോയി. കിര്യത്ത്- സേഫെർ പിടിച്ചടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്‌കും എന്ന് കാലേബ് വാഗ്ദാനം ചെയ്തു. കാലേബിന്റെ അനുജനായ കെനസിന്റെ പുത്രൻ ഒത്നീയേൽ അതു പിടിച്ചടക്കി; കാലേബ് തന്റെ മകളെ അവനു ഭാര്യയായി നല്‌കി. പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാൻ ഒത്നീയേൽ അക്സായെ നിർബന്ധിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു. അവൾ പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാർപ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകൾ എനിക്കു തരിക.” അവൾ ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയർന്ന സ്ഥലത്തും താഴ്‌വരയിലുമുള്ള നീരുറവുകൾ അവൾക്കു കൊടുത്തു. മോശയുടെ ഭാര്യാപിതാവായ കേന്യന്റെ പിൻഗാമികൾ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തിൽനിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവർ അവിടെയുള്ള ജനത്തോടുകൂടെ പാർത്തു. പിന്നീട് യെഹൂദാഗോത്രക്കാരും ശിമെയോൻഗോത്രക്കാരും കൂടി സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അതുകൊണ്ട് ആ പട്ടണത്തിനു ഹോർമ്മാ എന്നു പേരുവന്നു. സർവേശ്വരൻ യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവർ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അവയ്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവർ കൈവശമാക്കി. എന്നാൽ താഴ്‌വരയിൽ പാർത്തിരുന്നവർക്ക് ഇരുമ്പു രഥങ്ങൾ ഉണ്ടായിരുന്നതിനാൽ അവരെ കീഴടക്കാൻ അവർക്കു കഴിഞ്ഞില്ല. മോശ കല്പിച്ചിരുന്നതുപോലെ അവർ ഹെബ്രോൻ പട്ടണം കാലേബിനു കൊടുത്തു. അയാൾ അനാക്കിന്റെ വംശജരായ മൂന്നു ഗോത്രങ്ങളെ അവിടെനിന്നു പുറത്താക്കി. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻഗോത്രക്കാർ അവിടെനിന്ന് ഓടിച്ചുകളഞ്ഞില്ല; യെബൂസ്യർ, ബെന്യാമീൻഗോത്രക്കാരുടെ കൂടെ യെരൂശലേമിൽ ഇപ്പോഴും പാർത്തുവരുന്നു. യോസേഫ്ഗോത്രക്കാർ ബേഥേൽ ആക്രമിച്ചു; സർവേശ്വരൻ അവരോടൊപ്പം ഉണ്ടായിരുന്നു. പണ്ടു ലൂസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവർ ചാരന്മാരെ അയച്ചു. അവർ അവിടെ ചെന്നപ്പോൾ പട്ടണത്തിൽനിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവർ അവനോടു പറഞ്ഞു: “പട്ടണത്തിൽ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു ദയാപൂർവം വർത്തിക്കാം.” അങ്ങനെ പട്ടണത്തിലേക്കുള്ള വഴി അയാൾ അവർക്കു കാണിച്ചുകൊടുത്തു; അയാളെയും അയാളുടെ കുടുംബക്കാരെയും ഒഴിച്ചു സകല പട്ടണവാസികളെയും അവർ വാളിനിരയാക്കി. പിന്നീട് അയാൾ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിർമ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരിൽ അറിയപ്പെടുന്നു. ബേത്ത്-ശെയാൻ, താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാർ ഓടിച്ചുകളഞ്ഞില്ല. കനാന്യർ അവിടെത്തന്നെ പാർത്തു. ഇസ്രായേല്യർ ശക്തിപ്രാപിച്ചപ്പോൾ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. എഫ്രയീംഗോത്രക്കാർ, ഗേസെരിൽ പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യർ ഗേസെരിൽ അവരുടെ കൂടെ പാർത്തു. സെബൂലൂൻഗോത്രക്കാർ, കിത്രോനിലും നഹലോലിലും പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. ആശേർഗോത്രക്കാർ, അക്കോവ്, സീദോൻ, അഹ്‍ലാബ്, അക്സീബ്, ഹെൽബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളിൽ പാർത്തിരുന്നവരെ പുറത്താക്കിയില്ല. അതുകൊണ്ട് ആശേർഗോത്രക്കാർ തദ്ദേശവാസികളായ കനാന്യരുടെ ഇടയിൽത്തന്നെ പാർത്തു. നഫ്താലിഗോത്രക്കാർ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളിൽ പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയിൽത്തന്നെ പാർത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവർ അടിമവേല ചെയ്യിച്ചു. അമോര്യർ ദാൻഗോത്രക്കാരെ മലനാട്ടിലേക്കു തള്ളിനീക്കി; താഴ്‌വരയിലേക്ക് ഇറങ്ങി വരാൻ അമോര്യർ അവരെ അനുവദിച്ചില്ല. ഹർ-ഹേരെസ്, അയ്യാലോൻ, ശാൽബീം എന്നീ സ്ഥലങ്ങളിൽ അമോര്യർ തുടർന്നു പാർത്തു. എന്നാൽ യോസേഫ്ഗോത്രക്കാർക്കു ശക്തി ലഭിച്ചപ്പോൾ അവർ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അമോര്യരുടെ അതിര്, സേലമുതൽ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു.
ന്യായാധിപന്മാർ 1:1-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവയുടെ മരണത്തെ തുടർന്ന് “കനാന്യരോട് യുദ്ധം ചെയ്‌വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു?” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു. അതിന് യഹോവ അരുളിച്ചെയ്തത്: “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു.” യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട്: ”എനിക്ക് നൽകിയിരിക്കുന്ന അവകാശ ദേശത്തേക്ക് കനാന്യരോട് യുദ്ധം ചെയ്വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെ തന്നെ ഞാനും നിന്നോടുകൂടെ നിന്‍റെ അവകാശദേശത്തേക്ക് വരാം“എന്നു പറഞ്ഞു. അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി. അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു. ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോട് യുദ്ധംചെയ്തു; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി. അപ്പോൾ അദോനി-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപത് രാജാക്കന്മാർ എന്‍റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കി തിന്നിരുന്നു. ഞാൻ ചെയ്തതുപോലെ തന്നെ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനി-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു. യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി; വാൾകൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു. അതിന്റെശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാൻ പോയി. അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്‍റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ കൊന്നു. അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു. ദെബീരിന്‍റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു. അപ്പോൾ കാലേബ്: “യുദ്ധംചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു. അവൾ അവന്‍റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോട് ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: ”നിന്‍റെ ആഗ്രഹം എന്ത്?” എന്നു ചോദിച്ചു. അവൾ അവനോട്: ”ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കേ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ” എന്നു പറഞ്ഞു. കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു. മോശെയുടെ ഭാര്യാപിതാവായ കേന്യന്‍റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്നു, ജനത്തോടുകൂടെ അവിടെ പാർത്തു. പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്നു പേരിട്ടു. ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു. യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല. മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു. യോസേഫിന്‍റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്നു പേരായിരുന്നു. ഒറ്റുകാർ പട്ടണത്തിൽനിന്നു പുറത്തേയ്ക്ക് വന്ന ഒരുവനോട്: “പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോട് കരുണ കാണിക്കും” എന്നു പറഞ്ഞു. അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു. അവൻ ഹിത്യരുടെ ദേശത്ത് ചെന്നു ഒരു പട്ടണം പണിതു; അതിന് ലൂസ് എന്ന് പേരിട്ടു. അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു. മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ലെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അതിനാൽ, കനാന്യർ ആ ദേശത്ത് തന്നെ പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു. ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്തു അവരുടെ ഇടയിൽ പാർത്തു. അക്കോ സീദോൻ, ആഹ്ളാബ്, അക്സീബ് ഹെൽബ, അഫീക്, രഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല. അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു. അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവ്വതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല. അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി. അമോര്യരുടെ അതിർ അക്രബ്ബീം കയറ്റവും സേലയും മുതൽ പിന്നെയും മുകളിലേയ്ക്കായിരുന്നു.
ന്യായാധിപന്മാർ 1:1-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‌വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു. യെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു. യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി. അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപേരെ സംഹരിച്ചു. ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു. എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ‒ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു. യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു. അതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്‌വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാൻ പോയി. യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു. അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്യത്ത്‒സേഫെർ എന്നു പേർ. അപ്പോൾ കാലേബ്: കിര്യത്ത്‒സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു. അവൾ വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു. അവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു. മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു. പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോർമ്മ എന്നു പേർ ഇട്ടു. യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു. യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്‌വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല. മോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു. ബെന്യാമീൻമക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു. യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു. പട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു. അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു. അവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേർ. മനശ്ശെ ബേത്ത്‒ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്കു ആ ദേശത്തു തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു. എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു. ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. നഫ്താലി ബേത്ത്‒ശേമെശിലും ബേത്ത്‒അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്‒ശേമെശിലെയും ബേത്ത്‒അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തീർന്നു. അമോര്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്‌വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല. അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു. അമോര്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
ന്യായാധിപന്മാർ 1:1-36 സമകാലിക മലയാളവിവർത്തനം (MCV)
യോശുവയുടെ മരണശേഷം, “തങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു. “യെഹൂദാ പുറപ്പെടട്ടെ; ഞാൻ ശേഷിക്കുന്ന ഭൂപ്രദേശം അവരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു. യെഹൂദാഗോത്രത്തിലെ പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരായ ശിമെയോന്യഗോത്രത്തോട്, “ഞങ്ങളുടെ അവകാശഭൂമിയിൽ ജീവിക്കുന്ന കനാന്യരോട് യുദ്ധംചെയ്യുന്നതിന് ഞങ്ങളോടുകൂടെ വരണമേ. അതിനുപകരമായി നിങ്ങളുടെ അവകാശഭൂമി കൈവശപ്പെടുത്തുന്നതിനു നിങ്ങളോടുകൂടെ ഞങ്ങളും വരാം” എന്നു പറഞ്ഞു. അങ്ങനെ ശിമെയോന്യർ അവരോടുകൂടെ പുറപ്പെട്ടു. അങ്ങനെ യെഹൂദാ യുദ്ധംചെയ്തു, യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു. ബേസെക്കിൽവെച്ച് അവർ അദോനീ-ബേസെക്കിനെ എതിരിട്ടു, അവനെതിരേ യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും തോൽപ്പിച്ചു. അദോനീ-ബേസെക്ക് ഓടിപ്പോയി; എന്നാൽ അവർ അവനെ പിൻതുടർന്നുപിടിച്ചു, അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയുടെ കീഴിൽനിന്ന് പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കുപകരം ചെയ്തിരിക്കുന്നു.” അവർ അവനെ ജെറുശലേമിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ മരിച്ചു. യെഹൂദാഗോത്രത്തിലെ പുരുഷന്മാർ ജെറുശലേമിനോടു യുദ്ധംചെയ്തു, അതും കീഴടക്കി; അതിലെ നിവാസികളെ വാളിനിരയാക്കി നഗരം തീവെച്ചു. അതിനുശേഷം യെഹൂദാപുരുഷന്മാർ മലനാട്ടിലും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും താമസിച്ചിരുന്ന കനാന്യരോടു യുദ്ധംചെയ്തു. യെഹൂദാ ഹെബ്രോനിൽ താമസിച്ചിരുന്ന കനാന്യരോടും യുദ്ധംചെയ്തു—ഹെബ്രോന് പണ്ടു കിര്യത്ത്-അർബാ എന്നായിരുന്നു പേര്—അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ തോൽപ്പിച്ചു. അവിടെനിന്ന് അവർ, ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിൽ മുന്നേറി. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു. അവൾ മറുപടിയായി: “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു. മോശയുടെ അമ്മായിയപ്പന്റെ പിൻഗാമികളായ കേന്യർ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അതായത്, യെരീഹോനഗരത്തിൽനിന്ന് തെക്കേദേശത്ത് അരാദിനു സമീപമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവിടെയുള്ള ജനത്തോടുകൂടെ താമസിച്ചു. പിന്നെ യെഹൂദാപുരുഷന്മാർ തന്റെ സഹോദരനായ ശിമെയോന്യപുരുഷന്മാരോടുകൂടെ സെഫാത്തിൽ താമസിച്ചിരുന്ന കനാന്യരെ ആക്രമിച്ചു; അവരെ നിശ്ശേഷം നശിപ്പിച്ചു; ആ നഗരത്തിനു ഹോർമാ എന്നു പേരിട്ടു. യെഹൂദാപുരുഷന്മാർ, ഗസ്സാ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അതിന്റെ അതിരിനോടു ചേർന്നുള്ള ദേശങ്ങളും പിടിച്ചടക്കി. യഹോവ യെഹൂദാപുരുഷന്മാരോടുകൂടെ ഉണ്ടായിരുന്നു. അവർ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളയാൻ കഴിഞ്ഞില്ല. മോശ വാഗ്ദത്തം ചെയ്തിരുന്നതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അദ്ദേഹം അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും ഓടിച്ചുകളഞ്ഞു. ബെന്യാമീൻഗോത്രം ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നും ബെന്യാമീന്യരോടുകൂടെ ജെറുശലേമിൽ താമസിച്ചുവരുന്നു. യോസേഫിന്റെ ഗോത്രങ്ങൾ ബേഥേലിനെതിരേ പുറപ്പെട്ടു. യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. അവർ ബേഥേലിൽ ചാരപ്രവർത്തകരെ അയച്ചു—ബേഥേലിനു മുമ്പ് ലൂസ് എന്നു പേരായിരുന്നു. പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരു മനുഷ്യനെ ചാരപ്രവർത്തകർ കണ്ടു. അവർ അവനോട്, “പട്ടണത്തിൽ കടക്കാൻ ഒരു വഴി കാണിച്ചുതരണം; എന്നാൽ ഞങ്ങൾ നിന്നോടു ദയ ചെയ്യും” എന്നു പറഞ്ഞു. അവൻ പട്ടണത്തിലേക്കുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണനിവാസികളെ മുഴുവനും വാളിനിരയാക്കി. ആ മനുഷ്യനെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും രക്ഷിച്ചു. ഇതിനുശേഷം ആ മനുഷ്യൻ ഹിത്യരുടെ ദേശത്തുചെന്ന് ഒരു പട്ടണം പണിതു. അതിനു ലൂസ് എന്നു പേരിട്ടു; ഇന്നും ആ പേരിൽ അത് അറിയപ്പെടുന്നു. എന്നാൽ ബേത്-ശയാൻ, താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ഉള്ളവരെ മനശ്ശെഗോത്രം നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ തുടരാനുള്ള ആഗ്രഹം അങ്ങനെ സാധിച്ചു. എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെ മുഴുവൻ നീക്കിക്കളയാതെ അവരെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. എഫ്രയീംഗോത്രം ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെയും നീക്കിക്കളഞ്ഞില്ല; കനാന്യർ അവിടെ അവരുടെയിടയിൽ താമസിച്ചു. സെബൂലൂൻഗോത്രം കിത്രോനിലും നഹലോലിലും താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; അവർ സെബൂലൂൻഗോത്രത്തിന് അടിമവേലചെയ്ത് അവരുടെയിടയിൽ താമസിച്ചു. ആശേർഗോത്രം അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫേക്കിലും രെഹോബിലും താമസിച്ചിരുന്നവരെ നീക്കിക്കളഞ്ഞില്ല. ആശേർഗോത്രത്തിലുള്ളർ അവരെ നീക്കിക്കളയാതെതന്നെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു. നഫ്താലിഗോത്രം ബേത്-ശേമെശിലും ബേത്-അനാത്തിലും താമസിച്ചിരുന്നവരെ നീക്കിക്കളയാതെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു; എന്നാൽ ബേത്-ശേമെശിലെയും ബേത്-അനാത്തിലെയും നിവാസികൾ അവർക്ക് നിർബന്ധിതമായി വേലചെയ്യുന്നവരായിത്തീർന്നു. അമോര്യർ ദാൻഗോത്രത്തിലുള്ളവരെ മലനാട്ടിൽത്തന്നെ പാർക്കാൻ നിർബന്ധിതരാക്കി. താഴ്വരയിലേക്കിറങ്ങാൻ അവരെ സമ്മതിച്ചുമില്ല. അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു. അമോര്യരുടെ അതിര് അക്രബീം ചുരംമുതൽ സേലാവരെയും അതിനുമുകളിലേക്കുമായിരുന്നു.