യെശയ്യാവ് 7:10-25
യെശയ്യാവ് 7:10-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും ആഹാസിനോട്: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന് ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ദാവീദുഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദായെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ. അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും. അവയൊക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാ മുൾപ്പടർപ്പുകളിലും എല്ലാ മേച്ചൽപ്പുറങ്ങളിലും പറ്റും. അന്നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടു തന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയുംകൂടെ നീക്കും. അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ട് ആട്ടിനെയും വളർത്തും. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും. അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചു കിടക്കും. ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളൂ. തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാ മലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ട് ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും.
യെശയ്യാവ് 7:10-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: “നിന്റെ ദൈവമായ സർവേശ്വരനോട് ഒരടയാളം ചോദിച്ചുകൊള്ളുക. താഴെ പാതാളത്തിലോ മുകളിൽ സ്വർഗത്തിലോ ഉള്ള ഏതും ആയിക്കൊള്ളട്ടെ.” ആഹാസ് പറഞ്ഞു: “ഞാൻ ചോദിക്കുകയില്ല; ദൈവത്തെ പരീക്ഷിക്കുകയുമില്ല.” അപ്പോൾ യെശയ്യാ പറഞ്ഞു: “ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, നിങ്ങൾ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടാണോ സർവേശ്വരന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന പേരിൽ അവൻ അറിയപ്പെടും. തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തിൽ അവൻ തൈരും തേനും ഭക്ഷിക്കും. നന്മതിന്മകൾ തിരിച്ചറിയാൻ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങൾ വിജനമായിത്തീരും. യെഹൂദ്യയിൽനിന്നു എഫ്രയീം വേർപെട്ടശേഷം ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാളുകൾ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയുംമേൽ സർവേശ്വരൻ വരുത്തും. അത് അസ്സീറിയാരാജാവിന്റെ ഭരണംതന്നെ. ഈജിപ്തിലെ നദികളുടെ ഉദ്ഭവസ്ഥാനങ്ങളിലുള്ള ഈച്ചകളെയും അസ്സീറിയായിൽനിന്നു തേനീച്ചകളെയും സർവേശ്വരൻ ചൂളം വിളിച്ചു വരുത്തും. അവ കുത്തനെയുള്ള മലയിടുക്കുകളിലും പാറയുടെ വിടവുകളിലും മുൾപ്പടർപ്പുകളിലും സർവ മേച്ചിൽസ്ഥലങ്ങളിലും വന്നു നിറയും. അന്നു സർവേശ്വരൻ നദിക്ക് അക്കരെനിന്നു കൂലികൊടുത്തു ക്ഷൗരക്കത്തികൊണ്ട്, അസ്സീറിയാരാജാവിനെക്കൊണ്ടു തന്നെ, തലമുടിയും താടിയും കാലിലെ രോമങ്ങളും ക്ഷൗരം ചെയ്യിക്കും. അന്ന് ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടാടിനെയും വളർത്തും. അവ സമൃദ്ധമായി പാൽ നല്‌കും. അയാൾ അതുകൊണ്ടു തൈരുണ്ടാക്കി കഴിക്കും. അന്നു ദേശത്തു ശേഷിക്കുന്ന എല്ലാവരും തൈരും തേനും ഭക്ഷണമാക്കും. അന്ന് ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിച്ചെടികൾ ഉണ്ടായിരുന്ന സ്ഥാനത്തു മുള്ളും മുൾച്ചെടികളും വളരും. അതുകൊണ്ട് ആളുകൾ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടെ ചെല്ലുകയുള്ളൂ. കിളച്ചു കൃഷി ചെയ്തിരുന്ന മലകളെല്ലാം മുൾപ്പടർപ്പുകൊണ്ടു നിറയും. അതുകൊണ്ട് ആരും അവിടെ കടന്നു ചെല്ലുകയില്ല. അത് ആടുമാടുകൾക്കു മേയാനും വിഹരിക്കാനും ഉള്ള സ്ഥലമായിത്തീരും.”
യെശയ്യാവ് 7:10-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും ആഹാസിനോട്: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: “ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു. അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.“ ആ നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും. അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും. ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടു ആടിനെയും വളർത്തും. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും. ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും. ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും.”
യെശയ്യാവ് 7:10-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ് ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെ തന്നേ. അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും. അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും അന്നാളിൽ കർത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ടു, അശ്ശൂർരാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയും കൂടെ നീക്കും. അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവൻ തൈരു തന്നേ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും. അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും. ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും.
യെശയ്യാവ് 7:10-25 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.” എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു. അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്? അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും. എഫ്രയീം യെഹൂദയുമായുള്ള ബന്ധം വിച്ഛേദിച്ചകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നാളുകൾ യഹോവ നിന്റെമേലും നിന്റെ ജനത്തിന്റെമേലും നിന്റെ പിതൃഭവനത്തിന്റെമേലും വരുത്തും—അവിടന്ന് അശ്ശൂർരാജാവിനെത്തന്നെ നിനക്കെതിരേ വരുത്തും.” അന്നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്ന് ഈച്ചകൾക്കായും അശ്ശൂർദേശത്തുനിന്നു തേനീച്ചകൾക്കായും ചൂളമടിക്കും. അവ വന്ന് കിഴുക്കാംതൂക്കായ മലയിടുക്കുകളിലും പാറപ്പിളർപ്പുകളിലും സകലമുൾപ്പടർപ്പുകളിലും സർവമേച്ചിൽസ്ഥലങ്ങളിലും താമസമുറപ്പിക്കും. ആ ദിവസത്തിൽ യൂഫ്രട്ടീസ് നദിക്കും അക്കരെനിന്നു കർത്താവ് കൂലിക്കെടുത്ത ഒരു ക്ഷൗരക്കത്തികൊണ്ട്—അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ—തലയും കാലും ക്ഷൗരംചെയ്യിക്കും, അതു താടിയുംകൂടെ നീക്കിക്കളയുകയും ചെയ്യും. അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും. അവയിൽനിന്ന് കിട്ടുന്ന പാലിന്റെ സമൃദ്ധിനിമിത്തം അവൻ തൈരുകൊണ്ട് ഉപജീവനം നടത്തും. ദേശത്തു ശേഷിച്ചിരിക്കുന്ന എല്ലാ ജനവും തൈരും തേനും ഭക്ഷിക്കും. അന്ന് ആയിരം ശേക്കേൽ വെള്ളി വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും. ദേശമെല്ലാം മുള്ളും പറക്കാരയും നിറഞ്ഞുകിടക്കുകനിമിത്തം വേട്ടക്കാർ അമ്പും വില്ലുമായി അവിടെക്കൂടെ സഞ്ചരിക്കും. തൂമ്പകൊണ്ടു കിളച്ച് കൃഷിചെയ്തുപോന്നിരുന്ന എല്ലാ മലകളിലും, മുള്ളും പറക്കാരയും പേടിച്ച് അവിടേക്ക് ആരും പോകാതെയാകും; അവ കന്നുകാലികളെ മേയിക്കുന്നതിനും ആടുകൾക്ക് ചവിട്ടിമെതിക്കുന്നതിനുമുള്ള സ്ഥലമായിത്തീരും.