യെശയ്യാവ് 40:6-31

യെശയ്യാവ് 40:6-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും. സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന് അവൻ ആരോടാകുന്നു ആലോചന കഴിച്ചത്? ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവനു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽത്തരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിനു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു. നിങ്ങൾക്ക് അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ, അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ, അവൻ അവരുടെമേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്‍ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല. എന്നാൽ എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്‍ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

യെശയ്യാവ് 40:6-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാൻ ചോദിച്ചു. സർവമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം. സർവേശ്വരന്റെ നിശ്വാസം ഏല്‌ക്കുമ്പോൾ പുല്ലുണങ്ങുന്നു. പൂ വാടുന്നു. എന്നാൽ നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനില്‌ക്കും. സീയോനിലേക്കു സദ്‍വാർത്ത കൊണ്ടുവരുന്നവരേ, ഒരുയർന്ന പർവതത്തിന്മേൽ കയറി നില്‌ക്കുവിൻ; യെരൂശലേമിലേക്കു സദ്‍വാർത്ത കൊണ്ടുവരുന്നവരേ, ഘോഷത്തോടെ ശബ്ദം ഉയർത്തുവിൻ! ഭയപ്പെടാതെ ശബ്ദം ഉയർത്തുവിൻ. യെഹൂദാ നഗരങ്ങളോട് “ഇതാ നിങ്ങളുടെ ദൈവം” എന്നു വിളിച്ചുപറയുവിൻ. ഇതാ ദൈവമായ സർവേശ്വരൻ ശക്തിയോടെ വരുന്നു. അവിടുന്നു തന്റെ കരബലത്താൽ ഭരണം നടത്തും. ഇതാ പ്രതിഫലം അവിടുത്തെ പക്കലുണ്ട്. തന്റെ ജനത്തിനുള്ള സമ്മാനം അവിടുത്തെ മുമ്പിലുണ്ട്. ഇടയനെപ്പോലെ അവിടുന്ന് തന്റെ ജനത്തെ മേയ്‍ക്കും. അവിടുന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തു മാറോടണയ്‍ക്കും; തള്ളയാടുകളെ സൗമ്യതയോടെ നയിക്കും. മഹാസമുദ്രത്തെ കൈക്കുമ്പിളിൽ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവൻ നാഴിയിൽ ഒതുക്കുകയും പർവതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്? സർവേശ്വരനു മാർഗനിർദേശം നല്‌കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്‌കും? ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സർവേശ്വരനു നീതിയുടെ മാർഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ആരുണ്ട്? ജനതകൾ സർവേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവർ തുലാസിൽ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേർത്ത പൊടിപോലെ എടുക്കുന്നു. ലെബാനോനിലെ വൃക്ഷങ്ങൾ വിറകിനും അതിലെ മൃഗങ്ങൾ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല. എല്ലാ ജനതകളും കൂടിയാലും തിരുമുമ്പിൽ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു. ഏതൊന്നിനോടു നിങ്ങൾ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കിൽ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാർക്കുന്നു. തട്ടാൻ അതിന്മേൽ സ്വർണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിർമിക്കുന്നു. അതിനു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അർച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിർമിച്ചു സ്ഥാപിക്കാൻ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു. നിങ്ങൾ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതൽ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? സർവേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികൾ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവർത്തുകയും ചെയ്യുന്നു. അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു. വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താൽ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോൽപോലെ പറത്തിക്കളയുന്നു. എങ്കിൽ നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാൻ ആർക്കു സദൃശനാണ്, എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു. നിങ്ങൾ ഉയരത്തിലേക്കു നോക്കുവിൻ; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. എന്റെ വഴി സർവേശ്വരനിൽനിന്നു മറഞ്ഞിരിക്കുന്നു എന്നും എന്റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്? ഭൂമിയുടെ അറുതികളെ നിർമിച്ച സർവേശ്വരൻ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആർക്കാണറിയാവുന്നത്? ബലഹീനനു കരുത്തു നല്‌കുന്നത് അവിടുന്നത്രേ. ശക്തിഹീനന്റെ കരുത്തു വർധിപ്പിക്കുന്നതും അവിടുന്നു തന്നെ. യുവാക്കൾപോലും ക്ഷീണിച്ചു തളരും, യൗവനക്കാർ പരിക്ഷീണരായി വീഴും. എന്നാൽ സർവേശ്വരനെ കാത്തിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടും, തളരുകയില്ല. അവർ നടക്കും, ക്ഷീണിക്കുകയില്ല.

യെശയ്യാവ് 40:6-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു; “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ. പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.” സുവാർത്താദൂതിയായ യെരൂശലേമേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക. ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി യഹോവയുടെ പക്കലും പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു? ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെ മേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. “അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്‍റെ ബുദ്ധി അപ്രമേയമത്രേ. അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

യെശയ്യാവ് 40:6-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും. സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു? ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല. സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു. നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവൻ അവരുടെമേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

യെശയ്യാവ് 40:6-31 സമകാലിക മലയാളവിവർത്തനം (MCV)

“വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. “എല്ലാ മാനവരും തൃണസമാനരും അവരുടെ അസ്തിത്വം വയലിലെ പൂപോലെയും. യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം. പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക. ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക. ഭയപ്പെടാതെ ശബ്ദമുയർത്തുക; “ഇതാ, നിങ്ങളുടെ ദൈവം!” എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക. ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു, അവിടന്ന് ശക്തിയുള്ള ഭുജത്താൽ ഭരണം നടത്തുന്നു. ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു: അവിടന്നു കുഞ്ഞാടുകളെ തന്റെ കൈകളിലേന്തുകയും തന്റെ മാറോടുചേർത്തു വഹിക്കുകയും തള്ളകളെ സൗമ്യതയോടെ നടത്തുകയും ചെയ്യുന്നു. മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും പർവതങ്ങളെ ത്രാസുകൊണ്ടും മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ? യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ? അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്? ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും തുലാസിലെ പൊടിപോലെയും അവിടത്തേക്ക് തോന്നുന്നു; ഇതാ, ദ്വീപുകളെ ഒരു മണൽത്തരിപോലെ അവിടന്ന് ഉയർത്തുന്നു. ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു തികയുകയോ ഇല്ല. സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത; അവ അവിടത്തേക്ക് നിസ്സാരവും നിരർഥകവും. അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും? ഏതു രൂപത്തോടാണ് നിങ്ങൾ ദൈവത്തെ ഉപമിക്കുന്നത്? വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു, സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു, അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു. ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു; അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു. നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ? അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു. അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടൻതന്നെ, വിതച്ചമാത്രയിൽത്തന്നെ, അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു. “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: ഇവയെല്ലാം നിർമിച്ചത് ആരാണ്? അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല. “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്? നിനക്ക് അറിഞ്ഞുകൂടേ? നീ കേട്ടിട്ടില്ലേ? യഹോവ നിത്യനായ ദൈവം ആകുന്നു, അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; അവിടത്തെ വിവേകം അപ്രമേയംതന്നെ. അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു, ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു. യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു, ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു; എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ അവരുടെ ശക്തി പുതുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; അവർ ഓടും, ക്ഷീണിക്കുകയില്ല, അവർ നടക്കും, തളർന്നുപോകുകയുമില്ല.