ഹോശേയ 5:1-15

ഹോശേയ 5:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പായ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ട് ന്യായവിധി നിങ്ങൾക്കു വരുന്നു. മത്സരികൾ വഷളത്തത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവർക്ക് ഏവർക്കും ഒരു ശാസകൻ ആകുന്നു. ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു. അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല. യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദായും അവരോടുകൂടെ ഇടറിവീഴും. യഹോവയെ അന്വേഷിക്കേണ്ടതിന് അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ട് അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസി അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും. ഗിബെയയിൽ കാഹളവും രാമായിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു. ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു. യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും. എഫ്രയീമിന് മാനുഷകല്പന അനുസരിച്ചു നടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. അതുകൊണ്ടു ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ ചെന്ന് യുദ്ധതൽപരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവനു കഴിഞ്ഞില്ല. ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻതന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല. അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

പങ്ക് വെക്കു
ഹോശേയ 5 വായിക്കുക

ഹോശേയ 5:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പുരോഹിതന്മാരേ, ഇതു കേൾക്കുവിൻ. ഇസ്രായേൽജനമേ, ഇതു ശ്രദ്ധിക്കുവിൻ. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേൽ ന്യായവിധി ഉണ്ടാകും. നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച വലയും ആണല്ലോ. അവർ ശിത്തീമിലെ കുഴിയുടെ ആഴം കൂട്ടി. ഞാൻ അവരെ എല്ലാവരെയും ശിക്ഷണവിധേയരാക്കും. എഫ്രയീമിനെ എനിക്ക് അറിയാം; ഇസ്രായേൽ എന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ല. എഫ്രയീമേ, നീ ഇപ്പോൾ വ്യഭിചരിച്ചിരിക്കുന്നു. ഇസ്രായേൽ മലിനയാണ്. ദൈവത്തിങ്കലേക്കു മടങ്ങാൻ തങ്ങളുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല; വ്യഭിചാരമോഹം അവരുടെ ഉള്ളിലുണ്ട്. സർവേശ്വരനെ അവർ അറിയുന്നില്ല. ഇസ്രായേലിന്റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്റെ അകൃത്യത്തിൽ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും. തങ്ങളുടെ ആട്ടിൻപറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവർ സർവേശ്വരനെ അന്വേഷിച്ചുപോകും. എന്നാൽ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു. അവർ സർവേശ്വരനോട് അവിശ്വസ്തമായി പെരുമാറി. കാരണം, അവർ ജാരസന്തതികൾക്കു ജന്മം നല്‌കി. ഇപ്പോൾ അമാവാസി അവരുടെ വയലുകളോടൊപ്പം അവരെ നശിപ്പിക്കും. ഗിബെയയിൽ കൊമ്പും രാമായിൽ കാഹളവും ഊതുക; ബേത്ത്-ആവെനിൽ ആപൽധ്വനി മുഴക്കുക. ബെന്യാമീനേ, യുദ്ധത്തിന് ഒരുങ്ങുക. ശിക്ഷാദിവസത്തിൽ അന്ന് ഇസ്രായേൽ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാൻ ഇസ്രായേൽഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു. യെഹൂദാപ്രഭുക്കന്മാർ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു. അവരുടെമേൽ വെള്ളംപോലെ ഞാൻ ക്രോധം ചൊരിയും. മിഥ്യയുടെ പിന്നാലെ പോകാൻ നിശ്ചയിച്ചതുകൊണ്ട് ഇസ്രായേൽ ന്യായവിധിയിൽ പീഡിപ്പിക്കപ്പെടുകയും മർദിക്കപ്പെടുകയും ചെയ്തു. ഞാൻ ഇസ്രായേലിനു വെൺചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു. ഇസ്രായേൽ തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ ഇസ്രായേൽ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യർഥനയുമായി രാജാവിന്റെ അടുക്കൽ ആളയയ്‍ക്കുകയും ചെയ്തു. എന്നാൽ നിങ്ങൾക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല. ഞാൻ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാൻതന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആർക്കും രക്ഷിക്കാൻ കഴിയുകയില്ല. തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാൻ അവരിൽനിന്നു പിൻതിരിയും. കൊടിയ ദുഃഖത്തിൽ അവർ എന്നെ അന്വേഷിക്കും.

പങ്ക് വെക്കു
ഹോശേയ 5 വായിക്കുക

ഹോശേയ 5:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പുരോഹിതന്മാരേ, കേൾക്കുവിൻ; യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് നിങ്ങൾക്ക് ന്യായവിധി വരുന്നു. മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാൻ അവർ എല്ലാവരെയും ശാസിക്കും. ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു. അവർ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിവരുവാൻ അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല. യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു; അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടി ഇടറിവീഴും. അവർ ആടുമാടുകളോടുകൂടി യഹോവയെ അന്വേഷിക്കും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. ഇപ്പോൾ അമാവാസി അവരെ അവരുടെ അവകാശത്തോടുകൂടി തിന്നുകളയും. ഗിബെയയിൽ ആട്ടിൻകൊമ്പും രാമയിൽ കാഹളവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; ബെന്യാമീനേ, ഞങ്ങൾ നിന്‍റെ പിറകെ വരുന്നു. ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു. യെഹൂദാപ്രഭുക്കന്മാർ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ട് ഞാൻ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും. എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. എഫ്രയീം തന്‍റെ വ്യാധിയും യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്‍റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവ് ഉണക്കുവാനും അവനു കഴിഞ്ഞില്ല. ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. അവർ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്‍റെ സ്ഥാനത്ത് ഇരിക്കും; അവരുടെ കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

പങ്ക് വെക്കു
ഹോശേയ 5 വായിക്കുക

ഹോശേയ 5:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു. മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവർക്കു ഏവർക്കും ഒരു ശാസകൻ ആകുന്നു. ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു. അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ടു; അവർ യഹോവയെ അറിയുന്നതുമില്ല. യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും. യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും. ഗിബെയയിൽ കാഹളവും രാമയിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു. ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു. യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും. എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചുനടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും. എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല. ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല. അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

പങ്ക് വെക്കു
ഹോശേയ 5 വായിക്കുക

ഹോശേയ 5:1-15 സമകാലിക മലയാളവിവർത്തനം (MCV)

“പുരോഹിതന്മാരേ, ഇതു കേൾപ്പിൻ! ഇസ്രായേൽജനമേ, ശ്രദ്ധിക്കുക! രാജഗൃഹമേ, ചെവിചായ്‌ക്കുക! ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു: നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു. മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു. ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും. എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം; ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല. എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു; ഇസ്രായേൽ മലിനമായിരിക്കുന്നു. “തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല. വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്; അവർ യഹോവയെ അംഗീകരിക്കുന്നില്ല. ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു; ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു; യെഹൂദയും അവരോടുകൂടെ വീഴുന്നു. അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ യഹോവയെ അന്വേഷിക്കുമ്പോൾ, അവിടത്തെ കണ്ടെത്തുകയില്ല, കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു. അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു; അവർ ജാരസന്തതികളെ പ്രസവിക്കുന്നു. അവരുടെ അമാവാസി ഉത്സവങ്ങൾ അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും. “ഗിബെയയിൽ കാഹളം മുഴക്കുക; രാമായിൽ കൊമ്പ് ഊതുക. ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക; ബെന്യാമീനേ, മുന്നോട്ടുപോകുക. കണക്കു തീർക്കുന്ന ദിവസം എഫ്രയീം ശൂന്യമാകും. ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു. യെഹൂദാപ്രഭുക്കന്മാർ അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്. ഞാൻ എന്റെ ക്രോധം വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും. എഫ്രയീം വിഗ്രഹത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും. “എഫ്രയീം തന്റെ രോഗത്തെയും യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ, എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു, മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു. എന്നാൽ നിന്നെ സുഖപ്പെടുത്താനും നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും. ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും. ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല. അവർ തങ്ങളുടെ കുറ്റം സമ്മതിച്ച് എന്റെ മുഖം അന്വേഷിക്കുന്നതുവരെയും ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും— അവരുടെ ദുരിതത്തിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”

പങ്ക് വെക്കു
ഹോശേയ 5 വായിക്കുക