ഹോശേയ 4:1-19

ഹോശേയ 4:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്‍ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു. അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. എങ്കിലും ആരും വാദിക്കരുത്; ആരും ശാസിക്കയും അരുത്; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു. അതുകൊണ്ടു നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും. അവർ പെരുകുന്തോറും എന്നോട് ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. ആകയാൽ ജനത്തിനും പുരോഹിതനും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പ് അവരോടു സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും. അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. പരസംഗവും വീഞ്ഞും പുതിയവീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു. എന്റെ ജനം തങ്ങളുടെ മരത്തോട് അരുളപ്പാടു ചോദിക്കുന്നു: അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു. അവർ പർവതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചു നടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നെ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുത്; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുത്; യഹോവയാണ എന്നു സത്യം ചെയ്കയുമരുത്. യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക. മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു. കാറ്റ് അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ ഹേതുവായി ലജ്ജിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക

ഹോശേയ 4:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക; ഇസ്രായേൽദേശത്തു നിവസിക്കുന്നവർക്ക് എതിരെ സർവേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല. ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങൾ ഒന്നിനൊന്നു വർധിക്കുന്നു; അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങൾപോലും ഇല്ലാതെയാകുന്നു. എങ്കിലും ആരും വാദിക്കുകയും ആരുടെയുംമേൽ കുറ്റംചുമത്തുകയും വേണ്ട. അല്ലയോ പുരോഹിതാ, നിനക്കെതിരായിട്ടാണ് എന്റെ കുറ്റപത്രം. പട്ടാപ്പകൽ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും. നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു. കാരണം നീ ജ്ഞാനം ഉപേക്ഷിച്ചിരിക്കുന്നു. അതിനാൽ എന്റെ പുരോഹിതനായിരിക്കുന്നതിൽനിന്നു നിന്നെ ഞാൻ തള്ളിക്കളയും. നിന്റെ ദൈവത്തിന്റെ കല്പന നീ വിസ്മരിച്ചിരിക്കുന്നതിനാൽ ഞാൻ നിന്റെ സന്തതികളെ വിസ്മരിക്കും. അവർ പെരുകിയതോടൊപ്പം എനിക്കെതിരെയുള്ള അവരുടെ പാപവും വർധിച്ചു. അതിനാൽ അവരുടെ മഹത്ത്വത്തെ ഞാൻ അപമാനമായി മാറ്റും. എന്റെ ജനത്തിന്റെ പാപംകൊണ്ട് അവർ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവർ അത്യാർത്തിയോടെ കാത്തിരിക്കുന്നു. ജനത്തിനു ഭവിക്കുന്നതുതന്നെ പുരോഹിതനും ഭവിക്കും; അവരുടെ ദുർമാർഗങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പ്രവൃത്തികൾക്കു തക്കവിധം ഞാൻ പ്രതികാരം ചെയ്യും. അവർ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവർ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തിൽ മുഴുകാനായി അവർ സർവേശ്വരനെ പരിത്യജിച്ചു. വീഞ്ഞും പുതുവീഞ്ഞും വിവേകം കെടുത്തിക്കളയുന്നു. എന്റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവർ വ്യഭിചരിക്കുന്നു. അവർ പർവതശിഖരങ്ങളിൽ ബലി കഴിക്കുന്നു. കുന്നുകളിലുള്ള കരുവേലകം, പുന്ന, ആൽ മുതലായ വൃക്ഷങ്ങളുടെ തണലിൽ വഴിപാടർപ്പിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുമ്പോഴോ, പുത്രഭാര്യമാർ വ്യഭിചരിക്കുമ്പോഴോ ഞാൻ അവരെ ശിക്ഷിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാവേഴ്ച നടത്തുകയും ദേവദാസികളോടൊത്തു ബലി അർപ്പിക്കുകയും ചെയ്യുന്നുവല്ലോ. വിവേകം കെട്ട ജനം നശിച്ചുപോകും. ഇസ്രായേലേ, നീ വ്യഭിചരിച്ചാലും യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ. നിങ്ങൾ ഗിൽഗാലിൽ പ്രവേശിക്കരുത്. ബേത്ത്-ആവെനിലും കയറരുത്. സർവേശ്വരനെ മുൻനിർത്തി ആണയിടുകയുമരുത്. ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേൽ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചിൽസ്ഥലത്തു സർവേശ്വരന് ഇപ്പോൾ അവരെ മേയ്‍ക്കാൻ കഴിയുമോ? എഫ്രയീം വിഗ്രഹങ്ങളോടു ചങ്ങാത്തം പിടിച്ചിരിക്കുന്നു. അവരെ അവരുടെ വഴിക്കു വിടുക. മദ്യപന്മാരോടൊത്ത് അമിതമായി മദ്യപിച്ചുകൊണ്ട് അവർ വ്യഭിചാരത്തിൽ രമിക്കുന്നു. അവർ നിന്ദ്യമായതിനെ മഹത്തായതിനെക്കാൾ ഇഷ്ടപ്പെടുന്നു. കാറ്റ് അതിന്റെ ചിറകുകളിൽ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവർ ലജ്ജിക്കേണ്ടിവരും.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക

ഹോശേയ 4:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്ത് സത്യവും ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. എങ്കിലും ആരും തർക്കിക്കരുത്; ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; നിന്‍റെ ജനമോ, പുരോഹിതനോട് തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും; നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും. പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിച്ചതുകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്‍റെ മക്കളെ മറക്കും. അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും. ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും. അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; അവർ പരസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തിക്കളയുന്നു. എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു; അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു. അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു. നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളയുക. മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക

ഹോശേയ 4:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടു മുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു. അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു. അതുകൊണ്ടു നീ പകൽ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറക്കും. അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും. അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു. ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും. അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ. പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു. എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു. അവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലി കഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. യിസ്രായേലേ, നി പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു. യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക. മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു. കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾഹേതുവായി ലജ്ജിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക

ഹോശേയ 4:1-19 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല; ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ. ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു. “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു. നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും— പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും. പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും. അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു. ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും. “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ; ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു. എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു. അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു. “വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും! “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക് പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!” ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും? എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക. അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു. ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക