ഹോശേയ 13:1-16
ഹോശേയ 13:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികച്ചവനായിരുന്നു; എന്നാൽ ബാൽ മുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി. ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ട് ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോട് അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു. അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നെ നിന്നെ മേയിച്ചു. അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു. ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ട് അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും; അവിടെവച്ച് ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും. യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നത് നിന്റെ നാശം ആകുന്നു. നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവ് ഇപ്പോൾ എവിടെ? എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ? എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു. നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല. ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല. അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവൻ സകല മനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നു കൊണ്ടുപോകും. ശമര്യ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ട് അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.
ഹോശേയ 13:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഫ്രയീം സംസാരിച്ചപ്പോൾ ജനം വിറച്ചു; അവൻ ഇസ്രായേലിൽ സമുന്നതനായിരുന്നു. എന്നാൽ ബാൽദേവനെ ആരാധിച്ചതുമൂലം അവൻ പാപം ചെയ്തു; അവൻ മരിച്ചു. ഇപ്പോഴും അവർ മേൽക്കുമേൽ പാപം ചെയ്യുന്നു. അവർ തങ്ങൾക്കുവേണ്ടി വിഗ്രഹങ്ങൾ വാർത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങൾ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങൾക്കു ബലി അർപ്പിക്കാൻ അവർ പറയുന്നു. ബലി കഴിക്കുന്നവർ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു. അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയോ പുലർകാലമഞ്ഞുപോലെയോ കളത്തിൽനിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലിൽ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും. ഈജിപ്തിൽ ആയിരുന്നപ്പോൾമുതൽ ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. മരുഭൂമിയിൽവച്ചു നിന്നെ പോറ്റിപ്പുലർത്തിയതു ഞാനാണ്. എന്നാൽ അവർ തിന്നു തൃപ്തരായപ്പോൾ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവർ എന്നെ മറന്നു. അതുകൊണ്ട് ഞാൻ അവർക്കു സിംഹം എന്നപോലെ ആയിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികിൽ ഞാൻ പതിയിരിക്കും. കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാൻ അവരുടെമേൽ ചാടിവീഴും; അവരുടെ മാറിടം ഞാൻ കടിച്ചുകീറും; അവിടെവച്ചു സിംഹം എന്നപോലെ ഞാൻ അവരെ വിഴുങ്ങും. വന്യമൃഗംപോലെ അവരെ ചീന്തിക്കളയും. ഇസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; ആർക്കു നിന്നെ സഹായിക്കാൻ കഴിയും? നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് ഇപ്പോൾ എവിടെ? നിന്നെ സംരക്ഷിക്കാൻ നിന്റെ പ്രഭുക്കന്മാർ എവിടെ? അവർക്കുവേണ്ടിയാണല്ലോ “എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക” എന്നു നീ പറഞ്ഞത്! അവരൊക്കെ എവിടെപ്പോയി? എന്റെ കോപത്തിൽ ഞാൻ നിനക്കു രാജാക്കന്മാരെ തന്നു; എന്റെ ഉഗ്രകോപത്തിൽ അവരെ നീക്കിക്കളഞ്ഞു. എഫ്രയീമിന്റെ അകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ കണക്കു സൂക്ഷിച്ചിട്ടുമുണ്ട്. ഗർഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗർഭകവാടത്തിലെത്തിയില്ല. പാതാളത്തിന്റെ പിടിയിൽനിന്നു ഞാൻ അവരെ മോചിപ്പിക്കണമോ? മൃത്യുവിൽനിന്ന് അവരെ രക്ഷിക്കണമോ? മരണമേ, ഹേ! നിന്റെ മഹാമാരികൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു. ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നേക്കാമെങ്കിലും കിഴക്കൻ കാറ്റ്, സർവേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയിൽനിന്ന് ഉയർന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികൾ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തിൽനിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും. തന്റെ ദൈവത്തോടു മത്സരിച്ചതിനാൽ ശമര്യ തന്റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവർ വാളിന് ഇരയാകും. അവരുടെ ശിശുക്കൾ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗർഭിണികൾ കുത്തിപ്പിളർക്കപ്പെടും.
ഹോശേയ 13:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ ഉന്നതനായിരുന്നു; എന്നാൽ ബാല്‍ മുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി. ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ട് ബിംബങ്ങളും ബോധിച്ചതുപോലെ വിഗ്രഹങ്ങളും ഉണ്ടാക്കി; ഇവയെല്ലാം കൗശലപ്പണിക്കാരുടെ പണിയാകുന്നു; അവയോട് അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു. അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ധാന്യക്കളത്തിൽ നിന്ന് കാറ്റ് പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ആയിരിക്കും. “എന്നാൽ മിസ്രയീം ദേശം മുതൽ നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്ത് നിന്നെ മേയിച്ചു. അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു. അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു. ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ട് അവരുടെ മാറിടം കീറിക്കളയും; അവിടെവച്ച് ഞാൻ അവരെ ഒരു സിംഹത്തെപ്പോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും. “യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; ആർക്കു നിന്നെ സഹായിക്കാൻ കഴിയും? നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്‍റെ രാജാവ് ഇപ്പോൾ എവിടെ? ‘ഞങ്ങൾക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം’ എന്ന് അപേക്ഷിച്ച നിന്‍റെ ന്യായാധിപന്മാർ എവിടെ? എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. “എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു. നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല. “ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് സഹതാപം തോന്നുകയില്ല. അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; മരുഭൂമിയിൽനിന്നു അതു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്‍റെ കിണർ വരണ്ടുപോകും. അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും. ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.”
ഹോശേയ 13:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി. ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു. അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു. ആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും. യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു. നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ? എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു. നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല. ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല. അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും. ശമര്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.
ഹോശേയ 13:1-16 സമകാലിക മലയാളവിവർത്തനം (MCV)
എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി; അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു. എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു. ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു; അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി. അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ. “അവർ നരബലി നടത്തുന്നു! കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!” എന്ന് അവരെക്കുറിച്ച് പറയുന്നു. അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും. “എന്നാൽ, ഈജിപ്റ്റുദേശംമുതൽ നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്, ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല. മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു ഞാൻ നിനക്കുവേണ്ടി കരുതി. ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി; തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി, അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു. അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും, പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും. കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും; ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും— ഒരു വന്യമൃഗം അവരെ ചീന്തിക്കളയും. “ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്, നീ നശിപ്പിക്കപ്പെടാൻ പോകുന്നു. നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ? ‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’ എന്നു നീ പറഞ്ഞ, നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ? അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി, എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു. എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു. പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു, എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല. “ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും. മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല. അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും, യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും മരുഭൂമിയിൽനിന്ന് അതു വീശും. അവന്റെ വസന്തം വരികയില്ല; അവന്റെ കിണർ വറ്റിപ്പോകും. അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും കലവറ കൊള്ളയടിക്കപ്പെടും. ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം, കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു. അവർ വാളിനാൽ വീഴും; അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും, അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.”