ഉൽപത്തി 49:1-33
ഉൽപത്തി 49:1-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. യെഹൂദായേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽത്തുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻവരെ ആകും. യിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മധ്യേ കിടക്കുന്നു. വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിനു ചുമൽ കൊടുത്ത് ഊഴിയത്തിനു ദാസനായിത്തീർന്നു. ദാൻ ഏതൊരു യിസ്രായേല്യഗോത്രവും പോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും. ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും. യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു. ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും; ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും. നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു. യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു. അവന്റെ വില്ല് ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കൈയാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ. നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും- സർവശക്തനാൽ തന്നെ -അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും. നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ട് അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും. ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും. യിസ്രായേൽഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു. അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. കനാൻദേശത്തു മമ്രേയ്ക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ. അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും അടക്കി; അവിടെ ഞാൻ ലേയായെയും അടക്കി. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു. യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചുതീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
ഉൽപത്തി 49:1-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങൾ ഒന്നിച്ചുവരിക. ഭാവിയിൽ നിങ്ങൾക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്നു ഞാൻ പറയാം.” യാക്കോബിന്റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിൻ. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ. രൂബേൻ, നീ എന്റെ കടിഞ്ഞൂൽപുത്രൻ. എന്റെ ബലവും എന്റെ ശക്തിയുടെ ആദ്യഫലവും; ഊറ്റത്തിൽ നീ ഒന്നാമൻ. വെള്ളംപോലെ അസ്ഥിരനായ നീ, ശ്രേഷ്ഠനായിത്തീരുകയില്ല; നീ നിന്റെ പിതാവിന്റെ കിടക്കയിൽ കയറി അതിനെ അശുദ്ധമാക്കിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ തന്നെ. എന്റെ മനസ്സ് അവരുടെ ആലോചനയിൽ പങ്കുചേരാതിരിക്കട്ടെ; എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവർ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തിൽ അവർ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി. അവരുടെ കോപം അത്യുഗ്രം; അവരുടെ ക്രോധം അതിക്രൂരം; അവ ശപിക്കപ്പെടട്ടെ. ഞാൻ അവരെ യാക്കോബിൽ വിഭജിക്കും. ഇസ്രായേലിൽ ചിതറിക്കും. യെഹൂദായേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തിൽ നീ പിടിമുറുക്കും; നിന്റെ സഹോദരന്മാർ നിന്നെ നമസ്കരിക്കും. യെഹൂദാ ഒരു സിംഹക്കുട്ടി; ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു; അവൻ സിംഹത്തെയും സിംഹിയെയും പോലെ പതുങ്ങിക്കിടക്കുന്നു. അവനെ എഴുന്നേല്പിക്കാൻ ആരു ധൈര്യപ്പെടും? യെഹൂദായിൽനിന്നു ചെങ്കോലും, അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല. ചെറുകഴുതയെ മുന്തിരിവള്ളിയിൽ അവൻ ബന്ധിക്കുന്നു; കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയിൽ തന്നെ കെട്ടുന്നു. വീഞ്ഞിൽ തന്റെ വസ്ത്രവും ദ്രാക്ഷാരസ ത്തിൽ തന്റെ അങ്കിയും അലക്കുന്നു. വീഞ്ഞു കുടിച്ച് അവന്റെ കണ്ണു ചുവക്കും; പാൽ കുടിച്ച് അവന്റെ പല്ലു വെളുക്കും. സെബൂലൂന്റെ പാർപ്പിടം കടൽക്കര. അവന്റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്റെ ദേശം സീദോൻവരെ വ്യാപിച്ചിരിക്കും. ഇസ്സാഖാർ ബലമുള്ള കഴുത. അവൻ ആട്ടിൻതൊഴുത്തുകളുടെ ഇടയിൽ കിടക്കും. വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര മായും അവൻ കണ്ടു. അതുകൊണ്ട് ചുമടെടുക്കുന്നതിന് അവൻ ചുമൽ താഴ്ത്തിക്കൊടുത്തു. അങ്ങനെ അവൻ അടിമവേലയ്‍ക്ക് നിർബന്ധിതനായി. ഇസ്രായേലിലെ മറ്റുഗോത്രങ്ങൾപോലെ ദാൻ സ്വന്തം ജനങ്ങൾക്കു ന്യായംവിധിക്കും. ദാൻ വഴിയിൽ ഒരു സർപ്പം, പാതയിൽ ഒരു അണലി, അവൻ കുതിരയുടെ കുതികാലിൽ കടിക്കും; അതിന്മേൽ യാത്ര ചെയ്യുന്നവർ മലർന്നുവീഴും. സർവേശ്വരാ, വിടുതലിനായി ഞാൻ കാത്തിരിക്കുന്നു. ഗാദിനെ കൊള്ളക്കാർ കവർച്ചചെയ്യും. എന്നാൽ അവൻ അവരെ പിന്തുടർന്നോടിക്കും. ആശേരിന്റെ ആഹാരം സമ്പുഷ്ടമായിരിക്കും; സ്വാദിഷ്ടമായ രാജകീയഭോജനം അവനു ലഭിക്കും. നഫ്താലി സ്വതന്ത്രയായ മാൻപേട. അത് അഴകുള്ള മാൻപേടകൾക്കു ജന്മം നല്‌കുന്നു. യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം; നീരുറവിന്നരികെ നില്‌ക്കുന്ന ഫലസമൃദ്ധമായ വൃക്ഷം തന്നെ. അതിന്റെ ചില്ലകൾ മതിലിലേക്ക് ചാഞ്ഞു കിടക്കുന്നു വില്ലാളികൾ അവനെ ക്രൂരമായി ആക്രമിച്ചു; അമ്പും വില്ലുമായി പിന്തുടർന്നു മുറിവേല്പിച്ചു എന്നാൽ അവന്റെ വില്ല് ചഞ്ചലമാകയില്ല; യാക്കോബിന്റെ ശക്തിയും, ഇസ്രായേലിന്റെ പാറയും ഇടയനുമായവന്റെ കരങ്ങളാൽ അവന്റെ ഭുജങ്ങൾ കരുത്തുകാട്ടി. നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും. സർവശക്തനായ ദൈവം മീതെ ആകാശ ത്തിൽനിന്നുള്ള അനുഗ്രഹങ്ങളാലും താഴെ ആഴങ്ങളിൽനിന്നുള്ള അനുഗ്രഹങ്ങളാലും നിന്നെ ധന്യനാക്കും; സ്തനങ്ങളുടെയും ഗർഭാശയത്തിന്റെയും അനുഗ്രഹങ്ങൾ നിനക്കു നല്‌കും. നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ ശാശ്വത ഗിരിനിരകളെക്കാൾ കരുത്തുറ്റതാണ്. അവ യോസേഫിന്റെ ശിരസ്സിൽ, സഹോദരന്മാരിൽ ഉൽക്കൃഷ്ടനായവന്റെ നെറുകയിൽ ആവസിക്കട്ടെ. ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതൽ അവൻ ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു. ഇവരാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാർ; അവരിൽ ഓരോരുത്തർക്കും ചേർന്നവിധം അവരെ അനുഗ്രഹിച്ച് യാക്കോബു പറഞ്ഞ വാക്കുകൾ ഇവയായിരുന്നു. യാക്കോബു പുത്രന്മാരോടു കല്പിച്ചു: “ഞാൻ മരിച്ച് എന്റെ പിതാക്കന്മാരോട് ചേരാൻ പോകുന്നു. കനാൻദേശത്ത് മമ്രെക്കു കിഴക്കു ഹിത്യനായ എഫ്രോനിൽനിന്നു വാങ്ങിയ മക്പേലായിലെ ഗുഹയിൽ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ സംസ്കരിക്കണം. ആ ഗുഹയും അതിന്റെ ചുറ്റുമുള്ള നിലവും ഹിത്യനായ എഫ്രോനിൽനിന്നു ശ്മശാനമായി ഉപയോഗിക്കാൻ അബ്രഹാം വിലയ്‍ക്കു വാങ്ങിയതാണ്. അവിടെ അബ്രഹാമിനെയും ഭാര്യ സാറായെയും സംസ്കരിച്ചു. അവിടെത്തന്നെയാണ് ഇസ്ഹാക്കിനെയും റിബേക്കായെയും സംസ്കരിച്ചത്; എന്റെ ഭാര്യ ലേയായെ ഞാൻ സംസ്കരിച്ചതും അവിടെയാണ്. ആ നിലവും അതിലെ ഗുഹയും ഹിത്യരിൽനിന്നു വിലകൊടുത്തു വാങ്ങിയതാണ്.” ഇപ്രകാരം പുത്രന്മാരോട് ആജ്ഞാപിച്ചശേഷം യാക്കോബു കട്ടിലിൽ കിടന്ന്; അന്ത്യശ്വാസം വലിച്ചു. അങ്ങനെ യാക്കോബ് തന്റെ പിതാക്കന്മാരോടു ചേർന്നു.
ഉൽപത്തി 49:1-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ. എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും. യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്‍റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്‍റെ അതിർത്തി സീദോൻ വരെ ആകും. യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു. വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും. ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും. യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു. ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും. ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും. നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു. യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്‍റെ ശാഖകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി. അവന്‍റെ വില്ല് ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ. നിന്‍റെ പിതാവിന്‍റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിൻ്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും. എൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകയിലും വരും. ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.” യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു. അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോൻ്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കേണം. കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ. അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.” യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
ഉൽപത്തി 49:1-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും. യിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു. വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീർന്നു. ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും. ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും. യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു. ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും. ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും. നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു. യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു. അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ. നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും - സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും. നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും. ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും. യിസ്രായെൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവൻ അവരിൽ ഓരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു. അവൻ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ. അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു. യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
ഉൽപത്തി 49:1-33 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം. “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക; നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. “രൂബേൻ എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും വീര്യത്തിന്റെ മഹിമയുംതന്നെ. വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല. നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി, എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ. “ശിമെയോനും ലേവിയും സഹോദരങ്ങൾ; അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ. എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ. എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു; ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി. അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം! അവരുടെ ക്രോധം, അതെത്ര ക്രൂരം! അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും. “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും; നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും. യെഹൂദാ, ഒരു സിംഹക്കുട്ടി; എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു, സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു. സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക? അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല. അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും. അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു. അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ. “സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും. “യിസ്സാഖാർ കുരുത്തുറ്റ കഴുത; അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു. വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു; അവൻ തന്റെ തോൾ ചുമടിനു കുനിച്ചു, കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും. ദാൻ വഴിയരികിൽ സർപ്പവും പാതയിൽ അണലിയുംതന്നെ; അതു കുതിരയുടെ കുതികാലിൽ കടിക്കും; അങ്ങനെ കുതിരമേൽ സവാരിചെയ്യുന്നവൻ മലർന്നുവീഴും. “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു. “ഗാദിനെ കൊള്ളസംഘം ആക്രമിക്കും; എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും. “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്; രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും. “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന സ്വതന്ത്രയായ മാൻപേട. “യോസേഫ് ഫലപൂർണമായ വൃക്ഷം; നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ. അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു; അവർ എയ്ത് അവനെ ആക്രമിച്ചു. അവന്റെ വില്ല് സ്ഥിരതയോടെ നിന്നു; അവന്റെ ഭുജങ്ങൾ ബലവത്തായി നിലനിന്നു; യാക്കോബിന്റെ വല്ലഭന്റെ കരത്താൽ, ഇസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽത്തന്നെ. നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും; സർവശക്തൻ നിന്നെ അനുഗ്രഹിക്കും. മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും, മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ. നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ. ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ. “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; അതിരാവിലെ അവൻ ഇരയെ വിഴുങ്ങുന്നു; സന്ധ്യാസമയത്ത് അവൻ കൊള്ള പങ്കിടുന്നു.” ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്. പിന്നെ യാക്കോബ് അവർക്ക് ഈ നിർദേശങ്ങൾ നൽകി: “ഞാൻ എന്റെ ജനത്തോടു ചേരാൻ പോകുന്നു. കനാനിലെ മമ്രേയ്ക്കു സമീപമുള്ളതും ഹിത്യനായ എഫ്രോന്റെ പക്കൽനിന്നും അബ്രാഹാം വയലോടുകൂടെ ശ്മശാനസ്ഥലമായി വിലയ്ക്കു വാങ്ങിയതുമായ മക്പേലാനിലത്തിലെ ഗുഹയിൽ, ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽത്തന്നെ—എന്റെ പിതാക്കന്മാരോടൊപ്പം—എന്നെ നിങ്ങൾ അടക്കംചെയ്യണം. അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ. ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.” യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.