ഉൽപത്തി 45:19-24
ഉൽപത്തി 45:19-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കുംവേണ്ടി മിസ്രയീംദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെതന്നെ അവൻ തന്റെ അപ്പനു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്രയയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു ശണ്ഠ കൂടരുതെന്ന് അവരോടു പറഞ്ഞു.
ഉൽപത്തി 45:19-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാൻ ഈജിപ്തിൽനിന്നു വാഹനങ്ങൾ കൊണ്ടുപൊയ്‍ക്കൊള്ളാൻ അവരോടു കല്പിക്കുക. അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.” യാക്കോബിന്റെ പുത്രന്മാർ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവർക്കു കൊടുത്തു. അവരിൽ ഓരോരുത്തനും വിശേഷവസ്ത്രങ്ങൾ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു. പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെൺകഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയിൽവച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി.
ഉൽപത്തി 45:19-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു.“ യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്ക് ഫറവോന്‍റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മൂന്നര കിലോഗ്രാം വെള്ളിയും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെ തന്നെ അവൻ തന്‍റെ അപ്പന് പത്തു കഴുതപ്പുറത്ത് മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്നു അവരോടു പറഞ്ഞു.
ഉൽപത്തി 45:19-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെ കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
ഉൽപത്തി 45:19-24 സമകാലിക മലയാളവിവർത്തനം (MCV)
“നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം. നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ” ഇസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ പ്രവർത്തിച്ചു. ഫറവോൻ കൽപ്പിച്ചതുപോലെ യോസേഫ് അവർക്കു വാഹനങ്ങൾ നൽകുകയും അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും അദ്ദേഹം പുതിയ ഓരോ വസ്ത്രങ്ങൾ കൊടുത്തു. എന്നാൽ ബെന്യാമീന് അദ്ദേഹം മുന്നൂറു ശേക്കേൽ വെള്ളിയും അഞ്ചു വസ്ത്രങ്ങളും കൊടുത്തു. പിതാവിന് അദ്ദേഹം അയച്ചുകൊടുത്തത്: പത്തു കഴുതകളുടെ പുറത്ത് കയറ്റിയ ഈജിപ്റ്റിലെ ഏറ്റവും വിശിഷ്ടമായ വസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്തു കയറ്റിയ ധാന്യവും അപ്പവും അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ടുന്ന മറ്റു സാമഗ്രികളും ആയിരുന്നു. അങ്ങനെ അദ്ദേഹം സഹോദരന്മാരെ യാത്രയാക്കി; അവർ പുറപ്പെടുമ്പോൾ അദ്ദേഹം അവരോട്, “വഴിക്കുവെച്ചു നിങ്ങൾ കലഹിക്കരുത്” എന്നു പറഞ്ഞു.