എസ്രാ 7:1-28
എസ്രാ 7:1-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചക്കാലത്ത് എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ; അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ; അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ; അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ; അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ. ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കയാൽ രാജാവ് അവന്റെ അപേക്ഷയൊക്കെയും അവനു നല്കി. അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽക്കാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു. അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നത്; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു. ഒന്നാം മാസം ഒന്നാം തീയതി അവൻ ബാബേലിൽനിന്നു യാത്രപുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതുകൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തി. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവച്ചിരുന്നു. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രിയായ എസ്രാപുരോഹിതന് അർത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്റെ പകർപ്പാവിത്: രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന് എഴുതുന്നത്: ഇത്യാദി. നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിനു ഞാൻ കല്പന കൊടുത്തിരിക്കുന്നു. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദായിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, ബാബേൽസംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകയ്ക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയയ്ക്കുന്നു. ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ച് യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം. ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന് പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം. നിന്റെ ദൈവത്തിന്റെ ആലയത്തിനു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്ക് അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറ് താലന്ത് വെള്ളിയും നൂറ് കോർ കോതമ്പും നൂറ് ബത്ത് വീഞ്ഞും നൂറ് ബത്ത് എണ്ണയുംവരെയും ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം. രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വർഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗത്തിലെ ദൈവത്തിന്റെ ആലയത്തിന് അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു. പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽക്കാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തനും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്ക് അറിവുതരുന്നു. നീയോ എസ്രായേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകല ജനത്തിനും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നെ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടുക്കേണം. എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവനു കല്പിക്കേണ്ടതാകുന്നു. യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിനു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
എസ്രാ 7:1-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പേർഷ്യൻ രാജാവായ അർത്ഥക്സേർക്സസിന്റെ ഭരണകാലത്ത് എസ്രാ ബാബിലോണിൽനിന്നു യെരൂശലേമിൽ വന്നു. അദ്ദേഹം സെരായായുടെ പുത്രൻ; സെരായാ അസര്യായുടെ പുത്രൻ; അസര്യാ ഹില്‌കീയായുടെ പുത്രൻ; ഹില്‌കീയാ ശല്ലൂമിന്റെ പുത്രൻ; ശല്ലൂം സാദോക്കിന്റെ പുത്രൻ; സാദോക്ക് അഹീത്തൂബിന്റെ പുത്രൻ; അഹീത്തൂബ് അമര്യായുടെ പുത്രൻ; അമര്യാ അസര്യായുടെ പുത്രൻ; അസര്യാ മെരായോത്തിന്റെ പുത്രൻ; മെരായോത്ത് സെരഖ്യായുടെ പുത്രൻ; സെരഖ്യാ ഉസ്സിയുടെ പുത്രൻ; ഉസ്സി ബുക്കിയുടെ പുത്രൻ; ബുക്കി അബീശൂവയുടെ പുത്രൻ; അബീശൂവ ഫീനെഹാസിന്റെ പുത്രൻ; ഫീനെഹാസ് എലെയാസറിന്റെ പുത്രൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ പുത്രൻ. എസ്രാ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ മോശയിലൂടെ നല്‌കിയ ധർമശാസ്ത്രത്തിൽ അവഗാഹമുള്ളവനായിരുന്നു. ദൈവമായ സർവേശ്വരന്റെ അനുഗ്രഹം അദ്ദേഹത്തിന്റെമേൽ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം രാജാവു നല്‌കിയിരുന്നു. അദ്ദേഹത്തോടൊപ്പം ഇസ്രായേൽജനങ്ങളിലും പുരോഹിതന്മാരിലും ലേവ്യരിലും ഗായകരിലും ദ്വാരപാലകന്മാരിലും ദേവാലയ ശുശ്രൂഷകരിലും ചിലർകൂടി അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം യെരൂശലേമിൽ വന്നു. രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമിൽ എത്തിയത്. ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണിൽനിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താൽ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി. സർവേശ്വരന്റെ ധർമശാസ്ത്രം പഠിക്കുവാനും അത് അനുഷ്ഠിക്കുവാനും അതിന്റെ ചട്ടങ്ങളും വിധികളും ഇസ്രായേലിൽ പഠിപ്പിക്കുവാനും എസ്രാ മനസ്സുവച്ചിരുന്നു. ഇസ്രായേലിനു സർവേശ്വരൻ നല്‌കിയ കല്പനകളുടെയും ചട്ടങ്ങളുടെയും കാര്യത്തിൽ അഭിജ്ഞനും പുരോഹിതനുമായ എസ്രായ്‍ക്ക് അർത്ഥക്സേർക്സ് രാജാവു നല്‌കിയ എഴുത്തിന്റെ പകർപ്പ്: “രാജാധിരാജനായ അർത്ഥക്സേർക്സസ് രാജാവ് സ്വർഗസ്ഥനായ ദൈവത്തിന്റെ ധർമശാസ്ത്രത്തിൽ അഭിജ്ഞനായ എസ്രാപുരോഹിതനു എഴുതുന്നത്: എന്റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ അതിന് അനുവാദം തന്നിരിക്കുന്നു. നിന്റെ ദൈവത്തിൽനിന്നു ലഭിച്ച ധർമശാസ്ത്രം യെഹൂദ്യയിലും യെരൂശലേമിലും എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന് അന്വേഷിക്കാനാണ് രാജാവും തന്റെ ഏഴു മന്ത്രിമാരും ചേർന്ന് നിന്നെ അയയ്‍ക്കുന്നത്. യെരൂശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും മന്ത്രിമാരും സ്വമേധാദാനമായി അർപ്പിക്കുന്ന വെള്ളിയും സ്വർണവും നിങ്ങൾ കൊണ്ടുപോകണം. കൂടാതെ ബാബിലോൺ പ്രദേശത്തുനിന്നു നിങ്ങൾ സംഭരിച്ച വെള്ളിയും സ്വർണവും യെരൂശലേമിലെ തങ്ങളുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും നല്‌കുന്ന സ്വമേധാദാനങ്ങളും കൊണ്ടുപോകുന്നതിനും കൂടിയാണ് നിന്നെ അയയ്‍ക്കുന്നത്. “ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂർവം കാളകൾ, മുട്ടാടുകൾ, കുഞ്ഞാടുകൾ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കണം. ശേഷിക്കുന്ന വെള്ളിയും സ്വർണവും നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമാംവിധം ഉപയോഗിക്കാം. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി നിന്നെ ഏല്പിച്ചിട്ടുള്ള പാത്രങ്ങൾ യെരൂശലേമിലെ ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കണം. നിന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി മറ്റെന്തെങ്കിലും ആവശ്യമായി വന്നാൽ അതും രാജഭണ്ഡാരത്തിൽനിന്ന് എടുത്തുകൊള്ളുക.” അർത്ഥക്സേർക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വർഗസ്ഥനായ ദൈവത്തിന്റെ ധർമശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‌കണം. വെള്ളി നൂറു താലന്തുവരെയും കോതമ്പ് നൂറുകോർവരെയും വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും ഉപ്പ് ആവശ്യംപോലെയും കൊടുക്കണം. സ്വർഗസ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രന്മാരുടെയും രാജ്യത്തിന്മേൽ പതിക്കാതിരിക്കാൻ അവിടുന്നു കല്പിക്കുന്നതെല്ലാം അവിടുത്തെ ആലയത്തിനുവേണ്ടി നല്‌കേണ്ടതാണ്. പുരോഹിതന്മാർ, ലേവ്യർ, ഗായകർ, ദ്വാരപാലകർ, ദേവാലയഭൃത്യന്മാർ, ദൈവത്തിന്റെ ഈ ആലയത്തിലെ മറ്റു ശുശ്രൂഷകർ എന്നിവരിൽനിന്നു കരമോ, ചുങ്കമോ, നികുതിയോ ചുമത്തുന്നതു നിയമവിരുദ്ധമായിരിക്കുമെന്നു നാം കല്പിക്കുന്നു.” “അല്ലയോ എസ്രാ, നിന്റെ ദൈവത്തിൽനിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനം ഉപയോഗിച്ചു നദിക്ക് അക്കരെയുള്ള ജനത്തിനു ന്യായപാലനം ചെയ്യാൻ നിന്റെ ദൈവത്തിന്റെ നിയമം അറിയാവുന്നവരിൽനിന്ന് നിയമപാലകരെയും ന്യായാധിപന്മാരെയും നിയമിക്കണം. അത് അറിയാത്തവരെ പഠിപ്പിക്കുകയും വേണം. നിന്റെ ദൈവത്തിന്റെയോ രാജാവിന്റെയോ നിയമം ലംഘിക്കുന്ന എല്ലാവരെയും കർശനമായി ശിക്ഷിക്കണം; വധശിക്ഷയോ, നാടുകടത്തലോ, വസ്തു കണ്ടുകെട്ടലോ, തടവുശിക്ഷയോ നല്‌കാവുന്നതാണ്. യെരൂശലേമിൽ സർവേശ്വരന്റെ ആലയം മനോഹരമാക്കുന്നതിനു രാജാവിനെ പ്രേരിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. രാജാവിന്റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പിൽ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദർശിപ്പിച്ചു. എന്റെ ദൈവമായ സർവേശ്വരന്റെ അനുഗ്രഹം എന്റെമേൽ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാൻ എനിക്കു ധൈര്യമുണ്ടായി.
എസ്രാ 7:1-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ കാലത്ത് എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; സെരായാവ് അസര്യാവിന്റെ മകൻ; അസര്യാവ് ഹില്ക്കീയാവിന്‍റെ മകൻ; ഹിൽക്കീയാവ് ശല്ലൂമിന്‍റെ മകൻ; ശല്ലൂം സാദോക്കിന്റെ മകൻ; സാദോക്ക് അഹീതൂബിന്റെ മകൻ; അഹീത്തൂബ് അമര്യാവിന്റെ മകൻ; അമര്യാവ് അസര്യാവിന്റെ മകൻ; അസര്യാവ് മെരായോത്തിന്റെ മകൻ; മെരായൊത്ത് സെരഹ്യാവിന്‍റെ മകൻ; സെരഹ്യാവ് ഉസ്സിയുടെ മകൻ; ഉസ്സി ബുക്കിയുടെ മകൻ; ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് എലെയാസാരിന്റെ മകൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ മകൻ. എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ഒരു ശാസ്ത്രി ആയിരുന്നു. അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കുകയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവനു നല്കി. യിസ്രായേൽമക്കളിലും, പുരോഹിതന്മാരിലും, ലേവ്യരിലും സംഗീതക്കാരിലും, വാതിൽകാവല്ക്കാരിലും, ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു. അവൻ യെരൂശലേമിൽ വന്നത് അഞ്ചാം മാസമായിരുന്നു; അത് രാജാവിന്‍റെ വാഴ്ചയുടെ ഏഴാം ആണ്ടായിരുന്നു. ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്ന് യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും, അത് അനുസരിച്ച് നടപ്പാനും, യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിക്കുവാനും എസ്രാ മനസ്സുവെച്ചിരുന്നു. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്, അർത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്‍റെ പകർപ്പ്: “രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന് എഴുതുന്നത്: “സമാധാനം ഉണ്ടാകട്ടെ.” “നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും, പുരോഹിതന്മാരിലും, ലേവ്യരിലും, യെരൂശലേമിലേക്ക് പോകുവാൻ മനസ്സുള്ളവരെല്ലാവരും നിന്നോടുകൂടെ പോകുന്നതിന് ഞാൻ കല്പന കൊടുത്തിരിക്കുന്നു. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും തന്റെ ഏഴു മന്ത്രിമാരും നിന്നെ അയയ്ക്കുന്നു നീ പോകുമ്പോൾ, യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, ബാബേൽ സംസ്ഥാനത്തു നിന്ന് നിനക്ക് ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം, യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകയ്ക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുകയും ചെയ്യേണം. ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ട് കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും വാങ്ങി, യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം. ശേഷിച്ച വെള്ളിയും പൊന്നുംകൊണ്ട് നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്ന രീതിയിൽ, നിങ്ങളുടെ ദൈവത്തിനു പ്രസാദമായത് ചെയ്തുകൊള്ളുവിൻ. നിന്‍റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷക്കായിട്ട് നിന്‍റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളെല്ലാം നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം. നിന്റെ ദൈവത്തിന്‍റെ ആലയത്തിന് കൂടുതലായി വേണ്ടി വരുന്നത് എല്ലാം നീ രാജാവിന്‍റെ ഭണ്ഡാരത്തിൽനിന്ന് കൊടുത്തുകൊള്ളേണം. “അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് ഏകദേശം 3,400 കിലോഗ്രാം വെള്ളി, ഏകദേശം 1,000 കിലോഗ്രാം ഗോതമ്പ്, 2,000 ലിറ്റര്‍ വീഞ്ഞ്, 2,000 ലിറ്റര്‍ എണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കേണം. രാജാവിന്‍റെയും തന്‍റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം ദൈവാലയത്തിന് വേണ്ടതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു. പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന ആർക്കും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നത് വിഹിതമല്ല എന്നും നാം നിങ്ങൾക്ക് അറിവ് തരുന്നു. “നീയോ എസ്രയേ, നിനക്ക് നിന്‍റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നെ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം. ന്യായപ്രമാണം അറിയാത്തവർക്കോ, നിങ്ങൾ അവയെ ഉപദേശിച്ചുകൊടുക്കേണം. എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്‍റെ നിയമവും അനുസരിക്കാത്ത ഏവനെയും കർശനമായി വിസ്തരിച്ച് മരണമോ, നാടുകടത്തലോ, സ്വത്ത് കണ്ടുകെട്ടലോ, തടവോ അവന് കല്പിക്കേണ്ടതാകുന്നു.” യെരൂശലേമിലെ യഹോവയുടെ ആലയം അലങ്കരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കുകയും രാജാവിന്‍റെയും തന്‍റെ മന്ത്രിമാരുടെയും രാജാവിന്‍റെ സകലപ്രഭുക്കന്മാരുടെയും ദയ എനിക്ക് ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിന് യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
എസ്രാ 7:1-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ; അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ; അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ; അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ; അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ. ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി. അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു. അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു. ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ്ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു: രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി. നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയംവകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു. ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം. ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം. നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയും വരെയും ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം. രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു. പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു. നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം. എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു. യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകലപ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
എസ്രാ 7:1-28 സമകാലിക മലയാളവിവർത്തനം (MCV)
ഈ കാര്യങ്ങളൊക്കെയും നടന്നതിനുശേഷം, പാർസിരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത്, എസ്രാ ബാബേലിൽനിന്നും വന്നു. ഇദ്ദേഹം സെരായാവിന്റെ മകനായിരുന്നു. സെരായാവ് അസര്യാവിന്റെ മകൻ, അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് ശല്ലൂമിന്റെ മകൻ, ശല്ലൂം സാദോക്കിന്റെ മകൻ, സാദോക്ക് അഹീതൂബിന്റെ മകൻ, അഹീത്തൂബ് അമര്യാവിന്റെ മകൻ, അമര്യാവ് അസര്യാവിന്റെ മകൻ, അസര്യാവ് മെരായോത്തിന്റെ മകൻ, മെരായോത്ത് സെരഹ്യാവിന്റെ മകൻ, സെരഹ്യാവ് ഉസ്സിയുടെ മകൻ, ഉസ്സി ബുക്കിയുടെ മകൻ, ബുക്കി അബീശൂവായുടെ മകൻ, അബീശൂവ ഫീനെഹാസിന്റെ മകൻ, ഫീനെഹാസ് എലെയാസാരിന്റെ മകൻ, എലെയാസാർ മഹാപുരോഹിതനായ അഹരോന്റെ മകൻ. ഈ എസ്രാ ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരു വേദജ്ഞനായിരുന്നു. തന്റെ ദൈവമായ യഹോവയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതിനാൽ അദ്ദേഹം ചോദിച്ചതെല്ലാം രാജാവ് അദ്ദേഹത്തിനു നൽകിയിരുന്നു. ഇസ്രായേൽജനത്തിൽ ചിലരും ചില പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും വാതിൽക്കാവൽക്കാരും ദൈവാലയശുശ്രൂഷകരും അർഥഹ്ശഷ്ടാരാജാവിന്റെ ഏഴാമാണ്ടിൽ ജെറുശലേമിൽ വന്നുചേർന്നു. എസ്രാ ജെറുശലേമിൽ വന്നുചേർന്നത് രാജാവിന്റെ ഏഴാമാണ്ടിൽ അഞ്ചാംമാസത്തിലാണ്. ഒന്നാംമാസം ഒന്നാംതീയതി അദ്ദേഹം ബാബേലിൽനിന്ന് യാത്രതിരിച്ചു. തന്റെ ദൈവത്തിന്റെ കരുണയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതുകൊണ്ട് അഞ്ചാംമാസം ഒന്നാംതീയതി അദ്ദേഹം ജെറുശലേമിൽ എത്തി. യഹോവയുടെ ന്യായപ്രമാണം പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അവിടത്തെ ഉത്തരവുകളും നിയമങ്ങളും ഇസ്രായേലിനെ പഠിപ്പിക്കാനും എസ്രാ അർപ്പണബോധമുള്ളവനായിരുന്നു. ഇസ്രായേലിനുള്ള യഹോവയുടെ കൽപ്പനകളും ഉത്തരവുകളും സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന് അർഥഹ്ശഷ്ടാരാജാവ് നൽകിയ കത്തിന്റെ പകർപ്പ്: രാജാധിരാജാവായ അർഥഹ്ശഷ്ടാവിൽനിന്ന്, സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന്: സമാധാനാശംസകൾ. നമ്മുടെ രാജ്യത്തുള്ള ഇസ്രായേൽജനത്തിലും പുരോഹിതന്മാരിലും ലേവ്യരിലും ആർക്കെങ്കിലും ജെറുശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു താങ്കളോടൊപ്പം പോകാൻ നാം കൽപ്പനകൊടുക്കുന്നു. താങ്കളുടെ കൈവശമുള്ള നിങ്ങളുടെ ദൈവത്തിന്റെ ന്യായപ്രമാണത്തിലുള്ളതുപോലെ യെഹൂദ്യയെയും ജെറുശലേമിനെയുംകുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി, രാജാവും അദ്ദേഹത്തിന്റെ ഏഴ് ഉപദേശകരും താങ്കളെ അയച്ചിരിക്കുന്നു. ജെറുശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിനു രാജാവും അദ്ദേഹത്തിന്റെ ഉപദേശകരും ഔദാര്യാർപ്പണമായി നൽകുന്ന സ്വർണവും വെള്ളിയും അതോടൊപ്പം ബാബേൽ പ്രവിശ്യയിൽനിന്നൊക്കെയും ലഭിക്കുന്ന സ്വർണവും വെള്ളിയും ജെറുശലേമിലെ ദൈവാലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും മനസ്സോടെ നൽകുന്ന സ്വമേധാദാനങ്ങളും അവിടെ എത്തിക്കാനും രാജാവും അദ്ദേഹത്തിന്റെ ഏഴുമന്ത്രിമാരും താങ്കളെ അയയ്ക്കുന്നു, ഈ പണം താങ്കൾ ശ്രദ്ധാപൂർവം വിനിയോഗിച്ച്, കാളകളെയും ആട്ടുകൊറ്റന്മാരെയും ആൺകുഞ്ഞാടുകളെയും അവയ്ക്കുവേണ്ട ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം വാങ്ങി ജെറുശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം. ശേഷമുള്ള വെള്ളിയും സ്വർണവുംകൊണ്ടു താങ്കൾക്കും താങ്കളുടെ സഹോദരന്മാർക്കും, നിങ്ങളുടെ ദൈവത്തിന്റെ ഹിതപ്രകാരം, ഉചിതമെന്നുതോന്നുന്നരീതിയിൽ ചെയ്യുക. നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നിങ്ങളുടെപക്കൽ ഏൽപ്പിച്ച ഉപകരണങ്ങളെല്ലാംതന്നെ ജെറുശലേമിലെ ദൈവത്തിന്റെ മുമ്പാകെ ഏൽപ്പിക്കണം. നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊടുക്കാനായി നിങ്ങളുടെ ചുമതലയിൽ മറ്റെന്തെങ്കിലും ആവശ്യമായിവന്നാൽ അവ രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് നിങ്ങൾക്കു ലഭ്യമാക്കാവുന്നതാണ്. അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്, നൂറുതാലന്ത് വെള്ളി, നൂറുകോർ ഗോതമ്പ്, നൂറുബത്ത് വീഞ്ഞ്, നൂറുബത്ത് ഒലിവെണ്ണ, ആവശ്യംപോലെ ഉപ്പ് എന്നിവയും നൽകാൻ ശ്രദ്ധിക്കണം. രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും രാജ്യത്തിനുനേരേ കോപമുണ്ടാകാതിരിക്കാൻ സ്വർഗത്തിലെ ദൈവം കൽപ്പിക്കുന്നതെന്തും, സ്വർഗത്തിലെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുഷ്കാന്തിയോടെ നിർവഹിക്കുക. പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ, ദൈവാലയദാസന്മാർ, ദൈവാലയത്തിലെ മറ്റു ജോലിക്കാർ എന്നിവരിൽ ആരിൽനിന്നും കരമോ കപ്പമോ കടത്തുകൂലിയോ ഈടാക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നുംകൂടി അറിയണം. എസ്രായേ, താങ്കളും താങ്കളുടെ ദൈവം താങ്കൾക്കു നൽകിയിരിക്കുന്ന ജ്ഞാനമനുസരിച്ച്, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യയിലെ എല്ലാ ജനങ്ങളെയും താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണം അറിയുന്ന ഏവരെയും ന്യായപാലനം നടത്തേണ്ടതിനു ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കുക. ന്യായപ്രമാണം അറിയാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക. താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണമോ രാജാവിന്റെ നിയമമോ അനുസരിക്കാത്ത ഏതൊരാൾക്കും വധശിക്ഷ, നാടുകടത്തൽ, വസ്തുക്കളുടെ കണ്ടുകെട്ടൽ, തടവ് എന്നിങ്ങനെ ഏതുവിധ ശിക്ഷയും കർക്കശമായിത്തന്നെ നൽകണം. ജെറുശലേമിലുള്ള യഹോവയുടെ ആലയത്തെ ആദരിക്കാൻ രാജാവിന്റെ ഹൃദയത്തിൽ ഇപ്രകാരം പ്രേരണനൽകുന്നതിനു, രാജാവിന്റെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും വീരന്മാരായ സകലപ്രഭുക്കന്മാരുടെയും മുമ്പാകെ അവിടത്തെ മഹാദയ എന്റെമേൽ ചൊരിഞ്ഞ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ, എന്നോടുകൂടെ പോകാൻ ഇസ്രായേലിൽനിന്നു നേതാക്കന്മാരെയും കൂട്ടുന്നതിനും ഞാൻ ധൈര്യപ്പെട്ടു.