യെഹെസ്കേൽ 9:1-3

യെഹെസ്കേൽ 9:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ എന്നു കല്പിച്ചു. അപ്പോൾ ആറ് പുരുഷന്മാർ, ഓരോരുത്തനും വെൺമഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്റെ അരികെ നിന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

യെഹെസ്കേൽ 9:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതു ഞാൻ കേട്ടു. “നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളുമായി എന്റെ അടുത്തു വരുവിൻ.” അപ്പോൾ ആറു പേർ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാൾ പാർശ്വത്തിൽ വഹിച്ചിരുന്നു. അവർ ഓടുകൊണ്ടു നിർമിച്ച യാഗപീഠത്തിന്റെ മുമ്പിൽച്ചെന്നു നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കെരൂബുകളിൽനിന്നു പുറപ്പെട്ട് ആലയത്തിന്റെ വാതിൽപ്പടിക്കലെത്തി. എഴുത്തു സാമഗ്രികളുമായി നിന്ന ചണവസ്ത്രധാരിയെ അവിടുന്നു വിളിച്ചു.

യെഹെസ്കേൽ 9:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം ഞാൻ കേൾക്കെ ദൈവം അത്യുച്ചത്തിൽ വിളിച്ചു: “നഗരത്തിൽ ശിക്ഷ നൽകുന്നവരെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ” എന്നു കല്പിച്ചു. അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മുകളിലത്തെ പടിവാതിലിൻ്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരൻ്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്ത് ചെന്നു താമ്രയാഗപീഠത്തിൻ്റെ അരികിൽ നിന്നു. യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്‍റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവിടുന്ന്, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരൻ്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

യെഹെസ്കേൽ 9:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു: നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു. അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

യെഹെസ്കേൽ 9:1-3 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു. അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു. അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന് പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു.