യെഹെസ്കേൽ 34:5-12

യെഹെസ്കേൽ 34:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇടയൻ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്, ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും.

യെഹെസ്കേൽ 34:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു. എന്റെ ആടുകൾ പർവതങ്ങളിലും ഉയർന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയിൽ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. ഇടയനില്ലായ്കയാൽ എന്റെ ആടുകൾ വന്യമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ ഈ ഇടയന്മാർക്ക് എതിരാണ്. എന്റെ ആടുകളെ ഞാൻ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കൽ ഞാൻ അവസാനിപ്പിക്കും. ഇനിമേൽ ഇടന്മാർ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകൾ അവരുടെ ഭക്ഷണമാകാൻ ഇടയാകാത്തവിധം അവരുടെ വായിൽനിന്നു ഞാൻ അവയെ രക്ഷിക്കും.” സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും. ചിതറിപ്പോയ ആടിനെ ഒരു ഇടയൻ എന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാർമേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളിൽനിന്നെല്ലാം അവയെ ഞാൻ രക്ഷിക്കും. വിവിധദേശങ്ങളിൽനിന്നു ഞാൻ അവയെ കൊണ്ടുവരും.

യെഹെസ്കേൽ 34:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇടയൻ ഇല്ലാതിരിക്കുകയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്‍റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും അലഞ്ഞുനടന്നു; ഭൂതലത്തിൽ എല്ലായിടവും എന്‍റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. “അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ; എന്നാണ, ഇടയനില്ലാഞ്ഞതിനാലാകുന്നു എന്‍റെ ആടുകൾ കവർച്ചയായിപ്പോകുകയും, കാട്ടിലെ സകലമൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; എന്‍റെ ഇടയന്മാർ എന്‍റെ ആടുകളെ അന്വേഷിക്കാതെ അവരവരെത്തന്നെ മേയിക്കുകയും ആടുകളെ മേയിക്കാതെയിരിക്കുകയും ചെയ്യുകകൊണ്ട്, ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്‍റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ച്, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കുകയില്ല; എന്‍റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിന് ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്‍റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ, തന്‍റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്‍റെ ആടുകളെ അന്വേഷിച്ച്, കാർമേഘവും അന്ധകാരവുമുള്ള ദിവസത്തിൽ, അവ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും.

യെഹെസ്കേൽ 34:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ടു, ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും.

യെഹെസ്കേൽ 34:5-12 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. “ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും. ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും.