പുറപ്പാട് 14:24-30
പുറപ്പാട് 14:24-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി. അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ട് ഓടിപ്പോക; യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട്: വെള്ളം മിസ്രയീമ്യരുടെമേലും അവരുടെ രഥങ്ങളിന്മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിനു കടലിന്മേൽ കൈ നീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻപോലും ശേഷിച്ചില്ല. യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടല്ക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു.
പുറപ്പാട് 14:24-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൂര്യോദയത്തിനുമുമ്പു സർവേശ്വരൻ മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും നിന്നുകൊണ്ട് ഈജിപ്തുകാരുടെ സൈന്യങ്ങളെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവരുടെ രഥചക്രങ്ങൾ മണ്ണിൽ പുതഞ്ഞുപോയതിനാൽ അവർക്കു മുമ്പോട്ടു പോകാൻ കഴിഞ്ഞില്ല. ഈജിപ്തുകാർ പറഞ്ഞു: “സർവേശ്വരൻ അവർക്കുവേണ്ടി നമുക്കെതിരെ പൊരുതുകയാണ്; നമുക്ക് ഓടി രക്ഷപെടാം.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ കടലിന്റെ നേരേ കൈ നീട്ടുക; വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരുടെ രഥങ്ങളെയും കുതിരപ്പടയെയും അവരുടെ സർവസൈന്യത്തെയും മൂടട്ടെ.” മോശ കടലിന്റെ നേരേ കൈ നീട്ടി; പിറ്റേന്നു പ്രഭാതമായപ്പോഴേക്കും വെള്ളം പൂർവസ്ഥിതിയിലെത്തി; ഈജിപ്തുകാർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സർവേശ്വരൻ അവരെ കടലിന്റെ നടുവിൽ ആഴ്ത്തിക്കളഞ്ഞു. മടങ്ങിവന്ന വെള്ളം രഥങ്ങളെയും കുതിരപ്പടയെയും ഇസ്രായേല്യരെ പിന്തുടർന്ന ഫറവോയുടെ സർവസൈന്യത്തെയും മൂടിക്കളഞ്ഞു; അവരിൽ ആരും ശേഷിച്ചില്ല. വെള്ളം ഇരുവശങ്ങളിലും മതിൽപോലെ നിന്നതുകൊണ്ട് ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അങ്ങനെ സർവേശ്വരൻ ഇസ്രായേല്യരെ ഈജിപ്തുകാരിൽനിന്നു രക്ഷിച്ചു; ഈജിപ്തുകാരുടെ ശവശരീരങ്ങൾ കടൽത്തീരത്ത് അടിഞ്ഞുകിടക്കുന്നത് ഇസ്രായേല്യർ കണ്ടു.
പുറപ്പാട് 14:24-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് മിസ്രയീം സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് മിസ്രയീമ്യർ: “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട്: “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന് കടലിന്മേൽ കൈ നീട്ടുക” എന്നു കല്പിച്ചു. മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്‍റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയേയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻപോലും ശേഷിച്ചില്ല. യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്ന് രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.
പുറപ്പാട് 14:24-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി. അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചെക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല. യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു.
പുറപ്പാട് 14:24-30 സമകാലിക മലയാളവിവർത്തനം (MCV)
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി. അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു. അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു. മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു. വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല. എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു. ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു.