എസ്ഥേർ 4:9-14

എസ്ഥേർ 4:9-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ ഹഥാക്ക് ചെന്ന് മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറവാൻ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ: യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊൻചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്റെ സകല ഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല. അവർ എസ്ഥേറിന്റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു. മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം?

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:9-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹഥാക്ക് തിരിച്ചു ചെന്ന് മൊർദ്ദെഖായി പറഞ്ഞ കാര്യങ്ങൾ എസ്ഥേറിനെ അറിയിച്ചു. മൊർദ്ദെഖായിക്ക് എസ്ഥേർ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി. വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്റെ അടുക്കൽ അകത്തളത്തിൽ ചെന്നാൽ അവർ ആരായാലും കൊല്ലപ്പെടും. എന്നാൽ രാജാവു സ്വർണച്ചെങ്കോൽ അവരുടെനേരെ നീട്ടിയാൽ അവർ ജീവനോടിരിക്കും. ഈ നിയമം രാജാവിന്റെ സകല ഭൃത്യന്മാർക്കും സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി. ഈ സന്ദേശം ഹഥാക്ക്, മൊർദ്ദെഖായിയെ അറിയിച്ചു. അപ്പോൾ മൊർദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. ഈ സമയത്തു നീ മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദർക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദർഭത്തിൽ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീർന്നിരിക്കുന്നത്? ആർക്കറിയാം?”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:9-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു: “ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്‍റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്‍റെ സകലഭൃത്യന്മാരും രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു. എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനുള്ളിൽ രാജാവിന്‍റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.” അവർ എസ്ഥേറിന്‍റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു. മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും. എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്കറിയാം?”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:9-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു. എസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ: യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല. അവർ എസ്ഥേരിന്റെ വാക്കു മൊർദ്ദെഖായിയോടു അറിയിച്ചു. മൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക

എസ്ഥേർ 4:9-14 സമകാലിക മലയാളവിവർത്തനം (MCV)

ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു. അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു: “രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.” എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”

പങ്ക് വെക്കു
എസ്ഥേർ 4 വായിക്കുക